Jun 30, 2009

ഡോക്ടേര്‍സ് ഡേ..



സ്വന്തം ജീവന്‍ പോലും അപകടപ്പെടുത്തി തന്‍റെ ചുറ്റിലുമുള്ള സഹ ജീവികള്‍ക്കായി ജീവിതം സമര്‍പ്പിക്കുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും ആശംസകള്‍...


പന്നിപ്പനിയായും മലമ്പനിയായും ചികുന്‍ ഗുനിയകളായും രോഗങ്ങള്‍ ആര്‍ത്തു തിമിര്‍ക്കുമ്പോള്‍ കയ്യിലൊരു സ്റ്റതസ്കൊപ്പുമായി നേരിടാനിരങ്ങുന്ന ഓരോ വൈദ്യനും ആശംസകള്‍...

രാവിന്‍റെ മൂര്‍ധന്യതയില് ഉറക്കത്തിന്‍റെ ആലസ്യത്തില്‍ സഹജീവികള്‍ രമിക്കുമ്പോള്‍ ഉറങ്ങാതെ തന്‍റെ ജോലി മറ്റുള്ളവരുടെ വേദന ശമിപ്പിക്കലാണെന്നു മനസ്സിലാക്കുന്ന ഓരോ ഡോക്ടര്‍മാര്‍ക്കും അഭിനനദനങ്ങള്‍...

ഇന്ന് ഡോക്ടേര്‍സ് ഡേ... നല്ല വിമര്‍ശനങ്ങള്‍ക്കും ചിന്തകള്‍ക്കും ഇവിടം വേദി ആകട്ടെ....

ഞമ്മളും...പിന്നെ സൂറാനും

--------------------------------


സൂറ ഇന്നലെയെന്റെ ചെവിയില്‍ ഒരു കൂട്ടം മന്ത്രിച്ചു.

“ഇക്കാ..ഇക്കാനെയെനിക്ക് പെരുത്തിഷ്ടാ”

ഞാന്‍ പറഞ്ഞു..“മോളെ അത് ശരിയാവൂല.. അന്നെ കിനാവ് കണ്ടുകൊണ്ട് നടക്കുന്ന സൂത്രനെ നീ നിരശപ്പെടുത്തരുത്”

“ആ ഇമ്മിണി പോന്ന ശെയ്ത്താന്റെ കാര്യം മാത്രം ഇക്കയെന്നോട് പറയരുതിക്കാ”

“മോളെ നീ നല്ലോണം ആലോശിക്ക് ഓന് ഇപ്പം എന്താ ഒരു കുറവ്, ഓന്‍ അന്നെ സ്നേഹിക്കണുണ്ടെന്ന് എന്നും വന്ന് പറയൂലേ?”

“ഓന് ആ വസുമതീയോടും കാര്‍ത്തീനോടും ഇതു തന്ന്യാ പറേണതെന്ന് നമ്മക്കറിയാം”

“അന്നാ പിന്നെ അനക്ക് ആ ചാണൂനെ പ്രേമിച്ചൂടെ?”

“ഓന്റെ ചിരി കേക്കുമ്പോഴേ നമ്മക്ക് ഓക്കാനം വരും.. ഒരീസം നമ്മടെ ഓക്കാനം കണ്ട് നമ്മടെ ഉമ്മാ വരെ സംശയിച്ചൂ...”

“അന്നാ അനക്ക് ആ വാഴക്കോടന്റ് കുവൈറ്റ് അളിയനെ .....”

“ഇക്കാ അത് മാത്രം പറയരുത്.. സത്യത്തില്‍ ആ വായക്കോടന്‍ നമ്മളെ അയാടെ കുവൈറ്റ് അളിയന് നിക്കാഹ് കഴിച്ച് കൊടുക്കാന്ന് പറഞ്ഞ് ഒരു പാട് കായ് വാങ്ങീട്ടൊള്ള കാര്യം നമ്മക്കറിയാം.. ഓനെന്നെ കൊണ്ട് വില്‍ക്കും.. കുവൈറ്റിലെ വല്ല അറബീനും.. ഇക്കാക്ക് നമ്മളെ വേണ്ടെങ്കി പറ.. നമ്മള് വല്ല പൊയേലും ചാടി ചത്തോളാം..”

“അങ്ങനെ പറയല്ല് സൂറാ, അനക്ക് വേണ്ടി കവിതയും എയുതിക്കോണ്ട് ഒരുത്തന്‍ വന്നിട്ടില്ലേ? ടൈയും കോട്ടൊക്കെ ഇട്ട് ? ഓനെ അനക്ക് പ്രേമിച്ചൂടെ?”

“വേണ്ടിക്കാ...അയാളെകൊണ്ട് അതൊക്കെ എയുതിപ്പിക്കുന്നത് ആ കാപ്പിലാ മാഷാ.. അതല്ലേ അതൊക്കെ നിയലിലെ ഗവിത പോലിരിക്കണേ? ഇക്ക ഇപ്പം പറയണം ഇങ്ങളെന്നെ നിക്കാഹ് കഴിക്കുവോ ഇല്ലയോ?”

“അത് സൂറാ... നമ്മളിപ്പം എങ്ങനാ അന്റെ മൊഖത്ത് നോക്കി പറയണെ... അന്റെ മൊഹബ്ബത്ത് യഥാര്‍ത്ഥമാണോന്നറിയാന്‍ വേണ്ടിയല്ലേ, നമ്മളിതൊക്കെ ചോദിച്ചേ... ഇങ്ങടുത്ത് വാ.... നമ്മള് ആ ചെവി പറയാം.”

“പറയിക്കാ...”

“ഇങ്ങോട്ട് മ്മിണി കൂടി അടുത്ത് നിക്കാങ്കീ .. നമ്മള് പറയാം ”

“ശ്ശോ വല്ലോരു കാണും... ഈ ഇക്കാന്റെ കാര്യം... ഞമ്മള് പോവാണ്.”

“അപ്പോ അനക്ക് അത് കേക്കണ്ടേ? നീ ഇങ്ങട്ട് അടുത്ത് നിക്കെന്റെ സൂറാ”

“ഇല്ല ഞമ്മക്ക് വയ്യാ.... ഞമ്മക്ക് പോണം ഇക്കാ... ല്ലേങ്കീ നിങ്ങള് ബേഗം പറയോ?”

ഞമ്മള് പറയാന്ന് പറഞ്ഞില്ലേ? അനക്ക് ന്താ പ്പം പയങ്കര ധിറുതി?

“ഞമ്മളെ പ്പം ഉമ്മാ അന്വേഷിക്കുന്നുണ്ടാവും.... കോളേജീന്ന് താമസിച്ച് ചെന്നാ ... ഞമ്മക്ക് ഉമ്മാന്റെ വായീന്ന് നല്ലത് കേക്കേണ്ടി വരും.. ഞമ്മള് പോകട്ടിക്കാ...”

“സൂറാ ഞമ്മക്ക് അന്നോട് പറയാനുള്ളത് കേക്കണ്ടേ?”

“ങ്ങള് പറയിക്കാ..”

“മ്മള് പറയാം... പക്ഷെ അയിനുമുമ്പ് നീ ഞമ്മക്ക് ഒരു കാര്യം തരണം.”

“ന്താ ഇക്കാ?”

“ഞമ്മക്ക് ഒരു മുത്തം വേണം അന്റെ ചുണ്ടീന്ന്... ഒരു പാട് നാളായിട്ട് ഞമ്മള് ആഗ്രഹിക്കുന്ന കൂട്ടാ അത്.”

