Aug 31, 2011

കാശ് എങ്ങനെ കളയാം





കാശ് എങ്ങനെ കളയാം...കളയാതിരിക്കാം...

ഇതൊരു ബയങ്കര പ്രശ്നാ. കയ്യില്‍ ഒരു കോടി ഒണ്ടെങ്കിലും അത്രക്കങ്ങ് അടിച്ചു തീര്‍ക്കാന്‍ തോന്നൂന്നില്ല, നിങ്ങക്ക് ജീവിക്കണം, സാമാന്യം നന്നായി ജീവിക്കണം എന്നല്ലാതെ എന്തിനാ വെറുതേ കാശ് കളയുന്നത് എന്നൊക്കെ ആണെങ്കില്‍ മാത്രം ഈ ക്ലാസ് അറ്റെന്‍റ് ചെയ്താ മതി. അല്ലാത്തോര്‍ക്ക് ദേ പൊറത്തോട്ട് പോകാം.

നിങ്ങള്‍ ഒരു പിശുക്കന്‍ ആകണം. ഉദാഹരണത്തിനു പകലണ്ണനെപ്പോലെ നിങ്ങക്കും ഒരു പൂട്ടുകുറ്റി പോലത്തെ കേമറ ഒണ്ടെന്നിരിക്കട്ടെ. അപ്പോ ദാണ്ടെ അതിന്‍റെ പുത്യ ഒരു മോഡല് വന്നൂന്ന് കേട്ട് നിങ്ങള്‍ ഓടിച്ചെന്ന് അത് മേടിക്കണോ? വേണ്ട. കയ്യിലൊള്ള പൂട്ടുകുറ്റി തന്നെ മതിയോ അത്യാവശ്യം ഉപയോഗത്തിന് എന്ന് ഒന്ന് ആലോചീര്. എന്നിട്ട് തീരുമാനിക്ക്. പിന്നെ വേണേല്‍ ഷോ റൂമീലൊക്കെ ഒന്ന് പൊക്കോ. അതൊക്കെ ഒന്ന് എടുത്ത് തിരിച്ച് മറിച്ച്  ലെന്‍സിന്‍റെ വിശേഷങ്ങള്‍ ഒക്കെ ഒന്ന് നോക്കി, ങാ, പിന്നാട്ടെ എന്ന് വെച്ചാ മതി. പിന്നെ പോകുമ്പ ക്രേഡിറ്റ് കാര്‍ഡൊള്ളോര് അത് വണ്ടീലോ വീട്ടിലോ, ഫാര്യ ഒള്ളോര് കാര്‍ഡ് ഫാര്യേട കയ്യിലോ കൊടുത്തേച്ച് പോയാ മതി (ഫാര്യ അടുത്ത കടേലോട്ട് കേറാതെ  ഇരിക്കാന്‍ വീടും വണ്ടീം ഒക്കെ പൂട്ട്യാ മതി.)

ക്രെഡിറ്റ് കാര്‍ഡ് - ഇത് എത്ര കാര്‍ഡാ നിങ്ങക്ക് വേണത് എന്ന് നിങ്ങള് തീരുമാനിക്കണം. സങ്ങതി നല്ലതാ. പക്ഷെ നിങ്ങളാണോ ക്രെഡിറ്റ് കാര്‍ഡാണോ മുന്നില്‍ ഓടുന്നത് എന്ന് നോക്കിക്കോണം. ഇതു സംബന്ധിച്ച് കൂടുതല്‍ വിശേഷങ്ങള്‍ ഇഷ്ടം പോലെ ഗൂഗിള്‍  ലൈബ്രറീല്‍ ഒണ്ട്. പോയി നോക്യാ മതി.

സൂപര്‍ മാര്‍ക്കറ്റ് - സൂപ്പറില്‍ ട്രോളി വണ്ടീം ഉന്തി പോകാതിരിക്കാങ്കില്‍ കൊറച്ചേ വാങ്ങൂ. ചൊമക്കണ്ടെ? പിന്നെ വേറെ ഒരു ടെക്നിക്ക് ഒണ്ട്. നിങ്ങ്ക്ക് അവിടിരിക്കുന്നതില്‍ വേണോന്ന് തോന്നുന്നതെല്ലാം  ചുമ്മാ ട്റോളീല്‍ എടുത്തിട്ടോ. പിന്നെ കൊറെ നേരം സൂപ്പര്‍ മാര്‍ക്കറ്റ് മുഴ്വോന്‍ അത് ഉന്തി നടക്കുക. എന്നിട്ട് ബില്ല് കൊടുക്കുന്നേന് കൊറച്ച് മുന്‍പ് അത്യാവശ്യമില്ലാത്തെതെല്ലാം അവിടെങ്ങാനും എടുത്ത് വെക്കുകോ ട്റോളിയോടെത്തെന്നെ എവിടേലും ഉപേക്ഷിച്ച് മുങ്ങുകോ ചെയ്യുക. (ഇത് മേഷിന്‍റെ സ്ഥിരം പരിപാടിയാ, ഏത്). നിങ്ങക്ക് എല്ലാം കയ്യിലെടുത്തല്ലോന്നൊള്ള സമാദാനോം ആകും. അധികം പണികിട്ടുകേമില്ല. (മുറിച്ച് വാങ്ങുന്ന ഇറച്ചി, മീന്‍ ഏരിയാകളിലും ഫാ ര്യയൊള്ളോര്  ഫാര്യയോടുകൂടിപ്പോകുന്ന സാരിക്കടകളിലും ഈ തന്ത്രം എപ്പം പാളീന്ന് നോക്യാ മതി.)

മൊബീല്‍ ഫോണ്‍ പിരാന്ത് - നിങ്ങട് ഐ ഫോണ്‍ നാലും ബ്ലാക്ക് ബെറീം സ്റ്റ്റോ ബറീം എല്ലാം ഒടനെ പഴേതാകും, പുത്യ മോഡല്‍ ദേ വരുന്നൂന്ന് കേട്ട് നിങ്ങ പേടിക്കല്ല്... നിങ്ങട കാമുകീ ഫാര്യ ഗ്വാള്‍ ഫ്രന്‍റ് എന്നിത്യാദി പുലികള്‍ടേ മിസ് കാള്‍സ് , ചാറ്റ്, എസ്സെമ്മേസ്, എമ്മെമ്മേസ്, കാള്‍സ്, വായിസ് ചാറ്റ്, പടങ്ങള്‍, വീഡിയോസ്, ഫ്യേയ്സ് ബുക്ക്സ്,  പേട്ടുകള്‍, കൊച്ചു പിള്ളേര്‍ക്കുള്ള  കൂതറ ഗെയിമുകള്‍,  ഈ സംബവങ്ങളെല്ലാം ഒരു മടീം കൂടാതെ ടോയ്ലറ്റില്‍ പോലും എത്തിച്ച് തന്ന നിങ്ങട സൊന്തം ഫ്വാണിനെ ഒരു വേര്‍ഷന്‍ മാറീന്ന് വെച്ച്  അങ്ങനെയങ്ങ് ഉപേക്ഷിക്കാവോ? ഗ്വാള്‍ ഫ്രന്‍റ് പോയെങ്കില്‍ പോട്ടേന്ന്. അടുത്ത ഗ്വാള്‍ ഫ്രന്‍റ് വരുമ്പഴും എവനില്ലാതെ പറ്റ്വാ? പിന്നെ ഫോണ്‍ ഒരു ഗതീം ഇല്ലാത്ത വേള്‍ഡ് കൂതറയായീന്ന് തോന്ന്യാപ്പിന്നെ മാറ്റിക്കോ. പിന്നെ അപ്പ് ഡേറ്റഡ് അപ്പ് റ്റു ഡേറ്റ് അപ്പ് അപ്പ്  ലേറ്റസ്റ്റ് ഒക്കെ മാത്രമേ നുമ്മനു പറ്റൂ എന്ന് പറേന്ന വിധ്യാര്‍ധിയാണോ താങ്കള്‍.... എന്നാല്‍ 'ഈ പാവം പൊയ്ക്കോട്ടെ'.

ഓഫറ് പിരാന്ത് - എല്ലാ കടേലും ഓഫറ് കാണുന്ന ഒടനെ നിങ്ങളെന്തിനാ മുണ്ടും തെറുത്ത് ഓടുന്നത്? ഓഫറ് ഒള്ള എല്ലാ കടേലും ചെന്ന് നോക്ക്. വെല തുല്യമാണോ, ഓഫറില്ലാത്തപ്പ വെല എങ്ങനേര്‍ന്ന്. ബണ്ടില്‍ ഓഫറിന്‍റേ കൂടെ കിട്ടാമ്പോണ ഈ  തേപ്പ് പെട്ടീം കൂടി ആകുമ്പോള്‍ ഒര് തേപ്പ് കട തൊടങ്ങാനൊള്ള അര ഡസന്‍ എണ്ണം തികയുമോ വീട്ടില്‍?

വണ്ടി പിരാന്ത് - വണ്ടിക്കച്ചോടം ഫീല്‍ഡില്‍ ടേസ്റ്റ് ഉണ്ടെങ്കില്‍ ഈ ക്ലാസ് കട്ട് ചെയ്തേര്. റീ സേയില്‍ വാല്യൂ എപ്പളും നോക്കിക്കോണം. നിങ്ങട സ്തിരം മെക്കാനിക്ക് ഈ വണ്ടി കാണുമ്പഴേ ശങ്കരാടിയുടെ അവജ്ഞാ ഭാവം പുറത്തെടുക്കുന്നുണ്ടെങ്കില്‍ വണ്ടി ഷോപ്പിങ് തൊടങ്ങാം .അതില്‍ എങ്ങനെ കാശ് പോകാതിരിക്കണം എന്നറിയാന്‍, വിവരം ഒള്ള ദാരാളം പേര് ഒണ്ട്. അവരു പറേന്നത് കേട്ടാ മതി.

ഉടുപ്പ് മേടിക്കല്‍ പ്രാന്ത് ( ഈ സെക്ഷന്‍ പെണ്ണുങ്ങള്‍ക്കുള്ളതല്ല. പുരുഷാസിനു മാത്രം) - പുത്യ ജീന്‍സ്, ഉടുപ്പ്, പേന്‍റ്, ട്രൗസ്റ്, ടീ ഷര്‍ട്ട് എല്ലാം ബ്രേന്‍റ്ഡ് മേടിക്കുന്നതാണല്ലോ അതിന്‍റെ ഒരു ഇത്. അത് കൊഴപ്പേല്ല. പക്ഷെ ആവശ്യത്തിനൊള്ളത് വാര്‍ഡ് റോബില്‍ ഇരിപ്പൊണ്ട്, എന്നിട്ടും ഷോ റൂമില്‍  ചെന്നപ്പോള്‍ നമ്മള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ലാന്നാണെങ്കില്‍ പിന്നെ ട്രയല്‍ റൂം ആണ് ശരണം. ഇതെല്ലാം ഇട്ട് നോക്കി ചാഞ്ഞും ചരിഞ്ഞും നടന്നും ഇരുന്നും ഒക്കെ ഇഷ്റ്റം പോലെ നോക്കാം. എത്ര കിടിലം ആണെങ്കിലും ഒരു പത്ത്  മിനിറ്റ് കഴീമ്പം മടുക്കും. അപ്പോള്‍ ഊരി അവിടെ തന്നെ ഭദ്രമായി  ഇട്ടാല്‍ മതി. പിന്നെ കൂടയുള്ള ഏതേലും പുങ്കന്‍ കൊള്ളാടാന്ന് പറഞ്ഞാല്‍ അവന്‍ പറയുന്നതിനര്‍ഥം ഇത് നിനക്ക് കൊള്ളുകേല എന്നാണെന്ന് ഓര്‍ത്തോളണം. അലെര്‍ട്ട്: ബ്രാന്‍ഡഡ്  അണ്‍ട്രയാറ് പ്രേമം ഉള്ളവര്‍ അത്  ഈ വിദം  കരഞ്ഞ് തീര്‍ത്താല്‍ കടക്കാര്‍ ഫോമിലാകും.

പിന്നെ  ഐറ്റം ഏതെന്ന് നോക്കാതെ മിക്കവാറും എല്ലാ കടേലും പറ്റുന്ന ദിവസമെല്ലാം നെരങ്ങിക്കോണ്ടിരിക്കണം. ഒരു വിധത്തിലും ഒന്നും മേടിക്കരുത്, നിവൃത്തിയില്ലാതാകും വരെ. അങ്ങനെ കടേല്‍ ഇരിക്കുന്നതെല്ലാം കണ്ട് കണ്ട് നമ്മക്ക് സമാദാനം ആകും. മേടിക്കണോ? എപ്പം വേണെങ്കില്‍ ആകാലോ. ഹെഹെ...

ബാക്കി ക്ലാസ് അടുത്താഴ്ച. നല്ല വിശപ്പ്. ഒരു നാരങ്ങാ വെള്ളം കുടിക്കട്ട്...

എന്ന് ആചാര്യ. (പിശുക്ക്സ് എന്‍ററ് പ്റൈസ്സസ്സ്, സ്റ്റേഫ് കമ്മ് പ്രൊപ്രൈറ്ററ്)

... തെന്നെ.

May 5, 2010

ജ്വാലിക്ക് പോകുമ്പോള്‍ ....

കഴിഞ്ഞ അധ്യായന വര്‍ഷം ബ്ലോഗേര്‍സ് കോളേജില്‍ കാര്യമായ ക്ലാസുകള്‍ പലവിധ കാര്യങ്ങളാല്‍ നടന്നില്ല എങ്കിലും പരീക്ഷാ ഫലങ്ങള്‍ വന്നപ്പോള്‍ ബ്ലോഗേര്‍സ് കോളേജില്‍ നിന്നും പരീക്ഷക്കിരുന്ന ഒട്ടു മിക്ക കുട്ടികളും തൊണ്ണൂറ്റൊന്പതേ മുക്കാല്‍ ശതമാനത്തോട് കൂടി  വിജയതിലകം ചൂടി എന്ന കാര്യം അഭിമാനത്തോട് കൂടി തന്നെ പറയട്ടെ !!.

 കൂതറ കുട്ടികള്‍ ക്ലാസ്സില്‍ കയറാതെ സമരം ചെയ്തും ചീത്ത വിളിച്ചും നടന്നവര്‍  ആനമുട്ടയും ഇട്ടു തലയില്‍ തൊപ്പിയും വെച്ചു പോയപ്പോഴാണ് നമ്മുടെ കുട്ടികള്‍  ഇത്തരത്തില്‍ ഒരു വിജയം നേടിയത് എന്നോര്‍ക്കണം . പഠന കാര്യത്തില്‍ ഈ കോളേജിലെ കുട്ടികളെ ഞാന്‍ ഈ സമയം അഭിനന്ദിക്കുകയാണ് . നമ്മുടെ കോളേജ് ലൈബ്രറിയില് നിന്നും പുസ്തകങ്ങള്‍ എടുത്ത് വായിക്കുകയും ‍അധികമാരും അറിയാതെ എന്‍റെ അടുക്കല്‍   സ്പെഷ്യല്‍ ടൂസന്   വന്നതുകൊണ്ടുമാണ് ഇത്തരത്തില്‍ ഒരു വിജയം അവര്‍ കൊയ്യ്തെടുത്തത് എന്ന് പ്രതെയ്കം എടുത്ത് പറയേണ്ട വസ്തുതയാണ് .