“ഇക്കാ അതോക്കെ മ്മടെ നിക്കാഹിന് ശേഷം... ”

“സൂറാ ഞമ്മള് ... ഒരുപാട് ആശിച്ച് പോയെന്റെ മോളേ.. നീ ഞമ്മക്കത് തരൂലേ? ഒറ്റ പ്രാവശ്യം മതീ....പിന്നെ ഞമ്മള് നിക്കാഹിന് ശേഷേ... ചോയിക്കൂളൂ.”

“... കൊയഞ്ഞൂല്ലോ ....ന്റെ റബ്ബേ..”

“നീ ഇങ്ങ് അടുത്ത് വാ ന്റെ ചക്കരേ”

“ഇനി ദാ ഞമ്മടെ ചെള്ളേല് ആ .... ആ പോരട്ട് ...”


.............

“കാപ്പിലാന്റെ കവിതകളുടെ പ്രത്യേകതകള്‍ എന്തെല്ലാമാണ്?”
കനലു പറയൂ... പ്രയാന്‍ ടീച്ചര്‍ ചോദ്യം ആവര്‍ത്തിച്ചു.

ടോ... കനല്‍.... തന്നോടാ ചോദിച്ചത്? താന്‍ എന്താ ക്ലാസിലിരുന്ന് സ്വപ്നം കാണുകയാ?

...... നല്ല സുറമയെഴുതിയ നീണ്ട കണ്ണുകള്‍... തക്കാളിപ്പഴം പോലെയുള്ള കവിളുകള്‍, ചന്തിക്കൊപ്പം മുടി

ഹ ഹ ഹ്ഹ
ക്ലാസില്‍ ഒരു കൂട്ടചിരി കേട്ടു ഞെട്ടിപ്പോയി

സൈലന്‍സ്.... സൈലന്‍സ്...

അണ്ടി പോയ അണ്ണാന്‍ (ഗവിത)


ഇന്നും ഞാന്‍ സൂറയെ കാത്തിരുന്നു
ഈ കോളേജില്‍ മൈതാനത്തേകനായ് !
എത്ര സ്വപ്നം നെയ്തു തീര്‍ത്തു ഞാന്‍ !
എന്തെ ഇന്നും വരാഞ്ഞവള്‍ ഇനിയും ?

കുഞ്ഞീവിയോടൊപ്പം അന്നാദ്യമായ്‌
കൊലുസണിഞ്ഞ പാദങ്ങളാല്‍ ഈ
കൊളേജിന് പടിയവള്‍ കേറിയപ്പോള്‍
കണ്കള്‍ ഇടഞ്ഞുവോ ഞങ്ങള്‍ തന്‍ ?

അറിയില്ലയെന്കിലും
അറിയാതെ അനുരക്തനായി ഞാന്‍ ഹോ !
അപ്സരസ്സ് തോല്‍ക്കുമാ നുണക്കുഴികളില്‍
ആ കഥ പറയുന്ന കണ്‍കളില്‍ , ചെഞ്ചുണ്ടില്‍ !

കനലും ,സൂത്രനും ശിവയും മറ്റനേകരും
ചാണക്യ സൂത്രവുമായി പിന്നില്‍ നടന്നിടവേ,
എന്നില്‍ പിരിശപ്പെടാന്‍ കാരണമൊരു വേള
അവള്‍ക്കൊത്തൊരു കോമള ഗാത്രന്‍ ഞാന്‍ !
തിരയും തീരവും പോലെ ,
അന്തി കള്ളും അച്ചാറും പോലെ !

ആദ്യാമാദ്യം അടുത്ത് വന്നില്ല അവള്‍ ,
അന്ന് ഒരു നാള്‍ അവളുടെ കാതില്‍
മന്ത്രിച്ചു ഞാന്‍ പതിയെ നീയെന്‍ ഹൂറി
മെയ്യില്‍ നമുക്കൊരു "നിഴല്‍ ചിത്ര"മെഴുതണം.

അന്ന് മലയാളം ക്ലാസ്സില്‍
കാപ്പിലാന്റെ കവിത കേട്ട്
ആപ്പിലായതും ; IT ക്ലാസ്സില്‍
ചാറ്റ് ചെയ്തതും ; ഇടത്തോട്ടല്പം ചായ്‌വുള്ള
അനില്‍ @ബ്ലോഗിന്റെ സെമിനാറില്‍
ഉറക്കം വന്നെല്ലാവരും
വലത്തോട്ട് ചാഞ്ഞപ്പോള്‍
എന്‍ വിരലിനാല്‍ നിന്‍ കവിളില്‍
ഞാന്‍ അറബി എഴുതിയതും നീ മറന്നുവോ ?
-----------------------
പെട്ടെന്ന് തട്ടിപ്പിടഞ്ഞെണീട്ടു ഞാന്‍
ദൂരെ നിന്നതാ സൂറ വരുന്നു
കൂടെ കുഞ്ഞീവിയും
കാലന്‍ കുടയുമായ്‌ വാഴക്കോടനും .
സൂറ എന്നരികില്‍ എത്തിയപ്പോള്‍
അപകടം മണത്തു ഞാന്‍
ഹൃദയം പെരുമ്പറ കൊട്ടി .

ഇക്കാ .. പൊറുക്കണം എന്‍
നിക്കാഹ് കഴിഞ്ഞു , ഒരറബിയുമായി
ഇനി നമ്മള്‍ കാണില്ല, മിണ്ടില്ല
ഇനി ഒരു ജന്മത്തില്‍ ചിത്രം വരക്കാം

എന്റെ കണ്ണില്‍ കയറുന്നിതാ ഇരുട്ട്
ചുറ്റും ആസുര നൃത്തമാടുന്നു കൂട്ടുകാര്‍
വാഴക്കൊടന്റെ കീശയില്‍ നിറയുന്നു റിയാല്‍
കുഞ്ഞീവിയില്‍ പരക്കുന്നു അത്തര്‍ പരിമളം !

ഞാന്‍ അണ്ടി പോയ അണ്ണാന്‍ കുഞ്ഞു
ആചാര്യനെപ്പോലെ വെറുതെയിരിപ്പൂ
പകലന്റെ പൊടി പിടിച്ച കാന്റീനില്‍
ഏകാന്ത പഥികനായ് ഇപ്പോള്‍ !
*******************************************
ഓ.ടോ
മറ്റൊരു സൂറയെ ഗള്‍്ഫിലേക്കയച്ചു
ദുഷ്ടനാം വാഴക്കോടന്‍ വീണ്ടും !

Jun 26, 2009

നിഴല്‍ ചിത്രങ്ങള്‍ ഒരു പഠനം

കോളേജിലെ മലയാളം വിഭാഗം കുട്ടികള്‍ക്ക് പഠിക്കുവാനായി മഹാഗവി ഗ്യാപ്പിലാന്റെ നിഴല്‍ചിത്രങ്ങള്‍ എന്ന ഗവിതാ സമാഹാരം തിരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ .കുട്ടികള്‍ക്കും സന്തോഷമാകും എന്ന് കരുതുന്നു . ബ്ലോഗേര്‍സ് കോളേജിലെ കുട്ടികള്‍ക്ക് പഠിക്കുവാനായി തിരുവനന്തപുരത്ത് നിന്നും പരമേശ്വരി ടീച്ചര്‍  അയച്ചു തന്ന പഠന റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നു .





Jun 25, 2009

മൈക്കള്‍ ജാക്സണ്‍ അന്തരിച്ചു

പോപ്പ് സംഗീതത്തിന്റെ രാജകുമാരന്‍ വിടവാങ്ങി .മൈക്കല്‍ ജാക്സന്‍ (50) നെ അല്പം മുന്‍പേ അബോധാവസ്ഥയില്‍ ലോസ് അഞ്ചലോസിലെ അശൂപത്രിയില്‍ എത്തിച്ചെങ്കിലും ആ ജീവനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല . ജാക്സന്റെ മരണ കാരണം വെളിവായില്ല .അദ്ദേഹത്തിന് കാന്‍സര്‍ ആയിരുന്നു എന്ന വാര്‍ത്ത‍ ജക്കോസിന്റെ സുഹൃത്തുക്കള്‍ തള്ളിക്കളഞ്ഞു .

അടുത്ത മാസം ലണ്ടനില്‍ പര്യടനം നടത്താനിരുന്നപ്പോള്‍ ആയിരുന്നു ഈ മരണം .ലോകമെമ്പാടും ആരാധകരും ,അതുപോലെ അപവാദങ്ങളും ജക്സന് ധാരാളമുണ്ടായിരുന്നു . കഴിഞ്ഞ കുറേനാളുകളായി ബഹറിനില്‍ ആയിരുന്നു .തിരികെ ലോസ് അഞ്ചലസില്‍ എത്തിയിട്ട് ഏതാനും മാസങ്ങളെ ആകുന്നുള്ളൂ .

സംഗീത പ്രേമികള്‍ക്ക് ഒരു തീരാ നഷ്ടമാണ് ജാക്സന്റെ വിയോഗം . ജാക്സണ് കോളേജിലെ എല്ലാ കുട്ടികളുടെയും ആദരാഞ്ജലികള്‍ .

Jun 23, 2009

ശ്ശൊ..ഇവമ്മാരെ കൊണ്ട് തോറ്റു!( IT ക്ലാസ്സ്‌ ഒന്നാം ദിവസം)

ബ്ലോഗേഴ്സ് കോളേജിലെ IT ക്ലാസ്സ്‌ കൈകാര്യം ചെയ്യണം എന്ന് പ്രിന്‍സിപ്പാള്‍ എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ശരിക്കും ആശ്ചര്യപ്പെട്ടു !.
"കോളേജില്‍ ചേര്‍ന്നിട്ട് കുറച്ചു ദിവസം അല്ലെ ആയുള്ളൂ ..ഇന്ന് തന്നെ ക്ലാസ്സ്‌ എടുക്കണോ പ്രിന്‍സിപ്പല്‍ മുത്തച്ചോ.. ? അതും ഒരു വിദ്യാര്‍ഥിയായ പ്യാവം ഞാന്‍ ? "

"അതേയ് IT ക്ലാസ്സ്‌ എടുക്കാന്‍ ഒരുത്തനേയും കിട്ടിയിട്ടില്ല .. തന്തമാര്‍ കംപ്ലൈന്റ്റ്‌ പറിണൂ... താന്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്യൂന്നെ ..പിള്ളാര്‍ക്ക് വല്യ വിവരം ഒന്നും ഇല്ല ....വല്ല മൌസോ ക്യാറ്റോ കാണിച്ചു കൊടുത്താല്‍ മതി ആചാര്യനെപ്പോലെ വെറുതെ ഇരിക്കുന്ന വഹകളാണ് ഒക്കെ " ..പ്രിന്‍സിപ്പല്‍ മുത്തച്ഛന്‍ ധൈര്യം തന്നു

IT ക്ലാസ്സിന്റെ ആദ്യ രാത്രിയില്‍ (evening ക്ലാസ്സ്‌ ആണ് ) ഞാന്‍ ഹാര്‍ഡ്‌വെയര്‍ lesson ആണ് എടുത്തത്‌ . കൂടുതല്‍ പേരും മണ്ടന്മാര്‍ ആയതിനാല്‍ സിമ്പിള്‍ ആക്കി ക്ലാസ്സ്‌ എടുത്തു തുടങ്ങി

ക്ലാസ്സില്‍ നിന്നും .....

ഇനി നമുക്ക്‌ RAM എങ്ങിനെ വര്‍ക്ക്‌ ചെയ്യുന്നു എന്ന് നോക്കാം .. Random Access Memory കമ്പ്യുട്ടറിന്ടെ വര്‍ക്കിംഗ്‌ സ്പീടുമായി നേരിട്ട ബന്ധമുള്ള ഒന്നാണ് , ഉദാഹരണത്തിന് ഇത് നമ്മുടെ ഡൈനിങ്ങ്‌ ടേബിള്‍ പോലെയാണ് . ഡൈനിങ്ങ്‌ ടേബിള്‍ വലുതായാല്‍ നമുക്ക്‌ ഒരു പാട് വിഭവങ്ങള്‍ അതില്‍ നിരത്തി വെക്കാം . ആവശ്യമുള്ളത് അപ്പപ്പോള്‍ എടുത്തു കഴിക്കാം , എന്നാല്‍ ചെറിയ ഡൈനിങ്ങ്‌ ടേബിള്‍ ആയാല്‍ കുറച്ചു മാത്രമേ അതില്‍ ലോഡ് ചെയ്യാന്‍ കഴിയൂ അപ്പൊ പിന്നെ ഓരോരോ വിഭവങ്ങള്‍ക്ക് ഓരോ പ്രാവശ്യവും അടുക്കളയില്‍ (ഹാര്‍ഡ് ഡിസ്ക് ) പോയി എടുത്തു കൊണ്ട് വരാന്‍ ഉള്ള സമയം എടുക്കും ..eating അഥവാ വര്‍ക്കിംഗ്‌ സ്ലോ ആകും . വലിയ ടേബിള്‍ ആയാല്‍ ബിരിയാണി, ചമ്മന്തി , മുട്ടക്കറി , തുടങ്ങി എത്ര അപ്ലിക്കേഷന്‍ നും ഒരേ സമയം ലോഡ് ചെയ്യാം .. ഒരേ സമയം വര്‍ക്കു ചെയ്യാം ഹാങ്ങ്‌ ആവാതെ ..

എല്ലാവര്ക്കും മനസ്സിലായോ ..
ഓ ....
എന്നാ ചോദ്യം ചോദിക്കാം.. RAM എന്നാല്‍ എന്ത് ?ശരിയായ definition പറയുക .

വാഴക്കോടന്‍: കോഴി ബിരിയാണി .
ബോണ്‍സ്: അല്ല.. ചമ്മന്തി
രഘുനാഥന്‍ : ഡൈനിങ്ങ്‌ ചെയര്‍
ചാണക്യന്‍ : ഞാന്‍ പറയാം മാഷെ ..മുട്ടക്കറി .

മണ്ടശ്ശിരോമണിക്ള്‍് തന്നെ..! ഒരു ഉദാഹരണം പറഞ്ഞു ഞാന്‍ കുടുങ്ങി

'ആ അതൊക്കെ പോട്ടെ , ഇനി നമുക്ക്‌ mother board നെ കുറിച്ച് പറയാം ..

"ങുചും ങുചും..എനിച്ചു അമ്മേനെ കാണണം " ആരൊക്കെയോ കരയുന്നു

നല്ല കഥ .....മദര്‍ ബോര്‍ഡിനെ പറ്റി ക്ലാസ്സ്‌ എടുക്കുന്നതെങ്ങിനെ പിന്നെ ..? മദര്‍ എന്ന് കേട്ടപ്പോഴേ അമ്മേനെ കാണണം എന്ന് പറഞ്ഞു നിര്‍ത്താതെ കരച്ചിലായി സൂത്രന്‍, കനല്‍ ,പറയാന്‍ , ദിനേശന്‍ മുരളിക..നാസ് തുടങ്ങി പിഞ്ചു മനസ്സുള്ള "തന്ത" കുട്ടികള്‍ , മുട്ടായി തരാം എന്നൊക്കെ പറഞ്ഞിട്ടും കരച്ചില്‍ മാറിയില്ല .