കഴിഞ്ഞ കൊല്ലം പഠിച്ചവര്‍ ഇനിയും ജ്വാലികള്‍ അന്വഷിച്ച് പോകുമ്പോള്‍ അവര്‍ക്ക് പ്രയോജനപ്പെടുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി പറയണം എന്ന് കരുതുന്നു . ഇത് പറഞ്ഞു തരുന്നത് , നിങ്ങള്‍ ഉന്നതമായ നിലകളില്‍ എത്തിയതിനു ശേഷം എന്നെ ഇരുട്ടത്തോ വെട്ടത്തോ വെച്ച്‌ എന്നെ കാണുമ്പോള്‍ കരണം പുകയ്ക്കുന്നതിനു വേണ്ടിയാണ് . എല്ലാവരും ശ്രദ്ധിച്ച് കേള്‍ക്കണം .
  1. നിങ്ങള്‍ ജ്വാലികളുടെ ഇന്റര്‍വ്യൂന് പോകുമ്പോള്‍ കഴിവതും നേരത്തെ തന്നെ എത്താന്‍ ശ്രമിക്കുക . സമയത്തിന് ഓടിക്കിതച്ച് വിയര്‍ത്തൊലിച്ചു വിയര്‍പ്പു മണവുമായി ചെന്ന് കയറുന്നതിലും നല്ലതാണ് ഒരര മണിക്കൂര്‍ മുന്നേ അവിടെ എത്തുന്നത് . ഇനി വഴി തെറ്റി പോയി എന്ന് വന്നാല്‍ , കമ്പനിയില്‍ ഒന്ന് വിളിച്ച് പറഞ്ഞാലും , വിളിച്ച് ചോദിച്ചാലും ഒന്നും സംഭാവിക്കുവാനില്ല .
  2. കൂടുതല്‍ കേള്‍ക്കുക , കുറച്ചു സംസാരിക്കുക എന്നതായിരിക്കണം ഒരു ജോലി അന്വഷകന്റെ മുദ്രാവാക്യം . എപ്പോഴും മനസ്സില്‍ കുറിച്ചിടേണ്ട കാര്യമാണ് ഇത് . നമ്മള്‍ പണ്ടുണ്ടായ കാര്യങ്ങളും പാളയില്‍ ഉറങ്ങിയ കാര്യങ്ങളും ഒന്നും പറയേണ്ടതില്ല . മിക്ക കുട്ടികള്‍ക്കും ഒരു വിചാരമുണ്ട് , അവരെല്ലാം മറ്റുള്ളവരേക്കാള്‍ മിടുക്കരാണ് എന്ന് . കൂടുതല്‍ സംസാരിച്ചു മിടുക്കുകള്‍ കാട്ടേണ്ട ഒരു സ്ഥലമല്ല ഇന്റര്‍വ്യൂ ബോര്‍ഡ്‌ . നമ്മള്‍ ആകെ സംസാരത്തിന്റെ 40 % ല്‍ താഴെ മാത്രമേ സംസാരിക്കുവാന്‍ പാടുള്ളൂ .
  3. എപ്പോഴും ഇന്റര്‍വ്യൂ ചെയ്യുന്ന ആളിന്റെ ശരീര ഭാക്ഷ ശ്രദ്ധിക്കണം . മുന്നിലിരിക്കുന്ന ശവി / വം ഒഴിഞ്ഞ് പോകട്ടെ എന്ന് മനസ്സില്‍ കരുതിക്കൊണ്ട് അയാളുടെ വാച്ചിലോ അടുത്തു സംഭവിക്കുന്ന കാര്യങ്ങളിലോ ശ്രദ്ധ തിരിച്ചാല്‍ മനസിലാക്കുക , നിങ്ങളുടെ കാര്യം അവിടെ തീര്‍ന്നു എന്ന് .അടുത്ത പരിപാടിയിലേക്ക് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങില്ല .
  4. ചില കമ്പനികളില്‍ ആരും അധികനാള്‍ ജോലി ചെയ്യാറില്ല . ഇതിന്റെ കാരണങ്ങളും ആരും അന്വഷിക്കാന്‍ മിനക്കെടാറില്ല . ജ്വാലിക്കു കയറും മുന്‍പേ കമ്പനിയുടെ ഒരു ചെറു വിവരം ഉള്ളത് നല്ലതാണ് .ചിലപ്പോള്‍ ഇന്റര്‍വ്യൂ സമയത്ത് തന്നെ ഇത് നിങ്ങള്‍ക്ക് മനസിലാകും , എങ്ങനെ മനസിലാകും എന്ന്വച്ചാല്‍ , ഇന്റര്‍വ്യൂ ചെയ്യുന്ന ആള്‍ മുന്‍പ് ജോലി ചെയ്ത ആളുകളെ കുറിച്ചുള്ള കുറ്റങ്ങള്‍ നിങ്ങളോട് പറഞ്ഞാല്‍ മനസിലാക്കുക . നാളെ നിങ്ങളുടെയും ഗതി ഇതൊക്കെ തന്നെ . എന്ത് ചെയ്യണം എന്നൊക്കെ നിങ്ങള്‍ തന്നെ തീരുമാനിക്കുക .
  5. സുപ്രധാന ജ്വാലികള്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ഇന്റര്‍വ്യൂവിന് എത്തിയിട്ടുള്ളതെങ്കില്‍ വളരെ സൂക്ഷിക്കുക . നിങ്ങളെ ആദ്യം മുതലേ ഓഫീസിലെ മറ്റുള്ളവര്‍ നോട്ട് ചെയ്തിട്ടുണ്ടാകാം . പുറത്ത് വെച്ച്‌ നമ്മുടെ തനി സ്വരൂപവും ഇന്റര്‍വ്യൂ മുറിക്കുള്ളില്‍ വെച്ച്‌ വളരെ ഡിസന്റ് സ്വഭാവവും കാണിച്ചാല്‍ മക്കളെ ജ്വാലി പോക്കായി എന്നുറപ്പിച്ചു കൊള്ളുക . കാരണം നിങ്ങളെ പറ്റിയുള്ള റിപ്പോര്‍ട്ട്‌ റിസപ്ഷനില്‍ ഇരിക്കുന്ന പെങ്കൊച്ചു മുതല്‍ അവര്‍ക്ക് കിട്ടിക്കൊള്ളും . റിസപ്ഷനില്‍ ഇരിക്കുന്ന സുന്ദരി കൊച്ചുങ്ങളെ വെറുതെ നോക്കി കപ്പലോടിക്കരുത് എന്നര്‍ത്ഥം .
  6. നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ കൂടെ നേരത്തേ ജ്വാലി ചെയ്തവരെക്കുറിച്ചോ , ജ്വാലി തന്ന് നിങ്ങളെ തീറ്റി പോറ്റിയ അല്ലെങ്കില്‍ പണ്ടാരമടക്കിയ മൊതലാളിയെ കുറിച്ചോ ( അവന്‍ എത്ര തെണ്ടി ആയാലും ) കുറ്റങ്ങള്‍ പറയാതിരിക്കുക . അതൊരു നെഗറ്റീവ് മാര്‍ക്ക്‌ ആയി നിങ്ങള്‍ക്ക് ലഭിക്കും .
  7. ജ്വാലിയുടെ ഇന്റര്‍വ്യൂവിന് ചെല്ലുമ്പോള്‍ വട്ടിപ്പലിശക്കാരന്‍ അണ്ണാച്ചി മൊതലാളിയുടെ വാതില്‍ കാത്ത്‌ നില്‍ക്കുകയോ , കമ്പനിയില്‍ ജോലി ചെയ്യുന്ന മറ്റുള്ളവര്‍ മുടിഞ്ഞവാന്‍ ശമ്പളം തന്നിട്ട് മാസങ്ങളായി എന്ന് പറയുകയോ ചെയ്യുമ്പോള്‍ സൂക്ഷിക്കുക . നിങ്ങള്‍ക്കും ചിലപ്പോള്‍ സമയത്തിന് ശമ്പളം കിട്ടി എന്ന് വരില്ല . കാരണം കമ്പനി സാമത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു എന്ന് മനസിലാക്കുക .

ഇതയോക്കെ കാര്യങ്ങള്‍ തല്‍ക്കാലം മനസിലാക്കിയാല്‍ മതി . ബാക്കി അടുത്ത ക്ലാസ്സിലോ അല്ലെങ്കില്‍ സ്പെഷ്യല്‍ ടൂസനിലോ വെച്ച്‌ പറഞ്ഞു തരാം . കോളേജിലെ പുതിയ അധ്യായന വര്‍ഷത്തിലെ ക്ലാസുകള്‍ ഉടനെ ആരംഭിക്കും . പുതിയ പുതിയ കോഴ്സ്കള്‍ക്ക് ഉടനെ തന്നെ കോളേജ് അധികൃതരുമായി ബന്ധപ്പെടുക .

ഇപ്പോള്‍ കഴിഞ്ഞ ക്ലാസ്സിനെ കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ചോദിക്കാം .

മാസലാമ

Apr 17, 2010

ഡിട്രോയിറ്റ് നദിക്കരയില്‍ - ഭാഗം -1

അമേരിക്കയിലും പിന്നീട് ലോകം മുഴുവനും കഴിഞ്ഞ വര്‍ഷം പടര്‍ന്നുപിടിച്ച ഒരു രോഗമായിരുന്നു കടുത്ത സാമ്പത്തിക മാന്ദ്യം . ഈ ആഗോള പ്രതിഭാസത്തില്‍ പെട്ട് അമേരിക്കയിലെ ചില സ്കൂളുകളും കോളേജ്കളും സ്ഥിരമായോ ചിലത് താല്‍ക്കാലികമായോ അടച്ചിടപ്പെട്ടു .അങ്ങനെ അടച്ചിടപ്പെട്ട ഒരു കോളേജാണ് ബ്ലോഗേര്‍സ് കോളേജ് .ചില വിദ്യാര്‍ഥികളും  വാദ്ധ്യാന്മാരും,  കാത്തിരുന്ന ഒരവസരം എന്ന കണക്കെ സ്ഥിരമായി കുറ്റി മാറ്റി കെട്ടപ്പെടുകയോ , തൊഴുത്തുകള്‍ മാറുകയോ ചെയ്തു . എന്നാല്‍ ബാപ്പ ഊ ... ഉസ്കൂള്‍ തുറന്നത് എന്ന ചോദ്യം പോലെ ഇത്രയും ബുദ്ധിമുട്ടി കഷ്ടപ്പെട്ട് ബൂലോകത്ത് ബൂലോകര്‍ക്കായി ഒരു കോളേജ് സ്ഥാപിച്ചത് ? എന്ന് ഞാന്‍ ചോദിക്കുകയാണ് കുട്ടികളെ !!.ബൂലോകരുടെ നഷ്ടപ്പെട്ട ബുദ്ധിസ്ഥിരത , ഊര്‍ജ്ജസ്വലത എന്നിവ തിരികെ കൊണ്ടുവരിക എന്നതായിരുന്നുവല്ലോ നമ്മുടെ ആത്യന്തികമായ ലക്‌ഷ്യം .ആ ലക്‌ഷ്യം നിറവേറ്റപ്പെടുവാനായി അവസാന കുട്ടി ക്ലാസ്സില്‍ കയറി ഇരിക്കുന്നത് വരെ ക്ലാസ്സ്‌ എടുക്കണം എന്നതാണ് മാനേജ്‌മന്റ്‌ തീരുമാനം .ആ തീരുമാനത്തില്‍ നിന്നും വ്യതിചലിക്കുവാന്‍ എനിക്ക് കഴിയില്ല എന്ന് മനസിലാക്കി , സാമ്പത്തിക പ്രയാസങ്ങള്‍ , ബുദ്ധിമുട്ടുകള്‍ എന്നിവ ഉണ്ടായിരുന്നിട്ടു കൂടി വീണ്ടും ക്ലാസ്സുകള്‍ ആരംഭിക്കുവാന്‍ കോളേജിന്റെ വൈസ് പ്രിന്‍സി എന്ന നിലയില്‍ ഞാന്‍ ആലോചിക്കുകയാണ് .

രാഷ്ട്രീയത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ വരും എന്ന പ്രധാനമന്ത്രി ശ്രീ .മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവന വരുന്നതിന് മുന്‍പ് തന്നെ സ്വന്തം ജീവിതത്തില്‍ നാമെല്ലാം മനസിലാക്കിയ ഒരു കാര്യമാണ് .ഒരിക്കല്‍ സ്വാമിയായിരിക്കുന്ന ആളാകും പിന്നെ ജയില്‍ പുള്ളിയും ആസാമിയും ആയി മാറുന്നത് .അല്ലെങ്കില്‍ രാജാവാകും ദാസനായി മാറുന്നത് . നമ്മുടെ സന്തോഷ്മാധവന്‍ ഇപ്പോള്‍ ജയിലില്‍ ജോലി ചെയ്തു തുടങ്ങിയിരിക്കുന്നു . വിദേശകാര്യ മന്ത്രി തരൂര്‍ ചിലപ്പോള്‍ നാളെ വെറും എം പി ആയി മാറാം . കാലത്തിന്‍ ഗതി ആരാല്‍ നിശ്ചയിക്കുവാന്‍ കഴിയും . ഉയര്‍ച്ചകളും താഴ്ചകളും ഇല്ലാത്ത ജീവിതമുണ്ടോ ? ഏതായാലും തരൂര്‍ സാറിന്റെ കാറ്റ് സോണിയാജിയുടെ കോണ്‍ഗ്രസ്‌ ഊരിവിടുമോ എന്ന് കണ്ടറിയണം .ക്ലാസ്സില്‍ രാഷ്ട്രീയം പറയരുത് എന്നാണ് ലിഖിത നിയമം.
 നമ്മുടെ വിഷയത്തിലേക്ക് കടക്കുന്നതിന് ആ പ്രസ്താവനയും ആവശ്യം എന്ന് തോന്നിയത് കൊണ്ടാണ് എഴുതിയത് .

തരൂറിനെ പോലെ തന്നെ കുട്ടിക്കാലത്ത് തന്നെ എനിക്കും ഒരു മോഹമുണ്ടായിരുന്നു . ആ മോഹം വളരുമ്പോള്‍ കൊച്ചിക്ക്‌ വേണ്ടി ഒരു ക്രിക്കെറ്റ് ടീം സ്വന്തമായി വാങ്ങണം എന്നതായിരുന്നില്ല . എന്‍റെ മോഹം തീരെ ചെറിയ മോഹമായിരുന്നു . വളരുമ്പോള്‍ എസ്.കെ പൊറ്റക്കാട് സാറിനെ പോലെ യാത്രാക്കുറിപ്പുകള്‍ എഴുതി ജ്ജാനപീഠം അവാര്‍ഡ്‌ വാങ്ങണം എന്ന തീരെ ചെറിയ മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ . അതുകൊണ്ട് തന്നെ തീരെ ചെറുപ്പത്തിലെ തന്നെ യാത്രാ കുറിപ്പുകള്‍ ഞാന്‍ എഴുതുവാന്‍ തുടങ്ങി . ദിവസവും രാവിലെ സ്കൂളില്‍ പോകുന്ന വഴിയും തിരികെ ഉള്ള വഴിയിലെയും കാഴ്ചകള്‍ അനുഭവങ്ങള്‍ , അന്നെന്റെ കയ്യില്‍ ക്യാമറ ഇല്ലാത്തത് കൊണ്ട്‌ കാഴ്ചകള്‍ വരയിലും ഞാന്‍ ഒതുക്കി എന്‍റെ ആഗ്രഹ പൂര്‍ത്തികരണത്തിന്റെ വഴികള്‍ തേടിയിരുന്നു . ഒരു നാള്‍ ക്ലാസ്സിലെ അമ്മിണി ടീച്ചര്‍ എന്‍റെ കുറിപ്പുകള്‍ കാണുവാന്‍ ഇടയായി .കുറിപ്പുകള്‍ കണ്ട അമ്മിണി ടീച്ചര്‍ക്ക്‌ എന്നോട് വളരെയധികം ഇഷ്ടം തോന്നിയത് കൊണ്ടാകാം , ആ പേപ്പറുകള്‍ മുഴുവന്‍ കീറിക്കളഞ്ഞു . എന്നിട്ട് നീളന്‍ ചൂരല്‍ എടുത്ത് സ്നേഹത്തോടെ എന്‍റെ ചന്തിക്ക് പെടയും ചീത്തവിളിയും , ക്ലാസ്സിനു പുറത്താക്കലും .പിന്നീട് ആലോചിച്ചപ്പോഴാണ് എന്തിനാണ് ടീച്ചര്‍ എന്നെ തല്ലിയതിന്റെ അര്‍ഥം മനസിലായത് . ഞാന്‍ കണ്ടതും കേട്ടതും വരച്ചതും എല്ലാം അമ്മിണി ടീച്ചറുടെ ഏക മകള്‍ സൂസമ്മയുടെ ഭൂപ്രകൃതിയെ കുറിച്ചായിരുന്നു . പിന്നീട് ഞാന്‍ ജ്ജാനപീഠം എന്ന മോഹം തന്നെ മനസില്‍ നിന്നും കളഞ്ഞു . അങ്ങനെ ചെറുപ്പം മുതലേ മോഹങ്ങളുടെ ഉയര്‍ച്ച താഴ്ചകളും എന്നെങ്കിലും പീഠം കയറുമെന്നും ഞാന്‍ സ്വപ്നം കണ്ടിരുന്നു .