അവസാനം ഞാന്‍ പറഞ്ഞു ഇനി നമുക്ക്‌ മദാമ്മമാരുമായി ചാറ്റ് ചെയ്യുന്നതെങ്ങിനെ എന്ന് പഠിക്കാം..അത്ഭുതം !!!!! സ്വിച്ച് ഇട്ട പോലെ കരച്ചില്‍ നിന്നു.!!!
പറയട്ടെ ..ചാറ്റിങ് പഠനത്തിന്‌ ശേഷം ഇപ്പോള്‍ IT ക്ലാസ്സിനായി എന്നും തിക്കും തിരക്കും ആണ് . മാഷ് എത്തുന്നതിനു മുമ്പേ പിള്ളാര്‍ എത്തി ചാറ്റ് തുടങ്ങും .. filipine, thailand , ഓസ്ട്രേലിയ തുടങ്ങിയ ചാറ്റ് റൂമുകള്‍ ആണ് ഭാഷ അറിയില്ലെങ്കിലും കൂടുതല്‍ പഥ്യം ! lol , come on , nice , cute , nice dress, wow ,show me more ,aahhh.. more.. .. തുടങ്ങി അല്പം ചില english പദങ്ങള്‍ മാത്രം പഠിച്ചു വെച്ചിട്ടുണ്ട് . അവര്‍ക്ക് അതൊക്കെ മതിയത്രേ !

ഇന്നു രാവിലെ ചെന്നപ്പോഴുണ്ട് കാപ്പിലാന്‍ സര്‍ ഓഫീസ് റൂമില്‍ ഇരുന്നു ചാറ്റ് ചെയ്യുന്നു ഞാന്‍ വന്നത് പോലും അറിഞ്ഞില്ല ..പാവം പരിസരം പോലും മറന്നു ചാറ്റ് ചെയ്യുകയാണ് .. , പതിയെ ചെന്ന് നോക്കിയപ്പോള്‍ മാര്‍ഗരറ്റ്‌ എന്ന ഒരു പെണ്‍കുട്ടിയുമായി പൊരിഞ്ഞ ചാറ്റില്‍ ആണ് പുള്ളി .
അവളുടെ പ്രൊഫൈല്‍ 19 f texas .. ശ്വാസം വിടാതെ ടൈപ്പ് ചെയ്യുകയാണ് കാപ്പിലാന്‍ .
അവിടെ നിന്നു വന്നു ക്ലാസ്സ്‌ റൂമില്‍ എത്തിയപ്പോള്‍ അവിടെയതാ അനില്‍@ബ്ലോഗ്‌ ചാറ്റ് ചെയ്യുന്നു . പതിയെ അനിലിന്റെ അടുത്തെത്തിയപ്പോള്‍ അല്ലെ സംഗതി പിടി കിട്ടിയത് .. അനില്‍ ന്റെ പ്രൊഫൈല്‍ മാര്‍ഗരറ്റ്‌ 19 f, texas എന്നാണ് . എവിടെ നിന്നോ കിട്ടിയ ഒരു മദാമ്മയുടെ പടവും വച്ചിടുണ്ട് പുള്ളി പ്രൊഫൈലില്‍ (പുതിയ മോഡല്‍ ലാപ്ടോപ് പോലത്തെ ഫുള്ളി transparent ആയ ഒരു ഫോട്ടോ) അമ്പട കള്ളാ.. അനിലേ ..അപ്പൊ നീ ആ കാപ്പിലാന്‍ സാറേ ചാറ്റ് ചെയ്തു പറ്റിക്കുകയാണ് അല്ലെ ...പാവം അവിടെ dictionary വച്ച് നീ അടിക്കുന്ന മുറി ഇംഗ്ലീഷിന്റെ അര്‍ഥം തപ്പുകയാണ്‌ ... പുള്ളി വിചാരിച്ചത് മാര്‍ഗരറ്റ്‌ അമേരിക്കയിലെ കൊളോക്കിയന് ‍ഭാഷ പറയുകയാണെന്ന് .
.............................
ബാക്കി ഭാഗങ്ങള്‍ പിള്ളാര്‍ പറയും , അല്ല പിന്നെ..

Jun 19, 2009

ഈ മുട്ടകള്‍ ഇട്ടതു ആരെല്ലാം?

പിള്ളാരെ..അപ്പൊ നമുക്കു ഇന്നത്തെ ക്ലാസ്സ്‌ തുടങ്ങാം....


കോഴി ഇട്ട മുട്ട...ഇതാണ് സാധാരണ കാന്റീനില്‍ മുട്ടകറി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്





ഇതു കാന്റീനില്‍ തൊട്ടു കൂട്ടാന്‍ പുഴുങ്ങി എടുക്കുന്ന താറാവിന്റെ മുട്ട



ഇതു മീന്‍ ഇടുന്ന മുട്ട..മീന്‍ മുട്ട ഇടുന്നത് കാണാന്‍ തൊടുപുഴയില്‍ പോകണം അല്ലെങ്കില്‍ ചെറായി ബീച്ചില്‍ പോയി കടലില്‍ ചാടിയാലും മതി



ഇതാണ് ക്യാവിയാര്‍ (Caviar). പ്രത്യേക തരം മീന്‍ മുട്ട കൊണ്ടുണ്ടാക്കുന്ന ഒരു വിഭവം. വില..ഇന്‍റര്‍നെറ്റില്‍ കണ്ടത് 100 ഗ്രാമിന് 700 ഡോളറിന്റെ അടുത്ത്



ഇതു മുതല ഇടുന്ന മുട്ട...മുതലകുഞ്ഞു വിരിഞ്ഞിറങ്ങുന്നത് കാണാം. ഏത് മുതലകുഞ്ഞാണ് ഇരുന്നു മുട്ട ഇടുന്നത് സോറി ഉറക്കം തൂങ്ങുന്നത്?



ഇതു ഒരു പാമ്പ് മുട്ടയിടുന്ന ചിത്രം ആണ്. നമ്മുടെ നാട്ടില്‍ പാമ്പുകള്‍ വാളു വെക്കുന്നത് മാത്രമല്ലേ നമ്മള്‍ കണ്ടിട്ടുള്ളു?



ഇതു തവള മുട്ട. കൂട്ടത്തോടെ ഇടുന്ന ഈ മുട്ടകളില്‍ നിന്നാണ് വാല്‍മാക്രികളും മരമാക്രിയും ഒക്കെ ഉണ്ടായി വരുന്നതു.


ഇതു പല്ലി മുട്ട. കാന്റീനിലെ മുട്ടകറി പല്ലിമുട്ട കൊണ്ടാണോ ഉണ്ടാക്കിയത് അതോ മുട്ടകറിയില്‍ പല്ലി വീണു കിടന്നതാണോ എന്നറിയാന്‍ ഇതു സഹായിക്കും.



ഇതാണ് കാക്കമുട്ട. ഇന്റര്‍നെറ്റിലെ കാക്ക ഇട്ട മുട്ട ഇങ്ങനെ ആണ്. ഇനി നാട്ടിലെ കാക്ക ഇടുന്നതും ഇങ്ങനത്തെ തന്നെ ആണോ എന്നറിയാന്‍ ആരും കാക്ക കൂട്ടില്‍ നോക്കാന്‍ പോയി കൊത്ത് വാങ്ങരുത്.


ഇതാണ് കാക്കകൂട്. അതില്‍ ഒരു മുട്ട മാത്രം വലുതായി കണ്ടില്ലേ? അതാണ്‌ കുയിലാശാന്‍ കാക്ക ചേട്ടനെ പറ്റിച്ചു മുട്ട ഇട്ടിട്ടു പോയിരിക്കുന്നത്. കാക്കക്ക് എണ്ണാന്‍ അറിയാത്തത് കുയിലിന്റെ ഭാഗ്യം. ഇല്ലെങ്കില്‍ മുട്ട എടുത്തു കാക്ക ഓംലെറ്റ്‌ ഉണ്ടാക്കിയേനെ.



ഇതു വളരെ പ്രത്യേക തരം മുട്ട ആണ്. നമ്മുടെ ബുഷേട്ടന്‍ അങ്ങേരുടെ തന്നെ ക്ലാസില്‍ ഇരുന്നിട്ട ഒരു വലിയ മുട്ട.





ഇതു കാന്റീനില്‍ സ്ഥിരമായി മുട്ട കൊണ്ടു വില്കുന്ന കോളേജിലെ ഒരു സ്ടുഡെന്റ്റ് കെമിസ്ട്രി ക്ലാസ്സില്‍ ഇരുന്നു ഇട്ട മൂന്നു മുട്ടകള്‍ ആണ്. പൊരിക്കാന്‍ പറ്റില്ല ബുള്‍സ് ഐ ഉണ്ടാക്കാനും പറ്റില്ലാത്തത് കൊണ്ടു പുഴുങ്ങി എടുക്കാന്‍ പകലണ്ണന്‍ ആചാര്യനെ ഏല്പിച്ചിരിക്കുന്ന ഈ മുട്ടകള്‍ ഇട്ടതു ആരാണെന്ന് കണ്ടു പിടിച്ചാല്‍ അവര്‍ക്ക് സുറായുടെ വീട്ടില്‍ അടുത്ത ഞായറാഴ്ച മട്ടണ്‍ ബിരിയാണിയും കോഴി പൊരിച്ചതും!!

Jun 18, 2009

ബ്ലൈസ് പാസ്കല്‍

ആദ്യ മെക്കാനിക്കല്‍ കണക്ക് യന്ത്രം



ബ്ലൈസ് പാസ്കല്‍ തന്റെ ആദ്യ കണക്ക് തൊട്ടുകൂട്ടല്‍ യന്ത്രവുമായി

ചരിത്രത്തിന്റെ ചില നാഴികക്കല്ലുകള്‍ .അതില്‍ പ്രധാനിയായിരുന്നു ബ്ലൈസ് പാസ്കല്‍ എന്ന ഗണിത ശാസ്ത്രഞ്ജന്‍ .ഇന്ന് ജൂണ്‍ 19 . ഇത് പോലുള്ള ഒരു ദിവസമായിരുന്നു ഫ്രാന്‍സില്‍ പാസ്കല്‍ ജനിച്ചത്‌ . അതുപോലുള്ള മറ്റൊരു ഓഗസ്റ്റ്‌ 19 ന് അദ്ദേഹം ഈ ലോകത്തോട്‌ യാത്ര പറയുകയും ചെയ്തു .1623 മുതല്‍ 1662 വരെയുള്ള 39 വര്‍ഷക്കാലത്തെ ജീവിതത്തിനുള്ളില്‍ ശാസ്ത്ര ലോകത്തിനും ആത്മീയ ലോകത്തിലും പല സംഭാവനകളും അദ്ദേഹം നല്‍കി .
1642-ന് പാസ്കല്‍ നിര്‍മ്മിച്ച മെക്കാനിക്കല്‍ കാല്‍ക്കുലേറ്റര്‍ ആണ് ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ ആദിമ രൂപം .വാണിജ്യപരമായി വളരെ വിജയിക്കുവാന്‍ സാധിച്ചില്ല എങ്കിലും ഏകദേശം അമ്പതു മെഷീന്‍ അദ്ദേഹം നിര്‍മ്മിച്ചു . ഇതില്‍ കണക്ക് കൂട്ടാനും കുറയ്ക്കുവാനും മാത്രമേ സാധിച്ചിരുന്നുള്ളൂ . ഈ ആധുനികയുഗത്തില്‍ , കമ്പ്യൂട്ടര്‍ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കുവാന്‍ കൂടി കഴിയില്ല .അവിടെയാണ് നമ്മള്‍ പാസ്കലിനെ സ്മരിക്കുന്നത് .

നമ്മുടെ കേരളത്തില്‍ കമ്പ്യൂട്ടര്‍ വല്കരണം നടത്തിയ സമയം ഓര്‍ക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു . തൊഴിലുകള്‍ നഷ്ടപ്പെടും എന്ന ഭീതിയായിരുന്നു എല്ലാവര്‍ക്കും .പക്ഷേ കമ്പ്യൂട്ടര്‍ വന്നതോട് കൂടി തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിക്കുകയായിരുന്നു.അതെല്ലാം കഴിഞ്ഞ കഥകള്‍ . കഴിഞ്ഞ കാര്യങ്ങള്‍ ചിന്തിക്കുവാന്‍ ആര്‍ക്ക് സമയം .കേരളത്തിലെ ഇടതുപക്ഷം തോല്‍ക്കുവാന്‍ കാരണം സി.ഐ .എ യുടെ ഇടപെടലുകള്‍ മൂലമാണ് എന്ന് വിശദീകരിക്കുന്ന ജയരാജന്മാരും ,അതിന് കൈയടിക്കാന്‍ സഖാക്കളും ഉള്ള കാലത്ത് ഇതൊക്കെ ഓര്‍ക്കാന്‍ ആര്‍ക്കെങ്കിലും സമയം കാണുമോ ആവോ ?

കട -വിക്കി

കള്ളത്തരം വെളിച്ചത്തായി !!!!


ആചാര്യന്റെ വാദം പൊളിഞ്ഞു .മുട്ടകറിയില്‍ നിന്നും കണ്ടടുത്ത പല്ലിയുടെ ചിത്രം .ബ്ലോത്രം റിപ്പോര്‍ട്ട്‌ ..

Jun 17, 2009

കറിയില്‍ ഗൗളി ഉള്ളതായി തോന്നാന്‍ കാരണം കാന്‍റീന്‍ ജോലിക്കാരുടെ തളര്‍ച്ച:പകല്‍ഗാരിയണ്ണന്‍

കോളജ്: കാന്‍റീനിലെ മുട്ടക്കറിയില്‍ ഗൗളിയെക്കണ്ടതായുള്ള വാര്‍ത്ത കാന്‍റീന്‍ മാനേജര്‍ പകല്‍ഗാരിയണ്ണന്‍ നിഷേധിച്ചു. ഇന്ന് ആശുപത്രിയില്‍ നിന്നു മടങ്ങിയെത്തിയ ശേഷം കാന്‍റീന്‍ ടീമിനൊപ്പം വിളിച്ച് കൂട്ടിയ സമ്യുക്ത പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇതറിയിച്ചത്.

കഴിഞ്ഞ ഐ.പി.അല്‍ വേളയില്‍ കാന്‍റീനിലെ ജോലിക്കു പകരം അടുത്തുള്ള തട്ടുകടകളില്‍ പോയി നിരന്തരം മുട്ടക്കറിയും ബുള്‍സ് ഐയും ഉണ്ടാക്കി തളര്‍ന്നതിനാലാണ് കാന്‍റീന്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസങ്ങളിലെ നിര്‍ണായക വേളകളില്‍ മുട്ടക്കറി തയ്യാറാക്കാനാവാതെ പോയതെന്നും കാന്‍റീന്‍ ചീഫ് കോച്ച് കൂടിയായ പകല്‍ഗാരിയണ്ണന്‍ കൂട്ടിച്ചേര്‍ത്തു. മുട്ടക്കറിയില്‍ കണ്ട സവോളയാണ് ഗൗളിയായി എല്ലാവരും തെറ്റി ധരിച്ചത്. ഇത് അടുത്ത മുട്ട സീസണോടെ മാറ്റാനാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