പിന്നീട് ഹോന്ഗ്കോണ്ഗ് , സിങ്കപ്പൂര്‍ , മലേഷ്യ ,ദുബായി , മസ്ക്കറ്റ് , ബഹറിന്‍ , കുവൈറ്റ്‌ ,ജര്‍മ്മനി , ഇറ്റലി , അമേരിക്കയിലെ വനാന്തര്‍ഭാഗങ്ങള്‍ എന്നീ ഭൂഖണ്ഡങ്ങളില്‍ ഞാന്‍ പലപ്പോഴും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും ഒരു യാത്രാക്കുറിപ്പ് എഴുതുവാന്‍ കഴിഞ്ഞില്ലല്ലോ  എന്ന കാര്യത്തില്‍ ഞാന്‍ ആതീവ ദുഖിതനായിരുന്നു . അങ്ങനെ ഇരിക്കുമ്പോഴാണ് അമേരിക്കന്‍ വനാന്തര്‍ഭാഗത്തെ എന്‍റെ വീട്ടില്‍ നിന്നും ഒന്നര മൈല്‍ മാത്രം ദൂരെയുള്ള , ചൂണ്ടയിടാന്‍ പോകുന്ന , വെളുത്ത മദാമ്മമാരുടെ തൊലികള്‍ കാണാന്‍ പോകുന്ന ,    അതിവിശാല  അയ്യപ്പാസ് ഷോറൂം പോലെ കിടക്കുന്ന  ലൈബ്രറി നില്‍ക്കുന്ന നദിക്കരയെ പറ്റി ഒരായിരം കഥകള്‍ പറയുവാനില്ലേ എന്നത് ഒരു ബോധോദയം പോലെ എന്‍റെ തലമണ്ടക്ക് ടോര്‍ച്ച് കൊണ്ടാടിച്ചത് .

ഇതാണോ മുറ്റത്ത് മുല്ലക്ക് മണം ഇല്ല എന്നൊക്കെ പറയുന്നത് ?

 കാര്യങ്ങള്‍ ഓര്‍ത്ത്‌ ഹൃദയം നൊന്തു , പശ്ചാത്തപിച്ചു . എന്തൊരു ക്രൂരത   !!.

ഇങ്ങനെ പശ്ചാത്താപ വിവശനായിട്ടാണ് രാത്രിക്കാലങ്ങളില്‍  ഡിട്രോയിറ്റ് നദിക്കരയില്‍ എന്ന ബ്ലേഖന പരമ്പര എഴുതുവാന്‍ ആരംഭിച്ചത് .ഇത് കാണ്ഡം കാണ്ഡമായി പ്രസിദ്ധീകരിക്കണം അവസാനം ബ്ലുസ്തകമായി ഇറക്കണം എന്നെല്ലാം ആഗ്രഹമുണ്ട് . ഞാന്‍ ബ്ലേഖന പരമ്പര ക്ലാസ്സിലെ കുട്ടികള്‍ക്കായി എഴുതുകയാണ് . അതിലെ ചില പടങ്ങള്‍ നമ്മുടെ ലൈബ്രറിയില് പോയി ക്ലിക്കി ക്ലിക്കി വലുതാക്കി കാണാം . അതിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ ചിത്രങ്ങള്‍ എന്നിവ ഉടനെ കാണാം . കോളേജില്‍ ഇതുവരെയും ഫീസ്‌ തരാത്ത കുട്ടികള്‍ ദയവായി ലൈബ്രറിയില് പോകരുത് . എല്ലാവരെയും അടുത്ത ക്ലാസ്സില്‍ കാണാം . അതുവരെ വണക്കം .‍


‍ തുടരും

Jan 19, 2010

ടി.സി.മാത്യു & ജയദീപ് വാര്യര്‍-ദൈവതുല്യര്‍?

സര്‍വവ്യാപിയെന്നും തൂണിലും തുരുമ്പിലുമുണ്ടെന്നും നമ്മള്‍ വിശ്വസിക്കുന്നത് ദൈവത്തെപ്പറ്റി മാത്രമാണ്. എന്നാല്‍ ഇന്നലെ രാത്രി ഒമ്പത് മണിക്ക് മറ്റ് രണ്ട് പേര്‍ക്കു കൂടി ഈ സിദ്ധികള്‍ ഉണ്ടോ എന്ന സംശയം നമ്മുടെ പ്രിയപ്പെട്ട രണ്ട് ടീ വി ചാനലുകള്‍ ഉയര്‍ത്തിത്തന്നു. മറ്റാരുമല്ല, കേരള ക്രിക്കറ്റ് അസോസിയേഷന്‍ നെടുംതൂണ്‍ ശ്രീ. ടി.സി മാത്യുവിനും റ്റൈംസ് ഓഫ് ഇന്ത്യ സ്പോര്‍ട്സ് എഡിറ്റര്‍ ജയദീപ് വാര്യര്‍ക്കുമാണ് നമ്മുടെ പ്രിയങ്കര ചാനലുകളായ ഏഷ്യാനെറ്റും ഇന്‍ഡ്യാ വിഷനും ഈ സര്‍വവ്യാപന പദവി കൊടുക്കാന്‍ ശ്രമിച്ചത്. ഒരേ സമയം "ലൈവ്" ആയി ഒന്‍പത് മണി രാത്രിക്ക് തുടങ്ങുന്ന ഇന്‍ഡ്യാവിഷന്‍റെ ന്യൂസ് നൈറ്റ് (നികേഷ്കുമാര്‍), ഏഷ്യാനെറ്റിന്‍റെ "ന്യൂസ് ഹവര്‍"(വിനു) എന്നീ പരിപാടികളില്‍, ഒരേ സമയം ഇരുവരെയും "ലൈവ്" ആയി പ്രത്യക്ഷപ്പെടുത്താന്‍ ഇരു ചാനലുകള്‍ക്കും, അതു കണ്ട് രോമാഞ്ചമണിയാന്‍ നമുക്കും ഇന്നലെ ഭാഗ്യം സിദ്ധിച്ചു. ടി.സി മാത്യു ഒരേ ഡിസൈന്‍ ഷര്‍ട്ടാണ് രണ്ട് ചാനലിലും ഇട്ടിരുന്നത്. വലിയ താല്പര്യമൊന്നുമില്ലാതെ എന്തൊക്കെയോ മറുപടികള്‍ പറഞ്ഞുകൊണ്ടിരുന്ന ജയദീപ് വാര്യര്‍ ഫോണ്‍ ഇന്‍ ആയിരുന്നു. നികേഷിനു ഒരു കുസൃതിച്ചിരി ഉണ്ടായിരുന്നോ എന്ന് സംശയം. വിദഗ്ധരോട് പതിവ് പോലെ ചൊറിയുന്ന ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും വിനുവിന് വീര്‍ത്ത മുഖമായിരുന്നു. റിമോട്ടില്‍ കളിച്ച് പതിനഞ്ച് മിനിറ്റോളം സൂര്യഗ്രഹണം പോലെ രണ്ട് ചാനലുകളിലും പരസ്പരം വിഴുങ്ങുന്ന ഈ അത്ഭുത പ്രതിഭാസം കാണാന്‍ സാധിച്ഛു. സ്പോര്‍ട്സ് രംഗത്തെ ഈ പ്രമുഖര്‍ എങ്ങെനെ രണ്ട് വ്യത്യസ്ത ചാനലുകളില്‍ ഒരേ സമയം നടക്കുന്ന രണ്ട് വ്യത്യസ്ത "ലൈവ്" പരിപാടികളില്‍ "ലൈവ്" ആയി പ്രത്യക്ഷപ്പെട്ടു? ഇത് രണ്ടും ലൈവ് ആയിരുന്നുവോ? എങ്ങനെയാണ് രണ്ട് ചാനലുകളീല്‍ ഒരേ സ്മയം "ലൈവ്"ആയി ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നവരെ കാട്ടിത്തന്നത്? ചാനലുകള്‍ക്ക് ഒരേ സ്റ്റുഡിയോ ആണോ? അതോ ഏതെങ്കിലും ഒരു ചാനല്‍ റെക്കോഡ് ചെയ്ത പരിപാടിയാണോ കാണിച്ചത്? റെക്കോഡ് ചെയ്ത് കാണിക്കുമ്പോള്‍ "ലൈവ്" എന്ന് എഴുതിക്കാണിക്കാമോ? റെക്കോഡ് ചെയ്തതാണെങ്കില്‍ എങ്ങനെ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ അനായാസം തൊടുത്ത് വിടാന്‍ പറ്റി? ഇടവേളകളില്‍ എന്തൊക്കെ നടക്കുന്നു? ഇങ്ങനെ ഒന്നും ചോദിക്കരുത് നാം. അതാണ് നമ്മുടെ ചാനലുകള്‍ ഒരുക്കുന്ന വിസ്മയം എന്ന് മാത്രം അറിഞ്ഞാല്‍ മതി. അതു കണ്ട് വിസ്മയിച്ച് ഡിസ്കവറിയുടെ അള്‍ടിമേറ്റ് സര്‍വൈവര്‍ കാണേണ്ടി വന്നു, ആ വിസ്മയം തീര്‍ക്കാന്‍. അങ്ങനെ ആ സര്‍വൈവര്‍ മത്സരത്തില്‍ നിന്ന് സര്‍വൈവ് ആയി രാവിലെ ബ്ലോഗിലെത്താന്‍ ഭാഗ്യമുണ്ടായി. ഇനി എത്ര കപ്പൊടി കാണാന്‍ കിടക്കുന്നു? ഭാഗ്യം ചെയ്തവര്‍ നമ്മള്‍ ചാനല്‍ പ്രേക്ഷകര്‍.

Dec 4, 2009

ഉച്ചാടനം ഒരു വായന

പ്രചുര പ്രചാരം നേടിയ മലയാള ബ്ലോഗ്‌ മഹാകവികള്‍ക്കിടയിലെ ഇത്രേം ഉള്ള ഒരു കുഞ്ഞ് നക്ഷത്രമാണ് ശ്രീ .ആചാര്യന്‍ . ആചാര്യനെ പറ്റി ഞാന്‍ വല്ലതും പറഞ്ഞാല്‍ അതൊരു അധിക പ്രസംഗം ആകില്ലേ എന്ന ശങ്ക എന്നെ തളര്‍ത്തുന്നു . ഞാന്‍ അദ്ദേഹത്തെ പറ്റി വിശേഷിപ്പിക്കാന്‍ അശക്തനാണ് . ഒരു കവി മാത്രമല്ല ആചാര്യന്‍ . കഥാകൃത്ത് , ചിത്രകാരന്‍ , നല്ലൊരു കൃഷിക്കാരന്‍ എന്നീ നിലയിലും ഖ്യാതി ബൂലോകത്തിന് അകത്തും പുറത്തും നേടിയിട്ടുണ്ട് . എന്‍റെ വ്യക്തി പരമായ അടുപ്പം വെച്ച്‌ പറയുമ്പോള്‍ ഞാന്‍ വിശേഷിപ്പിക്കുന്നത് കൂടെ നിന്നു കാലില്‍ ചവിട്ടാന്‍ അറിയാത്തവന്‍ എന്നാണ് .അതില്‍ കൂടുതലായ ഒരു വിശേഷണം എന്തുകൊണ്ടും ആചാര്യന് ഇണങ്ങില്ല .

ശ്രീ ആചാര്യന്‍ ഈയിടെ എഴുതിയ കവിതയാണ് " ഉച്ചാടനം " . പല കവികളുടെയും കവിതകള്‍ നിരൂപിച്ച് നിങ്ങളുടെ എല്ലാം പ്രശംസയും പ്രശസ്തിയും ബ്ലോഗ്‌ അവാര്‍ഡും ഞാന്‍ വാങ്ങിക്കൂട്ടി എന്നറിയാമല്ലോ . എന്നാല്‍ ഇങ്ങനെ ഒരു കവിത വന്നപ്പോള്‍ എന്തുകൊണ്ട് നിരൂപിച്ചുകൂടാ എന്ന ഭാരിച്ച ചിന്ത എന്നെ കഴിഞ്ഞ രണ്ട് ദിവസമായി അലട്ടിയതിന്റെ അനന്തര ഫലമാണ് നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുവാന്‍ പോകുന്നത് . നിങ്ങളുടെ വിധി . നിങ്ങള്‍തന്നെ അനുഭവിച്ചു തീര്‍ക്കുക .
ഉച്ചാടനം എന്ന കവിത മറ്റ് പല കവിതകളില്‍ നിന്നും വളരെ വ്യത്യസ്തമായി എനിക്ക് തോന്നുന്നു . ചിലപ്പോള്‍ എന്‍റെ മാത്രം തോന്നലുകള്‍ ആകാം . നിങ്ങളെല്ലാം എന്നെക്കാള്‍ എത്രയോ ഉയരങ്ങളില്‍ ചിന്തിക്കുന്നവരാണ് . എങ്കിലും ആ നക്ഷത്ര ശോഭയില്‍ നിന്ന് ഒരു മിന്നാമിനുങ്ങിന്റെ ഇത്തിരി വെട്ടമോ അല്ലെങ്കില്‍ ആ പാറക്കെട്ടില്‍ നിന്നും ഒരു തുള്ളി വെള്ളമോ നിങ്ങള്‍ക്ക് തരുവാന്‍ എനിക്കായാല്‍ ഞാന്‍ കൃതാര്‍ഥനായി . സര്‍വ്വ ദൈവങ്ങളെയും സാക്ഷിയാക്കി ഞാന്‍ എന്‍റെ കര്‍ത്തവ്യം പൂര്‍ണ്ണമാക്കട്ടെ.

ഈ കവിതയില്‍ ഒരു കടലോളം അല്ലെങ്കില്‍ ഒരു കുന്നോളം കാര്യങ്ങള്‍ പറയുവാനായിട്ടുണ്ട്. എല്ലാ കാര്യങ്ങളും പറയുവാന്‍ എനിക്ക് കഴിവില്ല എങ്കിലും വായനക്കാരുടെ മനസിലേക്ക് ചില കാര്യങ്ങളുടെ കരടുകള്‍ എങ്കിലും തള്ളിക്കയറ്റുവാന്‍ കഴിഞ്ഞാല്‍ ഞാന്‍ സന്തോഷിക്കും . കവിയോട് ഒരു വാക്ക് പറയുവാന്‍ ഉള്ളത് പണ്ടാരമടങ്ങാന്‍ വേണ്ടി ,മറ്റുള്ളവര്‍ക്ക് ജ്വോലി ഉണ്ടാക്കാന്‍ വേണ്ടി മേലാല്‍ ഇതുപോലുള്ള കവിതകള്‍ എഴുതരുത് എന്നാണ് .കവി ചിന്തിക്കുന്നതാവില്ല വായനക്കാരന്‍ ചിന്തിക്കുന്നത് . പിന്നെ വായനക്കാര്‍ കാട് കയറുന്നു എന്ന് പറയരുത് .

ഇനി കവിതയിലേക്ക് വരാം .ഈ കവിത തിരസ്കരിക്കപ്പെട്ടവന്റെ കവിത എന്ന് വിളിക്കാം കാരണം പിന്നീട് പറയാം . ആദ്യം കവിതയുടെ തലേക്കെട്ടില്‍ കയറി പിടിച്ചതിന് ശേഷം താഴേക്ക് നമുക്ക് വസ്ത്രാക്ഷേപം നടത്താം . ഉച്ചാടനം എന്നാല്‍ ഉച്ചക്കുള്ള നടനമോ നാട്യമോ ആയിരിക്കാം . അല്ലെങ്കില്‍ ഉച്ചക്കിറുക്ക് എന്നും വിളിക്കാം .ഉച്ചക്ക് ഓഫീസില്‍ ആഹാരം കഴിച്ചതിന് ശേഷം കവി ലേശം ഉറങ്ങിപ്പോയി . ഉച്ച ഭക്ഷണം കഴിച്ചാല്‍ ആരായാലും ലേശം ഉറങ്ങിപ്പോകും .അതിനെ തെറ്റായി കാണാന്‍ കഴിയില്ല .അങ്ങനെ ഉച്ചമയക്കത്തില്‍ സ്വപ്നത്തില്‍ കാണുന്ന വിവിധ രംഗങ്ങളാണ് ഈ കവിതയില്‍ ആകമാനം ദര്‍ശിക്കുവാന്‍ കഴിയുക .