ഇതെച്ചൊല്ലി ക്യാപ്ടന്‍‍ എം.എസ്. കാപ്പിലോണീയെ മാറ്റേണ്ട കാര്യമില്ലെന്നും പകല്‍ ഗാരിയണ്ണന്‍ അറിയിച്ചു. മുട്ട ഓപ്പണര്‍ ചാണക്യ വേവാഗ് പരുക്ക് ഒളിച്ചു വെച്ച് കാന്‍റീനില്‍ കയറിയതാണോ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന ബ്ലോത്ര ലേഖകന്‍റെ ചോദ്യം കാന്‍റീന്‍ ചീഫ് കോച്ച് തള്ളിക്കളഞ്ഞു. അദ്ദേഹത്തിനു ഒളിച്ച് കയറേണ്ട കാര്യമില്ല. അദ്ദേഹം പ്രമുഖ ഓപ്പണറാണ്. അടുത്ത ഐ.പി.അല്‍ വേളയില്‍ ഈ രംഗത്തേക്കു വരുന്ന പുതിയ ഫ്രാഞ്ചൈസിയായ ട്രിവാന്‍ഡ്രം തട്ടുകടേഴ്സിനു വേണ്ടീ അദ്ദേഹം മുട്ട ഓപ്പണ്‍ ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഐ.പി.അലില്‍ അടുത്തുള്ള തട്ടുകടകളില്‍ പോയി മികച്ച പ്രകടനം നടത്തിയ പ്രയാന്‍ കൂജ എന്ന മികച്ച മുട്ട സ്പിന്നറെ രണ്ട് മത്സര വേളകളില്‍ കാന്‍റീനില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം തന്‍റേതല്ലായിരുന്നുവെന്ന് കോച്ച് തുറന്ന് പറഞ്ഞു. പ്രയാന്‍ മുട്ടകളുടെ പറ്റു കണക്ക് തെറ്റിയെഴുതിയതില്‍ ക്യാപ്ടന്‍ പ്രകോപിതനായിരുന്നു. ഇത്തവണ പാവപ്പെട്ടവന്‍ സിങ് മാത്രമാണ് ഭേദപ്പെട്ട ബൗളിങ് (മുട്ട പൊട്ടിച്ച് വയ്ക്കാനുള്ള ബൗള്‍ സ്വിംഗ് ചെയ്യുന്ന വൈദ്ഗ്ധ്യമേറിയ പരിപാടി)നടത്തിയത്.

തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസില്‍ പോയി മുട്ടക്കറിയുണ്ടാക്കാനുള്ള ടീമില്‍ നിന്ന് ഇത്തവണ ദിനോസര്‍ ശൈലിയില്‍ കുതിച്ചുയരുന്ന മുട്ടകളെ വെറുതെ നേരിട്ട ആചാര്യനെയും, തോളീനു പരിക്കേറ്റിട്ടും മൂന്നാം മത്സര വേളയിലും കാന്‍റീനില്‍ നിന്നു മാറാതെ നിന്ന ബ്രേക്ക് ഫാസ്റ്റ് വിത്ത് മുട്ട ബൗളര്‍ (മുട്ട പൊട്ടിച്ച് വയ്ക്കാനുള്ള ബൗള്‍ സ്വിംഗ് ചെയ്യുന്ന വിദഗ്ധന്‍) ഹരീഷിനെയും ബലമായി വിശ്രമിപ്പിക്കുമെന്ന് ക്യാപ്ടന്‍ കാപ്പിലോണീ പറഞ്ഞു.

യുവവാഴക്കോടനാണ് പുതിയ വൈസ് ക്യാപ്ടന്‍. ഇംഗ്ലണ്ടില്‍ വിശ്രമിക്കുന്ന ജെയിംസ് ബ്രൈറ്റ്കര്‍ തന്നെ കാന്‍റീനിലേക്ക് ഇത്തവണ പരിഗണിക്കേണ്ടെന്ന് അറിയിച്ചിരുന്നു. നിരന്തരം ബ്ലോഗ് ടൈപ്പ് ചെയ്ത അദ്ദേഹത്തിനു വിരലിനേറ്റ പരിക്ക് ഭേദമായില്ല. അടുത്ത നെതര്‍ലന്‍ഡ്സ് ഫുഡ്ഫെസ്റ്റ് പര്യടന വേളയില്‍ അദ്ദേഹം കാന്‍റീനിലെ ബുള്‍സ് ഐ വിഭാഗത്തിന്‍റെ ചുമതലയേറ്റെടുക്കും.

ഇംഗ്ലണ്ടിലെ മുട്ടക്കറിവെയ്പില്‍ പരിചയം കുറവുള്ള സൂത്രനേജയെ
കാന്‍റീനിലിറക്കിയ തന്ത്രം പാളിയെന്നും ക്യാപ്ടന്‍ പറഞ്ഞു. സൂത്രനേജക്ക് കാന്‍റീനില്‍ വന്ന സൂറയുടെ ബ്രേക്ക് ഫാസ്റ്റ് സ്പീഡ് കണ്ട് മുട്ടക്കറിയുണ്ടാക്കാനാവാതെ കുഴങ്ങിപ്പോയത് തന്‍റെ കുറ്റമല്ല എന്ന് ക്യാപ്ടന്‍ പറഞ്ഞു. ബോംബെയില്‍ മുട്ടക്കറിവെപ്പില്‍ ഓള്‍റൗണ്ട്റായ കനല്‍ നായരാണ് വെസ്റ്റ് ഇണ്ഡീസിനു പോകുന്ന കാന്‍റീന്‍ ടീമിലെ പുതുമുഖം. ഇടങ്കയ്യന്‍ ബ്രേക്ക് ഫാസ്റ്റ് സ്പെഷലിസ്റ്റ് അനില്‍@നോറ ഏറെനാളിനു ശേഷം ടീമില്‍ മടങ്ങിയെത്തുന്നുണ്ട്.

Jun 16, 2009

മുട്ടക്കറിയില്‍ പല്ലി - ഒരു വിശദീകരണം

കഴിഞ്ഞ ദിവസം കാന്റീനിലെ മുട്ടകറിയില്‍ പല്ലിയെ കണ്ടതിന്റെ സത്യാവസ്ഥ അറിയാന്‍ ആശ്രമ പോലീസ് അന്വേഷണം തുടങ്ങി.

സംഭവത്തിനെ പറ്റി പകലിന്റെ വിശദീകരണം.

കാന്റിനില്‍ ഭക്ഷണം കഴിഞ്ഞ് പണം നല്‍കി പോകുന്നവര്‍ക്ക് ബാലന്‍സ് നല്‍കാന്‍ ചില്ലറയില്ലെന്ന് പറയണമെന്നും,ഇതാ ഈ പുസ്തകം കൂടി കോണ്ട് പോകൂന്ന് പറഞ്ഞ് കൊടുക്കാന്‍ കാപ്പിലാന്‍ തന്റെ “കഥയില്ലാത്ത നിഴല്‍ചിത്രങ്ങള്‍” എന്ന പുസ്തകത്തിലെ 1000 കോപ്പികള്‍ പകലനെ ഏല്‍പ്പിച്ചിരുന്നു.
എന്നാല്‍ “ചില്ലറയില്ലെങ്കില്‍ വേണ്ട , ഈ പുസ്തകം കൊണ്ട് പോകാന്‍ പറയരുത്.... പ്ലീസ് ”എന്ന് പറഞ്ഞ് പലരും ഒഴിഞ്ഞ് മാറുകയും പുസ്തകങ്ങള്‍ കാന്റീനില്‍ കെട്ടി കിടക്കുകയും ചെയ്തു.

ഓന്ത്,പല്ലി, പാറ്റ , കൂതറ എന്തിന് പുഴുപോലും വിഷയമാകുന്ന ഗവിതകള്‍ അടങ്ങിയ പുസ്തകത്തില്‍ ഇത്തരം ജീവികള്‍ കടന്നുപറ്റുക സ്വഭാവികമാണല്ലോ? തങ്ങളെ ഗവിതയാക്കി വിറ്റ കാപ്പിലാനാടുള്ള പ്രതിഷേധ സൂചകമായി ഇത്തരം ജീവികള്‍ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് മുട്ടക്കറിയില്‍ പല്ലിയെ കാണാനായതിനു കാരണം.എന്നാണ് പകലന്‍ സ്ഥലം എസ്. ഐ . ഡിക്ടക്ടീവ്‌ മൂസാ വല്ലിത്താനെ അറിയിച്ചത് . പകലനെ രാവിലെ മുതല്‍ വൈകിട്ട് വരെ ഇടി മുറിയില്‍ കയറ്റി ചോദ്യം ചെയ്യലിനും ഭേദ്യം ചെയ്യലിനും ഒടുവിലാണ് ഈ വലിയ സത്യം അറിയിച്ചത് . ഈ വാര്‍ത്ത ബൂലോകത്തിന് ഒരു ഉത്സവമായി മാറും എന്നാണ് ഒടുവില്‍ കിട്ടിയ വിവരം .



സംഭവത്തെ കുറിച്ച് സൂവോളജി പ്രഫ: ഡോ ജയിംസ് ബ്രൈറ്റ്.

മുട്ടക്കറിയില്‍ കണ്ടത് പല്ലിയാണെന്ന് താന്‍ സ്ഥിരീകരിച്ചതായും, ഇതിനുമുന്‍പ് താനൊരിക്കല്‍ കാന്റീനില്‍ നിന്ന് വാങ്ങിയ ചായയില്‍ പാറ്റയെ കണ്ടെത്തിയപ്പോള്‍ താനിതിനെ പറ്റി പകലനോട് അന്വേഷിച്ചതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ ചായയില്‍ പാറ്റ വന്നത് സുവോളജി ലാബില്‍ പരീക്ഷണത്തിനായി പട്ടിണിക്കിട്ട പാറ്റ ദാഹം മാ‍റ്റാന്‍ ചായയില്‍ ചാടി വീണതായിരിക്കുമെന്നാ‍യിരുന്നു പകലന്റെ വിശദീകരണം.

കാന്റീനിലെ തെളിവെടുപ്പിന്റെ ഭാഗമായുള്ള അന്വേഷണത്തില്‍ ആശ്രമപോലീസിന് ആചാര്യന്റെ മുടിയില്‍ നിന്നും നാല് പല്ലികളെയും മൂന്ന് പാറ്റകളെയും കിട്ടി.

Jun 15, 2009

കോളേജില്‍ സംഘട്ടനം, പത്ത് പേര്‍ ആശുപത്രിയില്‍

തോന്ന്യാശ്രമം: തോന്ന്യാശ്രമത്തിന്‍ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ബ്ലോഗേഴ്സ് കോളേജില്‍ ഇരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ പത്ത് പേര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചയോടെ കോളെജിലെ ക്യാന്റീനില്‍ നിന്നും ആരംഭിച്ച സംഘട്ടനം പിന്നീട് കോളേജ് ക്യാമ്പസില്‍ വ്യാപിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതായി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ കാപ്പിലാന്‍ അറിയിച്ചു.


കോളേജ് ക്യാന്റീന്‍ നടത്തിപ്പുകാരന്‍ പകല്‍(32), വിദ്യാര്‍ത്ഥികളായ സൂത്രന്‍(21), വാഴക്കോടന്‍(21), ചാണക്യന്‍(21), അനില്‍@ബ്ലോഗ്(21), കനല്‍(22), ശിവ(22),ആചാര്യന്‍(23), രഘുനാഥന്‍(22), ബോണ്‍സ്(22) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. ഇന്നലെ ഉച്ചയോടെ പകലിന്റെ ക്യാന്റീനില്‍ നിന്നും ആഹാരം കഴിക്കുകയായിരുന്ന ഒരു വിദ്യാര്‍ത്ഥിക്ക് മുട്ടക്കറിയില്‍ നിന്നും ചത്ത പല്ലിയെ കിട്ടിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഈ വിദ്യാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇതിനെ ചോദ്യം ചെയ്തു കൊണ്ട് പകലനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇത് തടയാന്‍ എത്തിയ ആ ചാര്യനെ വിദ്യാര്‍ത്ഥി സംഘം പൊതിരെ തല്ലി. തുടര്‍ന്ന് ക്യാന്റീനു പുറത്തും അകത്തും ഉണ്ടായിരുന്ന ആചാര്യന്റെ സുഹൃത്തുക്കള്‍ പ്രശ്നത്തില്‍ ഇടപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് തമ്മില്‍ തല്ലായി. ക്യാന്റീന്‍ നടത്തിപ്പുകാരന്‍ പകലിനു ക്രിക്കറ്റ് ബാറ്റ് കൊണ്ടും സഹായി ആചാര്യന് ഹോക്കി സ്റ്റിക്ക് കൊണ്ടും പൊതിരെ തല്ലുകിട്ടി.

ഇതിനിടെ ക്യാന്റീനില്‍ കാപ്പി കുടിക്കുകയായിരുന്ന പെണ്‍കുട്ടികളുടെ സംഘത്തിലുണ്ടായിരുന്ന സൂറാനെ ഏതോ വിദ്യാര്‍ത്ഥി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന് കേട്ട് അതിന്റെ പേരിലായി പിന്നത്തെ തല്ല്. കൂട്ട തല്ലിനിടയില്‍ നടന്ന ഈ സംഭവത്തിന്റെ പേരില്‍ ചാണക്യനും സൂത്രനും തമ്മില്‍ തല്ലി. സൂറാന്റെ മാനം രക്ഷിക്കാനാണ് ശ്രമിച്ചതെന്നും മാനം കെടുത്താന്‍ ശ്രമിച്ചിട്ടില്ലാന്നും ചാണക്യനും സൂത്രനും ആണയിട്ട് പറയുന്നുവെങ്കിലും ഇവരിലൊരാള്‍ സൂറാനെ കേറിപ്പിടിച്ചെന്ന് മറ്റ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നുണ്ട്, പക്ഷെ ആളെ പറയാന്‍ അവര്‍ ഒരുക്കമായിരുന്നില്ല.

പരസ്പരം പഴി ചാരി തമ്മില്‍ തല്ലിയ ഇവരെ പിടിച്ചു മാറ്റുന്നതിനിടയില്‍ അനില്‍@ബ്ലോഗിനു ചിരവ കൊണ്ടുള്ള അടിയേറ്റാണ് പരിക്കേറ്റത്. ക്യാമ്പസില്‍ അഴിഞ്ഞാടിയ വിദ്യാര്‍ത്ഥികള്‍ കണ്ണില്‍ കണ്ട പലതും തല്ലിത്തകര്‍ത്തു. വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ കഴിയാതെ വൈസ് പ്രിന്‍സി അവസാനം ആശ്രമ പോലിസിനെ വരുത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു. കോളേജ് ക്യാമ്പസില്‍ ഇപ്പോഴും വന്‍ പോലിസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ബ്ലോഗേഴ്സ് കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായുണ്ടായ ഈ സംഭവത്തില്‍ വിവിധ രാക്ഷ്ട്രീയ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

സ്വലേ -ചാണക്യന്‍


 

Jun 11, 2009

നിറക്കൂട്ടുകള്‍

പട്ടണത്തിലെ ഏറ്റവും വലിയ ചിത്രകാരനായിരുന്നു വിക്ടര്‍ .ജന്‍മം കൊണ്ട് തനി നാട്ടിന്‍ പുറത്ത്കാരനാണെങ്കിലും കര്‍മ്മം കൊണ്ട് പട്ടണവാസി.പട്ടണത്തിലെ തന്റെ തിരക്കേറിയ ജീവിതത്തിലും മനസ്സില്‍ തന്റെ ഗ്രാമത്തെ സ്നേഹിച്ച ഒരു വലിയ ചിത്രകാരന്‍ .വിക്ടറിന്റെ പല ചിത്രങ്ങളും ചിത്ര പ്രദര്‍ശനങ്ങളില്‍ ഒന്നാം സ്ഥാനത്ത് വന്നിരുന്നെങ്കിലും ഒരിക്കലും ആരും ഇതുവരെ വരയ്ക്കാത്ത ഒരു ചിത്രം വരയ്ക്കണമെന്ന് അയാള്‍ മനസ്സില്‍ കൊണ്ട് നടന്ന ഒരു സ്വപ്നമായിരുന്നു .