പതിവ് പോലെ വിവിധ ഭാഗങ്ങളായി ഈ കവിതയെ തിരിക്കാം എങ്കിലും , ചില പ്രധാന ഭാഗങ്ങള്‍ മാത്രം ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാന്‍ എന്‍റെ കടമ ഞാന്‍ പൂര്‍ത്തിയാക്കുകയാണ് . എല്ലാ വരികളും ഇവിടെ കൊണ്ടുവരുവാനോ ,വിശദീകരിക്കുവാനോ കഴിയാത്തതില്‍ യാതൊരു ഖേദമില്ല ,കാരണം അത്തരത്തില്‍ ഉള്ള ഒരു കവിതയല്ല ഇത് . വായനക്കാരുടെ ചിന്താ മണ്ഡലങ്ങളും കടന്ന് ഈ കവിത വളരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌ . ഒരോ വാക്കുകളും വരികളും സമൂഹത്തിന്റെ നേര്‍ക്കുള്ള ചാട്ടവാറടികളായി തോന്നുന്നു . ഇത്തരത്തില്‍ ഉള്ള കവിതകള്‍ രചിക്കുവാന്‍ ബ്ലോഗില്‍ ഇന്ന് കവികള്‍ വളരെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം . വെറുതെയല്ല ആചാര്യ , നിങ്ങള്‍ തിരസ്കരിക്കപ്പെട്ടവനായി തീര്‍ന്നത് . ബ്ലോഗിലെ കവികളെ പോലെ കവിതകള്‍ എഴുതാന്‍ ആദ്യം പഠിക്ക് . എന്നിട്ട് കാര്യങ്ങള്‍ തീരുമാനിക്കാം .

ക്രിസ്തുവിനും മുന്‍പുള്ള കുരുക്ഷേത്ര യുദ്ധം മുതല്‍ തുടങ്ങി ക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷ വഴി കറങ്ങി തിരിഞ്ഞ് ഇന്നത്തെ സമൂഹവും ബ്ലോഗും കവിതയും മറ്റുമായി ചുറ്റി പിണഞ്ഞു കിടക്കുന്ന ഈ കുരുക്കഴിക്കുവാന്‍ ചില്ലറ പ്രയാസങ്ങള്‍ അല്ല അനുഭവിച്ചത് . ഈ കവിത കൂടുതല്‍ പഠിച്ചാല്‍ ഒരു പക്ഷേ എനിക്ക് ഡോക്ടറേറ്റ് വരെ കിട്ടാന്‍ സാധ്യത . പിന്നെ നിങ്ങള്‍ ഡോക്ടര്‍ കാപ്പി , ഡോക്ടര്‍ ,കാപ്പി എന്നൊക്കെ വിളിക്കേണ്ട ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാന്‍ വേണ്ടി മാത്രം ആ ഭാഗങ്ങള്‍ ഞാന്‍ ഒഴിവാക്കുന്നു . വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒന്ന് ട്രൈ ചെയ്യാം .


കവിതയുടെ ആദ്യ പതിനൊന്ന് വരികള്‍ , ക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷാ കാലത്ത് പുറം ജാതിക്കാരി പെണ്ണിന്റെ അടുക്കല്‍ യേശു വെള്ളത്തിനായി വരുന്ന രംഗം ഓര്‍ത്ത് പോയി . കുമാരനാശാന്റെ ചണ്ടാല ഭിഷുകി ഈ സമയം വായിക്കുന്നത് നന്നാകും . എന്നാല്‍ അടിമകള്‍ ഉടമകളായ ഈ സമയത്ത് ക്രിസ്ത്യാനികള്‍ തന്നെ യേശുവിനോട് പറയുകയാണ്‌ " കടക്ക് പുറത്ത് " . നിന്‍റെ ഒരു നോട്ടം പോലും യെങ്ങള്‍ക്ക് വേണ്ട . കാലം മാറി എങ്കിലും അടിമകളുടെ സംസാര രീതികള്‍ അത് തന്നെ എന്ന് കവി ചൂണ്ടിക്കാട്ടുന്നു . നീ ജീവന്റെ പാറയാണ്‌ , നദിയാണ് , വെളിച്ചമാണ് എന്നെല്ലാം ഞങ്ങള്‍ക്കറിയാം പക്ഷേ നിന്നെ ഞങ്ങള്‍ക്ക് വേണ്ട . വേഗം പട്ടണത്തിന് പുറത്ത് പോകുക . നീ പാറയാണ്‌ എങ്കില്‍ നോക്കുക അതേ പാറകള്‍ കൊണ്ട് ഞങ്ങള്‍ കൊട്ടാരം പണിയുന്നു . നീ തേജസെങ്കില്‍ അതേപോലെ നൂറ് തേജസുകള്‍ സൃഷ്ടിക്കുവാന്‍ ഞങ്ങളുടെ സയന്‍സ് വളര്‍ന്നിരിക്കുന്നു . നിന്നെ പറ്റി ഓര്‍ക്കുന്നവരെ പോലും ഞങ്ങള്‍ ജീവന്റെ നദിക്കും അക്കരെ കടത്തും .അതുകൊണ്ട് വേഗം പൊയ്ക്കൊള്ളുക.നിന്നെ അവസാന ദിവസം ഞങ്ങള്‍ക്ക് ഒറ്റുകൊടുക്കേണ്ടി വന്നാല്‍ പോലും ഒരു യൂദാസിനെ പോലെ ഞങ്ങള്‍ നിന്നെ ചുംബിക്കില്ല .നിന്നെ ഏതെല്ലാം വിധത്തില്‍ ദ്രോഹിക്കേണ്ടി വന്നാലും ഞങ്ങള്‍ക്ക് യാതൊരു ദുഖവും ആ കാര്യത്തില്‍ ഇല്ല . നീ ദുഖിക്കുന്നത് കണ്ട് ഇപ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത് പോലെ ദുഖവെള്ളിയാഴ്ചകളില്‍ കയ്പ്പ് വെള്ളം കുടിക്കാം . എന്നാലും നിനക്ക് മാപ്പ് തരില്ല . ഞങ്ങളെ വഴി തെറ്റിച്ചതിന് നീ മാപ്പ് പറഞ്ഞാല്‍ നിന്നെ സമുദ്രത്തോളം കൊണ്ടുപോയി അതില്‍ മുക്കിക്കളയാം .അത്രത്തോളം നിന്നെ ഞങ്ങള്‍ വെറുത്തിരിക്കുന്നു .ഇങ്ങനെയൊക്കെ നീ ദുഖിക്കുന്നത് കണ്ട് ഞങ്ങളുടെ തലമുറകള്‍ നശിച്ചു പോയാലും ഞങ്ങള്‍ക്ക് അതില്‍ ലേശവും ഭയമില്ല .
 
ഇത്രയെല്ലാം കാര്യങ്ങള്‍ പറഞ്ഞിട്ട് കവി അടുത്തു കാണുന്നത് ബ്ലോഗിലെ കവി എന്ന തന്റെ ഭാവിയെ കുറിച്ചാണ് .അതാണ്‌ കവി ഉടനെ തന്നെ ശ്ലഥ കാകളി വൃത്തത്തില്‍ രണ്ടക്ഷരം കുറഞ്ഞീടുകില്‍ അത് മഞ്ചേരി ആയിടും എന്ന് പറയുന്നത് . ബ്ലോഗില്‍ അദ്ദേഹത്തിന് കവി എന്ന ജീവിതത്തിന് ഭീക്ഷണിയായിട്ടുള്ളത് മഞ്ചേരിക്കാരായ കവികളാണ് . അവര്‍ ജാഗ്രതൈ .




അങ്ങനെ ആ മഞ്ചേരിക്കാരെ രഥത്തില്‍ കെട്ടിയിട്ട് ഓടിക്കും . രഥത്തിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ കവിയുടെ സ്വപനത്തില്‍ കടന്ന് വരുന്ന അടുത്ത രംഗം കുരുക്ഷേത്ര യുദ്ധമാണ് . എന്നിട്ട് കവി സ്വയം കര്‍ണ്ണന്‍ ആയി മാറുകയാണ് . വില്ലാളി വീരനായ കര്‍ണ്ണന്‍ . കുന്തി ദേവിയുടെ സീമന്ത പുത്രന്‍ .പഞ്ച പാണ്ഡവര്‍ കട്ടില്‍ കാലു പോലെ ആറ് പേര്‍ എന്ന ആ പഴയ കാര്യം വീണ്ടും കവി ഓര്‍മ്മിക്കുന്നു . വില്ലാളി വീരനായ അര്‍ജ്ജ്ജുനനെക്കാള്‍ ഒരു പടി മുന്നിലായിരുന്നു കര്‍ണ്ണന്‍ .സൂര്യ ദേവന്റെ പുത്രന്‍ .അര്‍ജ്ജുനന്‍ വില്ല് കുലച്ച് അമ്പെയ്യ്തു കിട്ടിയ ദ്രൌപതിയെ എന്തുകൊണ്ട് കര്‍ണ്ണനും ഭാര്യയായി ലഭിച്ചില്ല . കിട്ടിയതെല്ലാം തുല്യമായി വീതിക്കുവാന്‍ പറഞ്ഞ കുന്തി ദേവിക്കും പിഴച്ചുവോ ? അല്ലെങ്കില്‍ കര്‍ണ്ണന്‍ ദ്രൌപതിയെ ശപിച്ചുവോ ? ദ്രൗപതി അല്ലെങ്കില്‍ പാഞ്ചാലി കര്‍ണ്ണന്റെയും ഭാര്യയാകുവാന് കൊതിച്ചുവോ ? എന്തുകൊണ്ട് കര്‍ണ്ണന് ദുര്‍വിധികള്‍ നേരിടേണ്ടി വന്നു ? ആരാണ് ചതിച്ചത് ? ഒടുവില്‍ കവച കുണ്ഡലങ്ങള്‍ നഷ്ടപ്പെട്ടവനായി യുദ്ധഭൂമിയില്‍ മരിച്ചു പോകുവാന്‍ ഇടയായത് എന്തുകൊണ്ട് ? പല ചോദ്യങ്ങള്‍ കവി വായനക്കാര്‍ക്കായി എറിഞ്ഞ് തരുന്നു .‍


ധൃതരാഷ്ട്രരുടെ മീഡിയ സെന്റര് ആയിരുന്ന സജ്ജയനെപ്പോലെ ഇന്നത്തെ ബ്ലോഗിലെ പത്രങ്ങള്‍ പോലും മഹാകവികള്‍ക്ക് വേണ്ടിയാണ് .വീണ്ടും ചില കാര്യങ്ങള്‍ ബ്ലോഗിലെ അധ:കൃതരായ ആളുകള്‍ക്ക് എതിരായി ചെയ്യും എന്ന് പറഞ്ഞതിന് ശേഷം , കവി മഹാകവികളോടും ബ്ലോഗിലെ പ്രമാണിമാരായ ആളുകളോടും ചോദിക്കുകയാണ് . അല്ലയോ പ്രമാണിമാരെ , വിശുദ്ധന്മാരെ നിങ്ങള്‍ ഇങ്ങനെയൊക്കെ കളികള്‍ കളിച്ചതിന് ശേഷം രാജകീയ കിരീടം അതായത് ഈ വര്‍ഷത്തെ ബ്ലോഗ്‌ അവാര്‍ഡിന് വേണ്ടി കൈ നീട്ടുമ്പോള്‍ നിങ്ങളുടെ കയ്യില്‍ മിന്നല്‍ എല്ക്കുമോ എന്ന വര്‍ണ്ണ്യത്തില്‍ ആശങ്ക കൊണ്ട് കവി ഉച്ചാടനം എന്ന കവിത അവസാനിപ്പിക്കുന്നു .ഇനിയും ധാരാളം കാര്യങ്ങള്‍ പറയുവാന്‍ ഉണ്ടെങ്കിലും നിങ്ങളുടെ ക്ഷമയെ ഞാന്‍ പരീക്ഷിക്കുന്നില്ല .

കവിതയുടെ ആദ്യവും അവസാന ഭാഗങ്ങളിലും നമുക്ക് രണ്ട് സ്ത്രീകളെയും കാണാം . ഒന്ന് പുറം ജാതിക്കാരിയായ സ്ത്രീ , മറ്റൊന്ന് പാഞ്ചാലി . ഇവര്‍ തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു . പുറം ജാതിക്കാരിയായ സ്ത്രീക്കും അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു . ഇപ്പോഴുള്ള ആള്‍ ശരിക്കും അവളുടെ ഭര്‍ത്താവല്ല . പാഞ്ചാലിക്കും ഭര്‍ത്താക്കന്മാര്‍ അഞ്ചു പേര്‍ . കര്‍ണ്ണനെ മനസ് കൊണ്ടെങ്കിലും പാഞ്ചാലി വരിച്ചുവോ ? അറിയില്ല . ഇവര്‍ തമ്മില്‍ എന്തെങ്കിലും ബന്ധങ്ങള്‍ ? എന്തെല്ലാം ചോദ്യങ്ങളാണ് കവി നമുക്ക് നമ്മുടെ ചിന്തക്ക് വേണ്ടി നല്‍കുന്നത് .

മറ്റൊരു കാര്യം കുരു വംശ ജരായ പാണ്ടവരും കൌരവരും കുരുക്ഷേത്ര യുദ്ധം നടത്തുവാന്‍ കാരണമായി തന്നെ പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നത് , സ്ഥലജല വിഭ്രാന്തി മൂലം താഴെ
വീണ ദുര്യോധനനെ കണ്ട് പാഞ്ചാലി ഒന്ന് ചിരിച്ച് പോയി എന്ന തെറ്റ് മൂലമാണ് എന്നത്രേ . ബ്ലോഗ്‌ വംശജരായ ബ്ലോഗ്‌ പുല്ലന്മാര്‍ എന്ത് പുല്ലു കാരണമാണ് തമ്മില്‍ തല്ല് ‍ നടത്തുന്നത് എന്നും കവി ചോദിക്കുന്നു . ശത്രു പക്ഷത്തും മിത്രത്തിന്റെ പക്ഷത്തും സ്വന്തമാളുകള്‍ ഏതോ പുല്ലിനു വേണ്ടി ചതുരംഗ കളങ്ങള്‍ ഒരുക്കി തമ്മില്‍ തല്ലുന്നു. ഇത് ഇപ്പോഴെങ്ങും തുടങ്ങിയതല്ല എന്ന് വായനക്കാരെ ബോധ്യപ്പെടുതുവാനാണ് കവി ബോധപൂര്‍വ്വം കുരുക്ഷേത്രത്തിലേക്ക് ഒരു യാത്ര പോകുന്നത് .


വളരെ മനോഹരമായ ഒരു കവിതാ വായനയാണ് എനിക്ക് ഈ കവിത സമ്മാനിച്ചത്‌ . പലപ്പോഴും കാടുകള്‍ കയറി ഞാന്‍ പോയെങ്കിലും ഇന്നത്തെ സമൂഹത്തിന്റെ പച്ചയായ ആവിഷ്കാരമായി ഈ കവിത തീരുന്നു എന്നത് നിശ്ചയമായും പറയാവുന്ന കാര്യമാണ് . ഇത്തരം ധാരാളം കവിതകള്‍ എഴുതുവാന്‍ നമ്മുടെ എല്ലാം പ്രിയപ്പെട്ടവനായ ആചാര്യന് കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്‍ത്തുന്നു .

ജയഹോ


ഉച്ചാടനം കവിത ഇവിടെ വായിക്കാം

Nov 10, 2009

കവിത ബ്ലോഗില്‍ വായിക്കുന്നവരേ...

ഇന്‍ററാക്ടീവ് മീഡിയം എന്ന നിലയില്‍ ബ്ലോഗ് അപര്യാപ്തമാണോ എന്ന് തോന്നുകയാണ്. പ്രത്യേകിച്ചും സര്‍ഗ സൃഷ്ടികളുടെ അസ്തിത്വം ബ്ലോഗില്‍ വളരെയേറെ, ചിലപ്പോള്‍ അതിരു വിട്ടും ചോദ്യം ചെയ്യപ്പെടുന്ന ഈ സമീപകാല സാഹചര്യങ്ങളില്‍. എഴുതണം എന്ന് ആഗ്രഹിക്കുന്നവരെ പിന്നാക്കം വലിക്കുകയോ, ഇപോള്‍ തന്നെ എഴുതിക്കൊണ്ടിരിക്കുന്നവരെ മടുപ്പിക്കുകയോ ചെയ്യുന്നുവെങ്കില്‍ ചോദ്യം ചെയ്യലിന്‍റെ ഭൂമിക ഗുരുതരമായ ഒരു പ്രതിസന്ധിയായി കാണണം.

സഗീര്‍ പണ്ടാരത്തിലിന്‍റെ കവിതകള്‍ കുടം തുറന്നു വിട്ട കവിതാ ചര്‍ച്ച ഇപ്പോള്‍ ഓരോ ബ്ലോഗിലും കത്തിപ്പടരുകയാണ്. ലതീഷ് മോഹന്‍റെ കവിതാഭാഗം മനസിലാകുന്നില്ല എന്ന പരാതിയെത്തുടര്‍ന്ന് നടന്ന ഉഗ്രന്‍ സമ്വാദം ഇനിയും കെട്ടണഞ്ഞിട്ടില്ല. തുടര്‍ന്ന് നിരൂപകരും വിമര്‍ശകരും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കവിതാ ബ്ലോഗിലും എത്തിച്ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ഡോണ മയൂര എഴുതിയ മൂന്നു വാക്ക് കവിതയെച്ചൊല്ലിയും ചോദ്യങ്ങള് ഉയര്‍ന്നു. ഇങ്ങനെ പല ബ്ലോഗര്‍മാരും തങ്ങള്‍ എഴുതുന്നത് എന്താണെന്ന് വിശദീകരിച്ചു കൊടുക്കേണ്ട ബാധ്യതയുണ്ട് എന്ന അവസ്ഥയിലേക്ക് ബ്ലോഗിന്‍റെ ഇന്‍ററാക്ടീവ് സാധ്യതകള്‍ കൊണ്ടു ചെന്നെത്തിക്കുന്നത് എത്രത്തോളം ആരോഗ്യകരമായ ഒരു പ്രവണതയാണ് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇത് സര്‍ഗശേഷിയെ കെടുത്തുകയാണോ ചെയ്യുക എന്ന് സംശയം തോന്നുന്നു. എങ്കില്‍ ഇത് ചുരുങ്ങിയത് മലയാളം ബ്ലോഗ് രംഗത്തെങ്കിലും ബ്ലോഗിങിന്‍റെ ഒരു പോരായ്മയായി കണക്കാക്കണം.

കവിതകള്‍ ചൊല്ലിക്കേട്ടിരുന്ന കാലവും കവിതാ സമാഹാരങ്ങളുടെ കാലവും ഇങ്ങനെ ഒരു പരസ്പര പോരാട്ടത്തിന്‍റെ വേദി നമുക്ക് തുറന്നു തന്നിരുന്നില്ല. കവിതാ സമാഹാരത്തിലെ കവിതകളോടും കവികളോടും അവരുപയോഗിക്കുന്ന സങ്കേതങ്ങളോടുമെല്ലാം എന്നും വിയോജിപ്പുയര്‍ന്നിട്ടുണ്ട്. എന്നാല്‍ അവയൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടത് സമാന മനസ്ക്കരുടെ വേദികളിലാണ്. കവികള്‍ പോലും തങ്ങളുടെ കവിതകളെപ്പറ്റി മറുപടികള്‍ പറയേണ്ടി വന്നിരിക്കുക ഒരു പക്ഷേ തങ്ങളുടെ തന്നെ തലത്തിലുള്ളവരോട് മാത്രമായിരിക്കണം. വായനക്കാര്‍ എന്നും വായനക്കാരായിരുന്നു. അവര്‍ ആസ്വദിക്കുകയും തിരസ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ചോദ്യം ചെയ്തിട്ടില്ല. ആസ്വാദനവും തിരസ്ക്കാരവും എന്നതിനപ്പുറം ആക്രമിക്കപ്പെടുക എന്ന സാധ്യത അന്ന് ദുര്‍ലഭമായിരുന്നു. അതു കൊണ്ടു തന്നെ ആക്രമിക്കപ്പെടേണ്ടയിരുന്നുവെന്ന് തോന്നുന്ന കൃതികളുടെ ഉടമകള്‍ പോലും പില്‍ക്കാലത്ത് തങ്ങളൂടെ സര്‍ഗശേഷിയില്‍ നിന്ന് കണ്ടെടുത്ത രത്നങ്ങള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്.

ഓരോ കവിതയെയും വായനക്കാരന്‍ എങ്ങനെ സമീപിക്കുന്നു എന്നതിനും പ്രാധാന്യമില്ലേ? ചെമ്മനത്തിന്‍റെ കവിതയെയും ചുള്ളിക്കാടിന്‍റെ കവിതയെയും സമീപിക്കുന്നവര്‍ ഇരിക്കുന്നത് വ്യത്യസ്ത ഇരിപ്പിടങ്ങളിലാണോ? ആണെങ്കില്‍ക്കൂടിയും ഇരു കവിതകളിലും നിന്ന് തങ്ങളുടെ ഉള്ളില്‍ തട്ടുന്നവയെ മനസിലാക്കാന്‍ ഒരേ വായനക്കാരനും ഒരേ ആസ്വാദകനും എന്നും കഴിഞ്ഞിരുന്നു. കഥയിലെ ചോദ്യമല്ല കഥയുടെ കാമ്പറിയാനായിരുന്നു താല്പര്യമെന്ന പോലെ. ഓരോ കവിതയിലും കഥയിലും നിന്ന് ആ കവികളും കഥാകൃത്തുക്കളും ഉപയോഗിച്ചിട്ടുള്ള ബിംബങ്ങളും കല്പ്പനകളും എഴുന്നേറ്റു വന്ന് വായനക്കാരന്‍റെയും ആസ്വാദകന്‍റെയും ഹൃദയങ്ങളില്‍ കാലാകാലങ്ങളായി സുഷുപ്തിയിലാണ്ടിരുന്ന അതേ ബിംബങ്ങളെയും കല്നകളെയും എതിരേറ്റിരുന്നു. അങ്ങനെ ആ കവിതകളും കഥകളും അവ എഴുതിയവരും പ്രിയപ്പെട്ടവരായി മാറി. അതേ സമയം അവയെപ്പറ്റിയുള്ള വിയോജിപ്പുകളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പുതിയ മാനങ്ങളിലേക്ക് വഴി തുറക്കുകയും ചെയ്തു. എന്നാല്‍ ഒരിക്കലും ഒരു കൃതിയുടെയും കര്‍ത്താക്കള്‍ ഏതെങ്കിലും ചന്ത മൈതാനത്തോ ഓഡിറ്റോറിയത്തിലോ കൃതിയില്‍ താന്‍ ഉദ്ദേശിച്ചത് ഇതാണ് വായനക്കാരേ എന്നു പറയേണ്ടി വന്നിട്ടില്ല. ഏതെങ്കിലും പത്രത്തിലോ മാസികയിലോ കവിതയെഴുതിയിട്ട് അടുത്ത ലക്കത്തില്‍ അതിനു വിശദീകരണം കൊടുത്തിട്ടുമില്ല. ആസ്വാദകര്‍ രചയിതാക്കള്‍ക്ക് അനുവദിച്ച ഒരു പദവി തന്നെ ആയിരുന്നു അത്.

ചോദ്യം ചെയ്യപ്പെടലിന്‍റെ ഘട്ടം അഭിമുഖീകരിക്കുന്നത് ആധുനികകാലത്തെ ബ്ലോഗ് കൃതികളാണ്. എഴുത്തുകാരന്‍ എഡിറ്ററും പബ്ലീഷറുമായി ഒരേ സമയം മാറുന്നതു പോലെ ബ്ലോഗിന്‍റെ സംവാദ സാധ്യത മൂലം വായനക്കാരന്‍ ആസ്വാദകനും നിരൂപകനും വിമര്‍ശകനും ആക്രമണകാരിയുമായി ഒരേ നിമിഷം മാറുന്ന സവിശേഷത. മുന്‍പൊരിക്കലും നേരില്‍ക്കാണാത്ത വായനക്കാരന്‍ സ്വത്വം പൂണ്ട് രചയിതാവിനു മുന്നില്‍ അവതരിക്കുന്ന നിമിഷം. രചയിതാക്കള്‍ക്ക് ഇതൊരു ദു:സ്വപ്നമായി മാറുന്ന കാഴ്ചയാണ് ബ്ലോഗില്‍ ഈയിടെ ക്ണ്ടു വരുന്ന ചോദ്യോത്തര പംക്തിയോ ടീ.വീ.ചാനല്‍ അനാലിസിസോ പോലെയൂള്ള സംഭവങ്ങളിലേക്ക് മാറുന്ന അവസ്ഥ. ഇത് സര്‍ഗ ശേഷിയുള്ള വ്യക്തിയെ സംബന്ധിച്ച് തികച്ചും അപ്രതിക്ഷിതവും അസ്വസ്ഥതാ പരവുമാണെന്ന് പറയേണ്ടിയിരിക്കുന്നു. എഴുതുവാനുള്ള ആഗ്രഹം മനസില്‍ കൊണ്ടു നടക്കുന്നവരെ അനാവശ്യ മുങ്കരുതല്‍ എടുക്കുന്നതിലേക്ക് നയിക്കുന്നതും എഴുതുന്നതിനു വളരെയധികം ഹോം വര്‍ക്ക് ചെയ്യുക എന്ന യാന്ത്രികതയിലേക്ക് നിര്‍ബ്ബന്ധിച്ച് കൊണ്ടുപോവുകയും ചെയ്തേക്കാം. സര്‍ഗാത്മകത എന്ന ദൈവികമായ അംശത്തിനു വിനാശകരമാണിത് എന്ന് പറയാതെ വയ്യ. അനര്‍ഗളം പ്രവഹിക്കേണ്ട സര്‍ഗസൃഷ്ടികളെ ഫാക്ടും ഫിഗറും അളന്നു കുറിച്ച ശാസ്ത്ര ലേഖനങ്ങളാക്കി മുരടിപ്പിക്കുകയാവും ഫലം. വായനക്കാരന്‍റെ കോടതിയില്‍ നില്‍ക്കാനല്ല, വായനയുടെ താളത്തിമിര്‍പ്പില്‍ നില്‍ക്കാനായിരിക്കും, ഏതു ചെറിയ കൃതിയുടെയും രചയിതാവ് കൊതിക്കുക. അങ്ങനെ സംഭവിക്കുന്നതിനു പകരം ബ്ലോഗിന്‍റെ ഇന്‍ററാക്ഷന്‍ എന്ന സാധ്യത രചയിതാവിനു കൂച്ചുവിലങ്ങിടാന്‍ പാടില്ല. അത് കൃതികളെ ഇല്ലാതാക്കും. കൃതികള്‍ ഇല്ലാതെ വന്നാല്‍ ബ്ലോഗ് വായനക്കാരന്‍ എവിടെ പോകും.

ഓരോ എഴുത്തുകാരന്‍റെ കൃതിയേയും അതു വായിക്കുന്നതിനു മുന്‍പേ തീര്‍പ്പുകല്പിക്കേണ്ടതുണ്ടോ? പ്രമുഖരും അപ്രശസ്തരും അന്നന്ന് എഴുതിത്തുടങ്ങുന്നവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന ബ്ലോഗില്‍ ഏതെങ്കിലും കൃതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ലഭിക്കുന്നില്ല എങ്കില്‍ അതിലുള്ള നിരാശ തോന്നാം. എന്നാല്‍ തീരെ ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നാത്ത ഒരു കൃതിയിലെ ചെറിയ ഭാഗമായിരിക്കും ചിലപ്പോള്‍ വായനക്കാരന്‍റെ മനസിനെ സ്പര്‍ശിക്കുക. ഇതു തന്നെയല്ലേ സര്‍ഗാത്മകതയുടെ രഹസ്യം. അവിടെ കൃതികള്‍ക്കാണ് മുന്തൂക്കം; കൃതികളെപ്പറ്റി രചയിതാവിനുണ്ടാകാവുന്ന അവകാശവാദങ്ങള്‍ക്കല്ല. അപ്പോള്‍ വായനയില്‍ മുന്‍ വിധി കൈക്കൊള്ളുന്നത് ആസ്വാദനത്തെ പരിമിതപ്പെടുത്തുന്നു.

ബ്ലോഗിന്‍റെ സംവാദ സാധ്യതകളെയും മുന്‍വിധിയോടെ വായനക്കാര്‍ കൈകാര്യം ചെയ്യരുത് എന്ന് തോന്നുന്നു. ബ്ലോഗിലെ കൃതിയെപ്പറ്റിയല്ലാതെ അത് രൂപീകരിച്ച വ്യക്തിയുടെ തന്നെ നിരൂപണം കൂടി അതിനനുബന്ധമായി വായനക്കാരന്‍ കാംക്ഷിക്കേണ്ടതുണ്ടോ? വായനക്കാര്‍ തമ്മില്‍ ആശയങ്ങളെച്ചൊല്ലി വാഗ്വാദമുണ്ടായേക്കാം. എന്നാല്‍ എഴുത്തുകാരന്‍ അതില്‍ എവിടെയാണ് പ്രത്യക്ഷപ്പെടേണ്ടത്? പബ്ലീഷ് ചെയ്യപ്പെട്ട ശേഷം ഒരു കൃതിയിന്മേലുള്ള അധികാരം വായനക്കാന് ഉള്ളതെന്ന് ബ്ലോഗില്‍ സാധാരണ കേള്‍ക്കാറുണ്ട്. ശരി തന്നെ. എങ്കീല്‍ എവിടെയാണ് പ്രസ്തുത കൃതി പബ്ലീഷ് ചെയ്ത ബ്ലോഗര്‍ നില്‍ക്കേണ്ടത്. കൃതി പുറത്തു വന്നതോടെ ആ ബ്ലോഗര്‍ക്ക് അതിന്‍മേലുള്ള അധികാരം നഷ്ടമാകുന്നു എന്നു തന്നെയിരിക്കട്ടെ. രാജ്യം പണയം തന്ന രാജാവിനോട് മറഞ്ഞിരിക്കുന്ന നിധികളെപ്പറ്റി ചോദിക്കുന്നതില്‍ എന്തര്‍ഥം? പണയ വസ്തു കൈവശമുള്ളവര്‍ നിധി കണ്ടെത്തണം. കയ്യടക്കണം. രാജാവിനെ ഇല്ലായ്മ ചെയ്തതു കൊണ്ട് അയാളില്‍ നിന്നും ഭാവിയില്‍ പുറത്തു വന്നേക്കാവുന്ന പല രഹസ്യങ്ങളും നഷ്ടമാവുകയാണ്.

സര്‍ഗശേഷിയുടെ കൂമ്പടയ്ക്കുന്ന തരത്തിലാക്കാന്‍ പറ്റുന്ന ഒരു ഭസ്മാസുര വേഷം കൂടി ബ്ലോഗിലെ ഇന്‍ററാക്ഷന്‍റെ അതിപ്രസരത്തിനുണ്ട് എന്ന് മനസിലാക്കി വേണം വായനക്കാരന്‍ വിമര്‍ശകനും നിരൂപകനും ചോദ്യകര്‍ത്താവുമായി രൂപം മാറുവാന്‍. രചയിതാവിനെ ചോദ്യം ചെയ്യലില്‍ വീര്‍പ്പു മുട്ടിക്കുന്നതിനിടയില്‍ തെരഞ്ഞെടുപ്പിലെ സമ്മതി ദാനാവകാശം പോലെ തന്നില്‍ നിക്ഷിപ്തമായ, കൃതിയെപ്പറ്റി ആത്യന്തിക തീര്‍പ്പ് കല്പ്പിക്കാനുള്ള ശക്തി ഇന്ന് ബ്ലോഗ് വായനക്കാരന്‍ വിസ്മരിക്കുകയാണ്-സ്വീകരിക്കാനും തിരസ്ക്കരിക്കാനുമുള്ള അധികാരം അഥവാ ഒരു സര്‍ഗ സൃഷ്ടിയുടെ അതിജീവനം അത് എന്നും വായനക്കാരനില്‍ മാത്രം ഭദ്രമാണെന്ന സത്യം.

Nov 4, 2009

Sandwitch Generation


Sandwitch Generation - ഇവിടെ .

Nov 1, 2009

ഷാരുഖിന്-44









ബോളിവുഡ്ഡിലെ ഏറ്റവും തിളക്കമുള്ള താരം ആരെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമെയുള്ളൂ ഷാരുഖ് ഖാൻ.ബോളിവുഡ്ഡിന്റെ ചരിത്രത്തിൽ ഇടം നേടിയ എത്രയെത്ര സിനിമകളാണ് ഷാരുഖിന്റെതായി പുറത്തുവന്നിട്ടുള്ളത്.പ്രണയമെന്നാൽ ഷാരുഖ്-കാജോൾ സിനിമകളിലെ പോലെ നയനമനോഹരമായി കണ്ട കാമുകികാമുകന്മാർ.


ആദ്യ ചിത്രമായ ദിവാനയായാലും ബാസിഗർ ആയാലും ദിൽ വാലെ ദുൽഘനിയാ ലേ ജായേഗെ ആയാലും തന്റെ ആരാധകരെ ഒട്ടും നിരാശരാക്കാതെ അവരെ പിടിച്ചു ഇരുത്താൻ കഴിയുന്ന ഒരു സിദ്ധി ഈ കിംഗ് ഖാന് വേണ്ടുവോളമുണ്ട്.ഷാരുഖിന്റെ നായികന്മാരായി പലർക്കും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ കഴിഞ്ഞെങ്കിലും ഒരു ഭാഗ്യജോഡിപോലെ ഷാരുഖ്-കാജോൾ കൂട്ടുകെട്ട് എന്നും വേറിട്ട് നിന്നു.ബാസിഗർ,കരൺ അർജ്ജുൻ,ദിൽ വാലെ ദുൽഗനിയാം ലേ ജായേഗെ,കുച്ച് കുച്ച് ഹോത്താഹെ തുടങ്ങി ഇവർ അഭിനയിച്ച സിനിമകൾ ബോക്സോഫീസിൽ വൻ ഹിറ്റുകളായി മാറിയപ്പോ
ഈ താരജോഡികളും ഒരോ പ്രേക്ഷകന്റെയും ഹൃദയത്തിൽ എന്നും വേറിട്ടു നിന്നു.
എന്തായാലും ബോളിവുഡ്ഡിന്റെ ചരിത്രനായകൻ 44വയസ്സിലേയ്ക്ക് കടക്കുന്നു.ഇനിയും എത്രയോ ഹിറ്റുകൾ ഷാരുഖ് ഖാനിൽ നിന്നും നമ്മുക്ക് കിട്ടാൻ ഇരിക്കുന്നു.

Sep 25, 2009

ഇന്ത്യയുടെ സ്വന്തം വാട്ടര്‍

ചന്ദ്രനിലേക്ക് പോയ ചന്ദ്രയാന്‍ വെള്ളം കണ്ടെത്തിയ വാര്‍ത്ത ആഘോഷതിമിര്‍പ്പുകളോടെ തകര്‍ക്കുകയാണ് ഇന്ത്യയില്‍ എന്നാണ് ഇന്നലെ മുതല്‍ വരുന്ന വാര്‍ത്തകള്‍ .തികച്ചും ഇന്ത്യക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒരു സുവര്‍ണ്ണ നിമിക്ഷം .ഇന്ത്യയില്‍ നിന്നും കൂടുതല്‍ ചാന്ദ്ര ഗവേഷണങ്ങള്‍ ഇനിയും നടക്കണം . അങ്ങനെ ഇന്ത്യ പ്രശസ്തിയിലേക്ക് ഉയര്‍ത്തപ്പെടും .

ഇനിയുമൊരു യുദ്ധം ഉണ്ടാകുമെങ്കില്‍ അത് വെള്ളത്തിന്‌ വേണ്ടിയാകും എന്നാരോ പണ്ട് പറഞ്ഞ് പോലും . ചന്ദ്രനില്‍ കണ്ടെത്തിയ വെള്ളത്തിന്റെ യഥാര്‍ത്ഥ അവകാശി ആരാണ് ? കേരളവും തമിഴ് നാടും മുല്ലപ്പെരിയാര്‍ പ്രശനത്തില്‍ ഉടക്കി നില്‍ക്കുന്നത് പോലെ ഇവിടെയും വേണമെങ്കില്‍ തര്‍ക്കങ്ങള്‍ തുടങ്ങാം .അമേരിക്കയുടെ നാസ കണ്ടുപിടിച്ച M3 യുടെ ഒരു വിക്ഷേപണി മാത്രമായിരുന്നില്ലേ ചന്ദ്രയാന്‍ ? അമേരിക്ക ഈ ദൌത്യത്തിന് ഇന്ത്യയുടെ ISRO ക്ക് വന്‍ തുക കൈമാറിയിരുന്നില്ലേ ? അപ്പോള്‍ ആ വെള്ളത്തിന്റെ അവകാശി ആരാണ് ?

യാതൊരു കാരണവശാലും നമ്മള്‍ ഈ വാട്ടര്‍ സായിപ്പിന് വിട്ടു കൊടുക്കരുത്‌ . എന്ത് ശക്തി കൊണ്ടും നമ്മള്‍ എതിര്‍ക്കണം . നോക്ക് അവന്മാരുടെ ഓരോരോ വേലകള്‍ .


വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം .

Sep 16, 2009

ബ്ലോഗ്‌ രാമയ്യന്‍ BBI

ബൂലോക പത്രമായ ബൂലോകം ഓണ്‍ലൈന്‍ ,  പ്രശസ്ത ബ്ലോഗറായ ശ്രീ കെ.പി സുകുമാരന്‍ അഞ്ചരക്കണ്ടിയുമായി നടത്തുന്ന      അഭിമുഖം ഇവിടെ കാണാം . ഇതില്‍ വളരെ സരസമായും ,സരളമായും തന്റെ കുടുംബം ,ജീവിതം , നാടിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ,പ്രതീക്ഷകള്‍ ,ബ്ലോഗിനെക്കുറിച്ചുള്ള കാര്യങ്ങള്‍ എന്നിവ പ്രതിപാദിക്കുന്നു . ഇതില്‍ രഹസ്യാന്വഷണകര്ക്ക് ക്ഷേമാന്വാഷണങ്ങള്‍ അറിയിക്കുന്ന ഒരു സുകുമാരേട്ടനെ കാണാം .


സത്യത്തില്‍ ഈ മാധ്യമ പിണ്ടിക്കെറ്റ്കളെ കൊണ്ട് തോറ്റു.ബൂലോകത്തും ഭൂലോകത്തും ഇവരെ  തട്ടി  നടക്കാന്‍ വയ്യാ എന്നായിട്ടുണ്ട് . തുമ്മിയാല്‍ അപ്പോള്‍ പത്രത്തില്‍ വരും . വലിയ കഷ്ടം തന്നെ . അഭിമുഖങ്ങളും ,അന്വഷണങ്ങളും എന്ന് വേണ്ട ആകെ ബഹളമയം .പത്രമാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിന് പകരം ഇപ്പോള്‍ രഹസ്യാന്വാഷങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് . കുറ്റാന്വഷണകര്ക്ക് ജോലി കുറവാകുമല്ലോ.

ബ്ലോഗിലെ ആദ്യ രഹസ്യ എജന്‍സി അരൂപിക്കുട്ടന്‍ ആയിരിക്കണം . ബൂലോകത്ത് തെളിയാതെ കിടന്ന പല കേസുകളും തെളിയിച്ച് ഒടുവില്‍ അരൂപിയെ ആരോ തല്ലിക്കൊന്ന് കാണണം . ഈയിടെ കാണാന്‍ ഇല്ല . എന്നാല്‍ അരൂപിക്ക് ശേഷം പല ഏജന്‍സികളും മുന്നിട്ടു വന്നു . പല കേസുകളും തെളിയിച്ച് തന്നു . ചിലരുടെ ഐ .പി പിടിച്ചു തന്നു . ആനയും ചേനയും ഒന്നാണ് എന്ന് തെളിയിച്ചു, ഇഞ്ചി പിടിച്ചു , ബെര്‍ളിയും മമ്മൂട്ടിയും ഒന്ന് തന്നെയല്ലേ എന്ന് വര്‍ണ്യത്തില്‍ ആശങ്ക വന്നു .അങ്ങനെ ബൂലോകത്ത് ഗസ്റ്റപ്പോകള് , കെ.ജി .ബി കള്‍ , എഫ്‌ .ബി ഐ , സി . ബി . ഐ അങ്ങനെ ദിനം പ്രതി ഏജന്‍സികള് കൂടുകയാണ് . ‍ ‍

ഇന്ന് ബൂലോകം തുറന്നപ്പോള്‍ ഇതാ വന്നു പുതിയ കേസ്‌ . ഐ .എ എസുകാര്‍ ബ്ലോഗര്‍മാര്‍ ആകുമോ ? അവര്‍ പരീക്ഷ പാസായ സര്‍ട്ടിഫിക്കറ്റ് ബൂലോക സമക്ഷം വെച്ചുവോ ? മനോരമ പോലുള്ള ഏജന്‍സികള് കള്ളം പറയുകയല്ലേ ? തുടങ്ങി വളരെ വിശദമായ കേസുകെട്ടുകള്‍ . ഈ കേസുകെട്ടുകള്‍ തുടര്‍ന്നാല്‍ ജട്ടി ഇടും ,അല്ല ബൂലോകം ഞെട്ടും . കേസ് തെളിയിക്കുവാന്‍ മുന്നിട്ടിറങ്ങിയത് ഒരു കമെന്റ് ഇടാന്‍ പോലും തീരെ സമയം ഇല്ലാതെ ഓടി നടക്കുന്ന നമ്മുടെ സ്വന്തം ജോക്കുട്ടി . കഴിഞ്ഞ രണ്ട് മാസമായി ബ്ലോഗ്‌ രാമയ്യന്‍ BBI ( Blog Beuro of Investigation) ഈ കേസിന്റെ പിന്നാലെ പാഞ്ഞു നടക്കുകയാണ് .

ഒടുവില്‍ പഞ്ചായത്ത് മെമ്പറെ കണ്ടു , കളക്ടര്‍ ആനിമ്മമ്മയെ കണ്ടു , വനിതാ മെമ്പറെ കണ്ടു , അങ്ങനെ ഒടുവില്‍ കേസ് തെളിയിച്ചു . ഈ കേസിന്റെ തുടര്‍ നടപടികള്‍ , അതിന്റെ പ്രവര്‍ത്തനങ്ങള്‍ , ഐ .പി പിടുത്തം എന്നിവയെ കുറിച്ച് നാളെ മുതല്‍ ഈ കോളേജില്‍ സ്പെഷ്യല്‍ ക്ലാസ്സുകള്‍ നടക്കും .




തുടരും


















Sep 8, 2009

A CHRISTMAS CAROL

ഇത് നോണ്‍ ഡീറ്റെയില്ട് ക്ലാസ്സാണ് . ക്ലാസ്സില്‍ കയറാന്‍ താല്പര്യമുള്ള കുട്ടികള്‍ മാത്രം കയറിയാല്‍ മതി .അല്ലാത്തവര്‍ക്ക് പോകാം . ഇന്നത്തെ ക്ലാസ്സ്‌ വളരെ വിശദമായി എടുക്കണ്ട ക്ലാസ്സാണ് എന്നാല്‍ സമയക്കുറവ്‌ മൂലം അല്പം ചില കാര്യങ്ങള്‍ ഓടിച്ചു പറഞ്ഞു പോകാം .




ചാള്‍സ്‌ ടിക്കിന്സന്റെ എ ക്രിസ്ത്മസ് കരോള്‍ എന്ന കഥ പലരും വായിച്ചിട്ടുണ്ടാകും . ആ കഥ ഡിസ്നി ഈ വരുന്ന നവംബര്‍ ആറാം തീയതി 3D ഫിലിമായി റിലീസ് ചെയ്യുന്നു . അതിന്റെ മുന്നോടിയായി ഡിസ്നി അമേരിക്കയിലെ മുഴുവന്‍ സ്റ്റേറ്റ്കളിലും ഒരു ട്രെയിന്‍ ടൂര്‍ സംഘടിപ്പിക്കുന്നു . കഴിഞ്ഞ ആഴ്ച ഡിട്രോയിറ്റ് ഗ്രീന്‍ ഫീല്‍ഡ് വില്ലേജില്‍ ആ ട്രെയിന്‍ മൂന്നു ദിവസത്തെ ടൂര്‍ പ്രോഗ്രാമുമായി എത്തിച്ചേര്‍ന്നു . ഗ്രീന്‍ ഫീല്‍ഡ് വില്ലേജിനെപ്പറ്റി ധാരാളം പറയണം .അത് പിന്നീടൊരിക്കലാകാം .



എല്ലാ ആധുനിക സജ്ജീകരണങ്ങളും അടങ്ങിയ ഈ ട്രെയിനിന്റെ വശങ്ങളില്‍ ഘടിപ്പിച്ച HD റ്റി.വിയില്‍ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ,ചിത്രത്തിന്റെ ഡയറക്ടര്‍ , പ്രവര്‍ത്തകര്‍ എന്നിവരുമായി ഇന്റര്‍വ്യൂ എന്നിവയും ചിത്രത്തിന് വേണ്ടി ഉപയോഗിച്ച മോഡലുകള്‍ , കൊസ്ട്യൂംസ് , ചിത്ര നിര്‍മ്മാണം, ചാര്സ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ എഴുതിയ കത്തുകള്‍ അങ്ങനെ പല കാര്യങ്ങള്‍ ഇതിലുണ്ട് . അവിടെ സജ്ജീകരിച്ച കമ്പ്യൂട്ടറില്‍ നമ്മുടെ ഫേസ് മോര്‍ഫിംഗ് എന്നിവ ചെയ്യുവാനും ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് . ട്രെയിന്‍ സന്ദര്‍ശിച്ചതിനു ശേഷം പുറത്ത്‌ ഒരുക്കിയ താല്‍കാലിക തിയേറ്ററില്‍ ക്രിസ്ത്മസ് കരോളിന്റെ ചില

പ്രസക്ത ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി . എല്ലാവരും കണ്ടിരിക്കേണ്ട വളരെ നല്ലൊരു ഫിലിം .

അതിന്റെ ചില ചിത്രങ്ങള്‍ ഇവിടെ കൊടുക്കുന്നു . കാണുക .



Sep 2, 2009

കോളേജ് തുറക്കുന്നു - അറിയിപ്പ്‌

ബൂലോകത്തെയും ഭൂലോകത്തെയും ഓണക്കളികളും ഓണാ കോശങ്ങള്‍ക്കും ശേഷം ആശ്രമം വക കോളേജ് അടുത്തയാഴ്ച തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും . എല്ലാവരും ഓണ സദ്യകള്‍ എല്ലാം കഴിഞ്ഞു നന്നായി ഏമ്പക്കവും വളിയും വിടാന്‍ മറക്കരുത്‌ . വായൂ കോപിച്ചാല്‍ സാക്ഷാല്‍ ബ്രഹ്മാവിനും രക്ഷയില്ല എന്നത് മറക്കരുത്‌ .

കോളേജില്‍ ഫീസ്‌ കുടിശിക ഉള്ള കുട്ടികള്‍ അന്നേ ദിവസം കുടിശിക ഫീസ്‌ കൊണ്ടുവരികയോ രക്ഷകര്‍ത്താക്കളില്‍ നിന്നും എഴുത്ത് വാങ്ങി വരേണ്ടതുമാണ് . കോളേജ് തുറന്നാല്‍ ഉടനെ തന്നെ യുവജനോല്‍സവം കോളേജില്‍ നടത്തപ്പെടും . കഴിഞ്ഞ കാലങ്ങളില്‍ ഇവിടെ പഠിച്ച കുട്ടികളെയും റ്റി.സി വാങ്ങിപ്പോയി വേറെ കോളേജില്‍ ചേര്‍ന്ന കുട്ടികളെയും നന്ദിയോടെ ഇപ്പോള്‍ സ്മരിക്കുന്നു . ഈ കോളേജില്‍ ഇങ്ങനെയൊക്കെയേ പഠിപ്പിക്കാന്‍ കഴിയൂ . ഇവിടെ പഠിക്കാന്‍ സൌകര്യമില്ലാത്തവര്‍ വേറെ കോളേജ് തേടി പോകേണ്ടതാണ് . പുതിയ അധ്യായന വര്‍ഷത്തിലേക്ക് കുട്ടികള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു . വിവിധ തരം പുതിയ കോഴ്സ്കള്‍ ഉടനെ ആരംഭിക്കുന്നതാണ് .


എല്ലാ കുട്ടികളും ഇതൊരു അറിയിപ്പായി സ്വീകരിച്ച് അടുത്ത ആഴ്ച മുതല്‍ കോളേജില്‍ വരാന്‍ തയ്യാറാകണം .ഫീസ്‌ കൊണ്ടുവരാന്‍ മറക്കരുത്‌ . തിയതി പിന്നാലെ അറിയിക്കാം . എല്ലാ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും നല്ലൊരു അവധിക്കാലം നേരുന്നു .


ആശംസകളോടെ


കാപ്പിലാന്‍
വൈസ് പ്രിന്‍സിപ്പല്‍

Aug 19, 2009

ചരിത്രം പഠിപ്പിക്കുന്നത്‌

എന്‍റെ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട ഒരു നിമിക്ഷത്തിലാവണം മാണിക്യം എന്ന " പുരുഷനെ " ഞാന്‍ കണ്ടെത്തിയത് .പരിചയപ്പെട്ടപ്പോള്‍ കാനഡയില്‍ ആണെന്നും ടീച്ചര്‍ ആണെന്നും അറിഞ്ഞപ്പോള്‍ അന്നത്തെ നാടകവേദിയുടെ അഡ്മിനികളില്‍ ഒരാളായി വെച്ചു.

നാടകവേദിയുടെ നാടകം കഴിയാറായപ്പോള്‍ ഞാന്‍ നാട്ടിലേക്ക് പോകുന്നു .അതിന് മുന്‍പേ " തട്ടുകട " എന്ന പോസ്റ്റില്‍ കാവലാന്‍ ഒരു കമെന്റ് ഇട്ടത് ഇപ്പോഴും എന്‍റെ കാതില്‍ മുഴങ്ങുന്നു ." കാപ്പിലാനെ , സൂക്ഷിച്ചോ !!! . നാട്ടില്‍ നിന്ന് വരുമ്പോള്‍ ഷാപ്പിന്റെ കഴുക്കോല്‍ വരെ ഈ കൂട്ടര്‍ കൊണ്ട് പോകും " .ആ വാക്കുകള്‍ സത്യങ്ങള്‍ ആയിരുന്നു എന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു .

നാട്ടില്‍ ചെന്ന പിറ്റേ ദിവസം തിരുവനന്തപുരത്ത് ബ്ലോഗ്‌ അക്കാദമിയുടെ മീറ്റില്‍ പങ്കെടുത്തതിന് ശേഷം ഗീതേച്ചിയുടെ വീട്ടില്‍ നിന്നും വിഭവ സമൃദ്ധമായ പച്ചക്കറി ഊണ് കഴിക്കുന്നതിനിടയിലാണ് നാടകവേദിയില്‍ ആല്‍ത്തറയുടെ ആദ്യ പോസ്റ്റ്‌ വന്നു എന്നറിയുന്നത് . തിരക്കുകള്‍ കാരണം ഒരു മാസം പലപ്പോഴും എനിക്ക് ബ്ലോഗില്‍ കയറുവാനോ മറ്റൊന്നിനും സാധിച്ചില്ല എങ്കിലും ഒരു ദിവസം ഞാന്‍ ഓണ്‍ലൈന് വന്നപ്പോള്‍ ദുബായിലെ ഹരിയണ്ണന്‍ എന്നോട് ചോദിച്ചു " കാപ്പിലാനെ ഞാനെന്താണ് ആല്‍ത്തറയില്‍ ഇല്ലാത്തത് ? എനിക്ക് ഇന്‍വി അയച്ചില്ലല്ലൊ " . ഞാന്‍ പറഞ്ഞു എനിക്കതിനെക്കുറിച്ച് അറിയില്ല . ഞാന്‍ അവിടെ വന്നിട്ട് കാര്യങ്ങള്‍ നോക്കാം എന്ന് പറഞ്ഞു .

ഒരു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ തിരികെ വന്നു . ഗോപനോട് കാര്യങ്ങള്‍ തിരക്കി . ആല്‍ത്തറയില്‍ എല്ലാവരും വരുന്നുണ്ട് .നന്നായി പോകുന്നു . ആ സമയം ഞാന്‍ ഹരിയണ്ണന്റെ കാര്യങ്ങള്‍ സംസാരിച്ചു . എന്നാല്‍ ഹരിയെ ആല്‍ത്തറയില്‍ എടുക്കാന്‍ ഗോപന്‍ കൂട്ടാക്കിയില്ല . ഞാന്‍ ചോദിച്ചു " ആരാണ് ഇതിന്റെ അഡ്മിനി "? ഗോപന്‍ മറുപടി പറഞ്ഞത് , തല്‍ക്കാലം ഞാന്‍ തന്നെയാകും .വേറെ ആരെയും ഇതില്‍ ഇപ്പോള്‍ എടുക്കുന്നില്ല . എനിക്കെന്തോ വല്ലാതെ ദേഷ്യവും വിഷമവും വന്നു .

ആയിടക്കാണ് നമ്മുടെ വില്ലാളി വീരനായ സന്തോഷ്‌ മാധവന്‍ ജയിലില്‍ പോയ വാര്‍ത്ത കേള്‍ക്കുവാന്‍ ഇടയായത് .ഉടനെ തന്നെ നാടകവേദിയിലെ എല്ലാവര്‍ക്കും മുന്‍‌കാല ശമ്പളവും കുടിശികയും ആയുഷ്കാല പെന്‍ഷനും കൊടുത്ത് പിരിച്ചു വിട്ടു . അതിന് ശേഷമാണ് തോന്നിയ വാസിയുടെ ആശ്രമമമായ തോന്ന്യാശ്രമം നിര്‍മ്മിക്കുന്നത്‌ . പിന്നീട് ഗോപനുമായി ശീത സമരത്തില്‍ ഏര്‍പ്പെടുകയും ഒരിക്കല്‍ ആല്‍ത്തറയില്‍ വെച്ചു ഗീതേച്ചിയുടെ ഒരു പോസ്റ്റില്‍ ഞാന്‍ വികാര ക്ഷോഭത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു . എന്നാല്‍ അത് കഴിഞ്ഞ ശേഷം ഞങ്ങള്‍ ആറ് പേര്‍ക്കായി അഡ്മിനി സ്ഥാനം തരികയും ചെയ്തു . അതിന് ശേഷം ഞാന്‍ ഹരിക്ക് ആല്‍ത്തറയില്‍ റിക്വസ്റ്റ് അയച്ചിട്ടും സ്വീകരിക്കാന്‍ ഹരി കൂട്ടാക്കിയില്ല .അന്ന് തൊട്ട് ഇന്നോളം ഈ അഡ്മിനി പ്രശ്നം ഒരു വലിയ പ്രശനമായി നീറി നീറി കിടക്കുകയായിരുന്നു . ഒരിക്കല്‍ വളരെ തന്ത്ര പൂര്‍വ്വം മാണിക്യം ഹരിയെ തോന്ന്യാശ്രമത്തിന്റെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി .ചോദിച്ചപ്പോള്‍ പറഞ്ഞത് അബദ്ധം പറ്റിപ്പോയി എന്ന മറുപടിയാണ് . എന്നാല്‍ വീണ്ടും പലപ്രാവശ്യം ഹരിക്ക് ഞാന്‍ ഹരിക്ക് ആശ്രമത്തില്‍ നിന്നും റിക്വസ്റ്റ് അയച്ചിട്ടും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല . എന്തായാലും ആ സംഭവത്തിനു ശേഷം ഹരി പതുക്കെ ബൂലോകത്ത് നിന്നും മാറുകയും ചെയ്തു .

ഈ ചരിത്ര സത്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്‌ ആരെയും അമിതമായി വിശ്വസിക്കുകയും ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഒരിക്കലും ഗ്രൂപ്പ്‌ ബ്ലോഗില്‍ അഡ്മിനി സ്ഥാനത്ത് ഇരിക്കുകയും ‌ ചെയ്യരുത്‌ എന്നതാണ് . ഇനി നമ്മള്‍ അടുത്ത ക്ലാസ്സില്‍ പഠിക്കുന്നത് അടുത്തിടെ നടന്ന സംഭവങ്ങളിലേക്ക് ഒരു വിരല്‍ ചൂണ്ടല്‍ .

( തുടരും )

Aug 17, 2009

ജനകീയ പ്രസ്ഥാനങ്ങള്‍

കഴിഞ്ഞ ക്ലാസ്സില്‍ നമ്മള്‍ പഠിച്ചത് ആല്‍ത്തറ എന്ന പ്രസ്ഥാനം തുടക്കം കുറിച്ചതിനെ പറ്റിയാണ് .എന്നാല്‍ അതിന്റെ അടിസ്ഥാനത്തെ പറ്റി പറഞ്ഞില്ല .കാപ്പിലാന്‍ സ്ഥാപിച്ച എല്ലാ ജനകീയ പ്രസ്ഥാനങ്ങളുടെയും ആവിഭാവം എന്നത് മദ്യപാനികള്‍ക്ക് സ്വാഗതം എന്ന ഒരു ഗവിതയില്‍ നിന്നാണ് .ഈ പഴമ്പുരാണങ്ങള്‍ പറയുന്നത് പിന്നീട് എപ്പോഴെങ്കിലും ബ്ലോഗിന്റെ ചരിത്രം പഠിക്കുന്ന ബ്ലിസ്റ്ററി വിദ്യാര്‍ഥികള്‍ക്ക് ഉതകുന്നെങ്കില്‍ നന്നായിരിക്കും എന്ന ചിന്തയിലാണ് .
ഞാന്‍ ഹരി ശ്രീ ഗണപതിയെ നമഃ എന്നെഴുതി പഠിച്ച എന്‍റെ സ്വന്തം ബ്ലോഗിലാണ് ഇപ്പോഴത്തെ ആശ്രമം നിലകൊള്ളുന്നത് .ആ ബ്ലോഗ്‌ പിന്നീട് ഗ്രൂപ്പ്‌ ബ്ലോഗ്‌ ആയി മാറുകയും എനിക്ക് വേണ്ടി പത്ത് സെനറ്റ്‌ സ്ഥലം വേറെ വാങ്ങി കൊള്ളികള്‍ സ്ഥാപിക്കുകയും ചെയ്തു . മദ്യപാനികള്‍ക്ക് സ്വാഗതം എന്ന ആ പോസ്റ്റില്‍ പാമരന്റെ നാടന്‍പാട്ടുകള്‍ ആദ്യമായി ബൂലോകത്തേക്ക് സംഭാവന ചെയ്തു .നിരക്ഷരന്‍ , ഗോപന്‍ , വല്ലഭന്‍ , അങ്ങനെ പലരും ആ പോസ്റ്റില്‍ തങ്ങളുടെ കഴിവുകള്‍ സംഭാവന ചെയ്തു .ഷാപ്പ്‌ നില്‍ക്കുന്ന സ്ഥലമാകയാല്‍ ആ സ്ഥലത്തെ ഷാപ്പന്നൂര്‍ എന്ന പേരില്‍ ഇപ്പോഴും അറിയപ്പെടുന്നു .

ഷാപ്പ്‌ പുരോഗതി പ്രാപിച്ചപ്പോള്‍ ഒരു നാടകം നടത്തണം എന്ന ആഗ്രഹം ഉണ്ടാകുകയും ആ സംഭവം ആദ്യം എല്ലാവരും തള്ളിക്കളഞ്ഞു എങ്കിലും കൊഞ്ചല്സ് എന്ന ഞങ്ങളുടെ കല്യാണി " എന്നാല്‍ ഒരു കൈ നോക്കിക്കളയാം " എന്ന് പറഞ്ഞു കൊണ്ട് ഞങ്ങള്‍ക്ക് ധൈര്യം തരുകയും ചെയ്തു . അന്നൊന്നും ഞങ്ങള്‍ക്ക് അധികം അന്തേവാസിനികള്‍ ഇല്ലായിരുന്നു . അങ്ങനെ കാപ്പിലാന്‍ നാടകമായ " ആരുടെ വീര പോരിനു വാടാ " എന്ന നാടകം ആരംഭിക്കുന്നു . ഈ സമയത്തൊന്നും ഞങ്ങള്‍ക്ക് ഗ്രൂപ്പ്കളോ പരസപരം അറിയുക പോലും ഇല്ലായിരുന്നു . വെറും ബ്ലോഗില്‍ കൂടി മാത്രമുള്ള ബന്ധങ്ങള്‍ . ആ ബന്ധങ്ങളൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നു ആ നാടകം ഏകദേശം 250 കമെന്റുകളും രംഗങ്ങളുമായി അവസാനിച്ചു .

ഈ നാടകത്തിന് ശേഷമാണ് ഞങ്ങള്‍ക്ക് ഒരു ഗ്രൂപ്പ്‌ തുടങ്ങിയാല്‍ കൊള്ളാം എന്ന ആഗ്രഹം ഉടലെടുക്കുന്നത് . അങ്ങനെ ആദ്യമായി ഞങ്ങളുടെ " കാപ്പിലാന്‍ നാടകവേദി " എന്ന ഗ്രൂപ്പ്‌ ആരംഭിക്കുകയും " കരളേ നീയാണ് കുളിര് " എന്ന നാടകം ആരംഭിക്കുകയും ചെയ്തു . ഈ ഗ്രൂപ്പില്‍ അന്ന് നാല് അഡ്മിനികളെ വെയ്ക്കുന്നു . നിരക്ഷരന്‍ , പാമരന്‍ , ഗോപന്‍ , പിന്നെ ഞാന്‍ . നാടകം നടന്നു കൊണ്ടിരിക്കുകയും പലരും ഈ ഗ്രൂപ്പില്‍ ചേരുകയും ചെയ്തു . പിന്നീട് വന്ന മാണിക്യം , ഗീതേച്ചി ഇവരൊക്കെയും ഈ ഗ്രൂപ്പില്‍ ചേരുകയും സഹകരിക്കുകയും ചെയ്തു .ഇവരെ രണ്ടു പേരെയും കാപ്പിലാന്‍ നാടകവേദിയുടെ അഡ്മിനികളായി വെയ്ക്കുകയും ചെയ്തു . ഇപ്പോഴും ആശ്രമത്തില്‍ ലോകത്തിന്റെ പല ഭാഗത്തായി 8 അട്മിനികളും ഈ കോളേജില്‍ ഏകദേശം 5 പേരും ഇങ്ങനെയുണ്ട് .ബൂലോകത്ത് മറ്റ് ഒരു ബ്ലോഗിലും ഇങ്ങനെ അഡ്മിനികള്‍ ഇത്രയും പേരില്ല എന്നാണ് എന്‍റെ കണക്ക് കൂട്ടല്‍ . ഞാന്‍ ഇത്രയും പേരെ വെയ്ക്കാന്‍ കാരണം തന്നെ കാപ്പിലാന്‍ എന്ന ഒരു ബ്ലോഗറെ ഒരു പ്രസ്ഥാനമാക്കി മാറ്റി എടുത്തത്‌ ഈ ബ്ലോഗര്‍മാര്‍ ആയതു കൊണ്ടും , എന്നും ഈ പ്രസ്ഥാനങ്ങള്‍ ജനകീയ പ്രസ്ഥാങ്ങള്‍ ആയി നിലകൊള്ളണം എന്ന ആഗ്രഹം കൊണ്ടാണ് .

"കരളേ നീയാണ് കുളിര് " എന്ന നാടകം ഏകദേശം തീര്‍ന്നപ്പോഴാണ്‌ ഞാന്‍ കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോകുന്നത് . ഗ്രൂപ്പില്‍ അംഗങ്ങള്‍ കൂടുതലാകുകയും എല്ലാവര്‍ക്കും നാടകം മാത്രം പോരാ മറ്റെന്തെങ്കിലും എഴുതാന്‍ ഒരിടം കൂടി വേണം എന്ന ആഗ്രഹം ഉടലെടുക്കുകയും ചെയ്തപ്പോഴാണ് ആല്‍ത്തറ പോലുള്ള ഒരു ബ്ലോഗിനെ ക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത് . ആ രാത്രി ഞാന്‍ നാട്ടിലേക്ക് പോകുന്നു .

( തുടരും )

Jul 23, 2009

അവസാന ശ്വാസം

മീറ്റും ഈറ്റും ബൂലോക നാടകങ്ങളും കൊണ്ട് കുറെ അധികം ദിവസമായി കോളേജില്‍ പഠിപ്പ് നടന്നിട്ട് . സാറന്മാരും കുട്ടികളും എല്ലാം പൂരം കാണാന്‍ പോയി . എന്നാലും കോളേജിലെ പഠിപ്പ് മുടക്കുന്നതിനോട് എനിക്ക് തീരെ താല്പര്യമില്ല .അതുകൊണ്ട് തന്നെ കോളേജിലെ ഇന്നത്തെ ക്ലാസ്സ്‌ ഞാനെടുക്കാം എന്ന് കരുതുന്നു .


മുകളില്‍ കാണിച്ചിരിക്കുന്ന പോട്ടം ഡിട്രോയിറ്റിലെ ഹെന്‍ട്രി ഫോര്‍ഡ് മ്യുസിയത്തില്‍ നിന്നും ഞാന്‍ എടുത്ത ഫോട്ടോയാണ് . എന്താണ് ഈ ഫോട്ടോയില്‍ കാണുന്നത് ?

ഉത്തരം ആര്‍ക്കും പറയാം . ഉത്തരമറിയാവുന്നവര്‍ എഴുന്നേറ്റു നിന്ന് പറയണം .

ആര്‍ക്കും അറിയില്ല എങ്കില്‍ ഞാന്‍  ക്ലാസ്സിന്റെ അവസാനം പറയാം .

Jul 12, 2009

ഫൈന്‍ആര്‍ട്സ് ഡേ രണ്ടാം ദിവസം

.
"ഇന്നലെയും ഇന്നും നാളെയും ആയി നടക്കുന്ന ബ്ലോ കോളേജ് ഫൈന്‍ ആര്‍ട്സ് ഡേ ഭംഗിയായി നടത്താന്‍ നിശ്ശബ്ടരായി പരിപാടി വീക്ഷിച്ചു ഞങ്ങളോട് സഹകരിക്കുന്ന എല്ലാവര്ക്കും നന്ദി .. തുടര്‍ന്നും നിങ്ങളുടെ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു .."

"*************
************* "
--------------------------------------------
മോണോ ആക്ട്‌ മത്സരം തുടരുന്നു .. ജഡ്ജസ്‌ പ്ലീസ് നോട്ട് ചെസ്റ്റ്‌ നമ്പര്‍ 101, വാഴക്കോടന്‍ ഓണ്‍ ദി സ്റ്റേജ് ..
ലാസ്റ്റ് കാള്‍ ഫോര്‍ വാഴക്കോടന്‍ , രണ്ടാം വര്‍ഷ ലിഫ്റ്റ്‌ ടെക്നോളജി ,ചെസ്റ്റ്‌ നമ്പര്‍ 101.
(കര്‍ട്ടന്‍ ഉയരുന്നു )

വാഴ : മാന്യ സദസ്സിനു വന്ദനം !
ഒളിമ്പിക്സ് weight lifting ചാമ്പ്യന്‍ ഷിപ്‌ മത്സരത്തില്‍ നിന്നും ഒരു രംഗം.
ആദ്യമായി ഒരു അമേരിക്കകാരന്‍ 250 Kg ഉയര്‍ത്തുന്നത് എങ്ങിനെ എന്ന് നോക്കാം ..

സദസ്സില്‍ നിന്നും കുഞ്ഞീവി : എടാ ഹമുക്കെ .. ജ്ജ് ഇവിടെ ഉണ്ടല്ലേ .. അന്നെ ഞമ്മള് എബിടൊക്കെ തിരക്കി പഹയാ ... ന്റെ അലമാര ഇടുത്ത് മാളേമെക്ക് ബെക്കാനെകൊണ്ട് പറഞ്ഞപ്പോ അത് കോലായില്‍ ലിഫ്റ്റ്‌ ചെയ്തു വച്ചിട്ട് നൂറു ഉറുപ്പികിം മാങ്ങി ഇപ്പൊ ബാരാ ന്നു പറഞ്ഞു പോയോനല്ലേ ജ്ജി ... അന്നെ ഞമ്മള് ബെറുക്കനെ ബിടൂല ബലാലെ .

വാഴ : ഇനി ഇവിടെ നിന്നാ ശരിയാകൂല . അടുത്തത് ഒളിമ്പിക്സില്‍ മാരത്തോണ്‍ ഓട്ടമത്സരത്തില്‍ ഒരു മലയാളി ,കടം വാങ്ങിയ പൈസ തിരിച്ചു ചോയ്ക്കാന്‍ വന്ന ആളെ മനസ്സില്‍ കണ്ടു , ഓടിയ രംഗം ..
(വഴക്കോടന്‍ പുറത്തോട്ടു റെക്കോര്‍ഡ്‌ സ്പീഡില്‍ ഓടെടാ ഓട്ടം )

(കര്‍ട്ടന്‍ താഴുന്നു )സദസ്സില്‍ കയ്യടി ...
----------------------------------------
മോണോ ആക്ട്‌ മത്സരം തുടരുന്നു .. ജഡ്ജസ്‌ പ്ലീസ് നോട്ട് ചെസ്റ്റ്‌ നമ്പര്‍ 102, നാസ് .
(കര്‍ട്ടന്‍ ഉയരുന്നു )

നാസ് : മാന്യ സദസ്സിനു കൂപ്പു കൈ ,
സ്വാശ്രയ കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ ഒരു ഡോക്ടറുടെ അടുത്തെത്തുന്ന രോഗി ...

ഡോക്റ്റ്‌ : ഇരിക്കൂ ... കിഡ്നി സ്കാന്‍ ചെയ്തു വരൂ ...,

രോഗി : ഡോക്ടര്‍ സര്‍ ,എനിക്ക് കിഡ്നിക്ക് അസുഖം ഒന്നും ഇല്ല ., എന്റെ പല്ല് പറിക്കണം...

ഡോക്റ്റ്‌ : അത് ശരി , എങ്കിലും ഇടയ്ക്കു ഒരു കിഡ്നി സ്കാന്‍ വളരെ നല്ലതാ .. ഏതായാലും ഈ ബില്‍ അടച്ചു വരൂ ആദ്യം ...

രോഗി : (ബില്‍ നോക്കി) എന്ത് ഒരു പല്ല് പറിക്കാന്‍ പതിനായിരം രൂപയോ ?...

ഡോക്റ്റ്‌ :അതിനെന്താ വേണമെങ്കില്‍ ഒരു ലോണ്‍ എടുത്തോളൂ .. പേടിക്കേണ്ട പല്ല് മുഴുവന്‍ കൊഴിഞ്ഞു പോയാലും ലോണ്‍ അടച്ചു തീരില്ല.,

രോഗി : , ഞാന് ഇങ്ങേ സൈഡിലെ പല്ല് എടുത്തത്‌ ഒരു പൈസ ചെലവില്ലതെയാ .. ഇതും അത് പോലെ എടുത്തോളാം ..ഞാന്‍ പോവാ

ഡോക്റ്റ്‌ : ഒരു പൈസ ചെലവില്ലാതെ പല്ലെടുത്തോ ? ...എങ്ങിനെ ?

രോഗി : അതേയ് ഞാന്‍ ഒരു ദിവസം വിശന്നു തളര്‍ന്നു വീട്ടില്‍ ചെന്നപ്പോള്‍ ,എന്റെ കെട്ട്യോള്‍ ഇരുന്നു സീരിയല്‍ കാണുന്നു .. എന്താടി ചോറും കറിയും ഒന്നും ഇല്ലേ എന്ന് ചോദിച്ചു ഞാന്‍ ശബ്ദം ഉയര്‍ത്തിയത്‌ അവള്‍ക്കു ഇഷ്ടപ്പെട്ടില്ല , എന്റെ കരണ കുറ്റി നോക്കി അവള്‍ ഒരു വീക്ക് വീക്കി .. അങ്ങിനെ വലതു വശത്തെ ഒരു പല്ല് പോയി .. .. ആ പ്രേത സീരിയല്‍ കഴിഞ്ഞിട്ടില്ലാത്തതിനാല് ഈ പല്ലും അവള്‍ തന്നെ എടുത്തോളും ഒരു ദിവസം ..ഞാന്‍ പോട്ടെ ..

(കര്‍ട്ടന്‍ താഴുന്നു )സദസ്സില്‍ കയ്യടി , ചൂളം വിളി...
------------------------------
നെക്സ്റ്റ് നമ്പര്‍ 103, സ്വപ്നോളജി വിഭാഗം പത്താം വര്‍ഷ സപ്പ്ലി വിദ്യാര്‍ഥിനി കനല്‍
.(കര്‍ട്ടന്‍ ഉയരുന്നു )

കനല്‍ : സ്വപ്നം കണ്ടു നടന്നു ഒരു പരീക്ഷയും പാസ്സാകാതെ പോയ സനല്‍ എന്ന ചെറുപ്പക്കാരനെ ഞാന്‍ ഇവിടെ അവതരിപ്പിക്കട്ടെ .
കനല്‍ മേല്‍പ്പോട്ടു നോക്കി പാട്ട് പാടി stage ലൂടെ ഭ്രാന്തനെപ്പോലെ നടക്കുന്നു

അന്ന് സൂറാനെ കണ്ടതില്‍ പിന്നെ
അനുരാഗം എന്തെന്ന് ഞാനറിഞ്ഞു ,
-------
സദസ്സില്‍ നിന്നും : വെറുതെ അല്ല നീ പത്താം വര്‍ഷവും പാസ്സാകാത്തത് ...
( കര്‍ട്ടന്‍ താഴുന്നു .. കര ഘോഷം മുഴങ്ങുന്നു )
-----------------------------------------
നെക്സ്റ്റ് ചെസ്റ്റ്‌ നമ്പര്‍ 104, രഘുനാഥന്‍ ഓണ്‍ ദി സ്റ്റേജ്

രഘുനാഥന്‍ :(ഒരു വശത്തേക്ക്‌ അല്പം ചരിഞ്ഞു, മുഖം മത്തങ്ങാ പരുവം ആക്കി , മീശ പിരിച്ചു ): ...മോനെ .. ദിനേശാ.. പട്ടാളക്കാരോടാ നിന്റെ സവാരി ഗിരി ഗിരി ... . ..എടാ. വിജയാ .. ഞാന്‍ ഇപ്പോ ലെഫ്റ്റ് .കേണല്‍ നീ വെറും പ്രീ-ഡിഗ്രി ...

(കര്‍ട്ടന്‍ താഴുന്നു .. ഉച്ചത്തില്‍ കയ്യടി )
-----------------------------------------------------
"ഒരു അറിയിപ്പ് : അടുത്ത പരിപാടി നടക്കാന്‍ അല്പം സമയം ഉള്ളതിനാല്‍ ഈ ചെറിയ ഇടവേളയില്‍ നമ്മുടെ കോളേജിന്റെ അഭിമാനവും , യുനിവേര്സിടി മുന്‍ കലാതിലകവും ആയ കാപ്പിലാന്‍ സര്‍ നിങ്ങള്‍ക്കായി ഒരു മോണോ ആക്റ്റ്‌ അവതരിപ്പിക്കുന്നതാണ് .., ആരും എണീറ്റ്‌ പോകരുത് "
(കര്‍ട്ടന്‍ ഉയരുന്നു )

കാപ്പിലാന്‍ : മാന്യ സദസ്സിനു നമോവാകം !
നിങ്ങളുടെ നിര്‍ബന്ധ പ്രകാരം ഞാന്‍ ഇവിടെ പുതിയ ഒരു ഐറ്റം അവതരിപ്പിക്കട്ടെ ..

ഹോട്ടല്‍ ആണെന്ന് കരുതി ബാര്‍ബര്‍ ഷാപ്പില്‍ കയറിയ രാമുവിനോട് ബാര്‍ബര്‍
: കട്ടിങ്ങോ ഷേവിങ്ങോ
രാമു : രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ ...
**********
*************
(കര്‍ട്ടന്‍ പെട്ടെന്ന് താഴുന്നു , കുറെ ചെരിപ്പുകള്‍ കര്‍ട്ടനില്‍ തട്ടി നിലത്തു വീഴുന്നു )

Jul 9, 2009

കനിവുള്ള വരെ സഹായിക്കൂ‍.....


പ്രിയപെട്ട ഐടി ടീച്ചർക്ക്,

എന്റെ പ്രിയപെട്ട കൂട്ടുകാരെ നിങ്ങളുടെ സഹപാഠി എന്ന നിലക്ക് നിങ്ങൾ എന്നെ സഹായിക്കുമല്ലൊ ? എന്റെ പ്രശ്നം ഞാൻ പറയാം എന്റെ ഓർകുട്ടിൽ കയറാൻ പറ്റുന്നില്ല. എന്താണു പ്രോബ്ലം എന്നു മാത്രം എനിക്കറിയില്ല.ഇനലെ എന്റെ പ്രിയ സുഹ്രുത്തും പൊറാട്ടയടി വീരനുമായ ആചാര്യൻ എനിക്ക് ഒരു പാട് നിർദേശങ്ങൾ നൽകി എങ്കിലും എനിക്ക് വിജയിക്കനായില്ല.ആചാര്യന്റെ നിർദേശ പ്രകാരം ഞാൻ എന്റെ ഇ-മയിൽ പാസ്സ് വേഡ് മാറ്റി എങ്കിലും കയറാൻ ഗൂഗിൽ അമ്മച്ചി സമ്മദിക്കണില്ല. ഇനി എന്നെയും ഒരു പുകഞ്ഞ കൊള്ളി യായി അമ്മച്ചി കരുതികാണുമോ? നിങ്ങൾക്കരിയാല്ലൊ ഞാൻ ഒരു ഉറുമ്പിനെ പോലും നോവിക്കാത്തവനാണന്ന്.ഞാൻ ഓർകുട്ട് ലോഗ്ഗിൻ ചെയ്താൽ വരുന്നത് നിങ്ങൾക്കായ് ഞാൻ ഇവിടെ പോസ്റ്റുന്നുണ്ട്..അറിയുന്നവർ എന്നെ സഹായിക്കുമല്ലോ?.നമ്മൾ തമ്മിൽ അടികൂടിയുട്ടാവും സൂറാക്ക് വേണ്ടിയും പകലന്റെ പൊറാട്ടക്ക് വേണ്ടിയുമല്ലാം.അതല്ലാം മറന്ന് എന്നെ ഒന്ന് സഹായിക്കണം.എനിക്കായ് എത്രയോ സൂറമാർ സ്ക്രാപ്പ് അയച്ചു കാണും .. ഞാൻ ആകെ വിഷമത്തിലാണ് .നിങ്ങളുടെ സഹായ ഹസ്തത്തിനായ് ഞാൻ കാത്തിരിക്കുന്നു...

എന്നെ സഹായിച്ച ആചാര്യൻ ഒരായിരം നന്ദി....
അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