കുന്നും പാടങ്ങളും കുഞ്ഞരുവികളും നിറഞ്ഞ തന്റെ ഗ്രാമവും ,പണ്ടെങ്ങോ ആന നടന്ന ഇടവഴികളില്‍ പുതുമഴയില്‍ കെട്ടിനില്‍ക്കുന്ന കലക്കവെള്ളവും ,ഗ്രാമത്തിലെ വീട്ടിലെ തന്റെ മുത്തച്ചനും ,ആഴ്ച്ചചിന്തയില്‍ പോകുന്ന വഴികളും ,ആഴ്ച്ചച്ചന്തയില്‍ നിന്നും തന്റെ മുത്തച്ഛന്‍ വാങ്ങി വന്ന കറമ്പിപ്പശുവും അയാള്‍ പലവട്ടം തന്റെ കാന്‍വാസില്‍ നിറക്കൂട്ടുകള്‍ ചാലിച്ച് വരച്ചുവെങ്കിലും അതൊന്നും വിക്ടറിന്റെ മനസിന്‌ ഇഷ്ടപ്പെട്ടില്ല .വരയ്ക്കുന്ന വേഗത്തില്‍ തന്നെ അതെല്ലാം മായിച്ചു .
മോണാലിസയുടെ ചിരിപോലെ അച്ചുവിന്റെ ചിരിയും പിണം റോയിയുടെ കരച്ചിലും ചേര്‍ന്നുള്ള ഒരു ദുരൂഹ ചിത്രം ,അല്ലെങ്കില്‍ പട്ടണത്തിലെ ലാന്‍സിങ്ങില്‍ ആതമഹത്യ ചെയ്ത മലയാളികുടുംബത്തിന്റെ ദാരുണ ചിത്രം .അതും അല്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെട്ട യുവാക്കളുടെ ഭാവിയിലേക്കുള്ള നോട്ടവുമായുള്ള ഭീതിയുടെ ചിത്രം , എന്താണ് താന്‍ വരയ്ക്കേണ്ടത് എന്ന് പല വട്ടം ആലോചിക്കുകയും വരച്ചതെല്ലാം മായിച്ചു കളയുകയും ചെയ്തുകൊണ്ടിരുന്നു .
മഷിക്കൂട്ടുകള്‍ കൊണ്ട് വീണ്ടും വീണ്ടും അയാള്‍ കാന്‍വാസില്‍ തന്റെ മനസിലെ രൂപങ്ങള്‍ വരച്ചിട്ടുകൊണ്ടിരുന്നു .ഒടുവില്‍ കാന്‍വാസ് വലിച്ചെറിഞ്ഞ്‌ അയാള്‍ ദൂരേക്ക്‌ നടന്നു പോയി .അപ്പോള്‍ അതില്‍ ചില നിറക്കൂട്ടുകള്‍ തെളിഞ്ഞു നിന്നിരുന്നു .
വര -ആചാര്യന്‍

Jun 5, 2009

പുതിയ അന്തേവാസികള്‍....

കിളിവാതില്‍
‍എത്ര ദിവസമായി അടയിരിക്കാന്‍ തുടങ്ങിയിട്ട്....

ഇനിയുള്ള ജീവിതം ഇവര്‍‍ക്കുവേണ്ടി.......
ഇരട്ടക്കുട്ടികളുടെ അച്ഛന്‍(അതൊ അമ്മയൊ)........
എന്താ ഒരു ചൂട്.....
ഈ സൗഹൃദ സംഭാഷണം ഫോട്ടോക്ക് മുന്‍പില്‍ മാത്രം.....ക്യാമറക്ക് പിന്നില്‍ പൊരിഞ്ഞ അടിയാണ്.വില്ലത്തി നമ്മുടെ കുഞ്ഞരിപ്രാവുതന്നെ......
ഭയങ്കര ഡിസ്കഷനാണല്ലൊ.....കുഞ്ഞാവകളെ ഏതു ഫ്ലയിങ്സ്കൂളില്‍ ചേര്‍ക്കണം എന്നാണെന്ന് തോന്നുന്നു.

ഡിസ്കഷന്‍ പിണക്കത്തില്‍ കലാശിച്ചൂന്ന് തോന്നുന്നു. ബ്ലോഗേഴ്സ് കോളെജ് മതീന്ന് അമ്മ. (ബ്ലൊഗേഴ്സ് കോളെജില്‍ ഫ്ലയിങ് ക്ലാസ്സുണ്ടോ?) ബ്രിട്ടിഷ് എയ്റോസ്പേസില്‍ മതീന്ന് അച്ഛന്‍.....ബ്ലോഗേഴ്സ്കോളജില്‍
ടീച്ചേഴ്സെല്ലാം ഫെയ്ക്കാണെന്നാണ് അച്ഛന്റെ വാദം. എന്നോടും പറഞ്ഞു...ഈ ബഷീറൊക്കെ പഠിപ്പിക്കാന്‍ ആര്‍ക്കും പറ്റും. അല്ലെങ്കിലും ടിച്ചറ് നോക്കി വായിക്കല്ലെ ചെയ്തുള്ളൂന്ന്.....പറ്റുമെങ്കില്‍ വല്ല വി.കെ.എന്നിന്റോ ആനന്ദിന്റെയോ പുസ്തകം പ്ഠിപ്പിച്ച് കാണിക്ക് എന്ന്.....ഞാന്‍ നിര്‍ത്തി. ഒരു പക്ഷിക്കും കൂടി വെലെല്യാച്ചാ......
ഒടുവില്‍ അമ്മ ജയിച്ചൂന്നാ തോന്നുന്നത്....ബ്ലോഗേഴ്സ് കോളജിലെ പുതിയ അന്തേവാസികള്‍....

Jun 1, 2009

കാപ്പിലാന്റെ നാട്ടില്‍

ആലപ്പുഴ ഡിസ്ട്രിക്ടിലെ കാപ്പിലെന്ന സ്ഥലത്തു വച്ചു നടക്കുന്ന, കാപ്പിലാന്റെ നിഴല്‍ചിത്രങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മത്തില്‍ പങ്കെടുക്കാനായി ഞാനും മോളും മോളുടെ അഛനും കൂടി മേയ്‌ 24 രാവിലെ ഏഴുമണിയോടു കൂടി തിരിച്ചു. കൊല്ലത്ത്‌ എത്തിയപ്പോള്‍ ഒരു ഹോട്ടലില്‍ കയറി കാപ്പികുടിച്ചു. വവ്വാക്കവ്‌ എന്ന സ്ഥലത്തെത്തിയപ്പോള്‍ ഒരു ഫോണ്‍വിളി. നോക്കിയപ്പോള്‍ കാപ്പിലാനാണ്‌, അങ്ങ്‌ അമേരിക്കയില്‍ നിന്ന്‌. ഉറങ്ങാതെ ആകാംക്ഷയോടെ കാത്തിരിക്കയാണ്‌ തന്റെ കടിഞ്ഞൂല്‍ പുസ്തകസന്തതിയുടെ പ്രകാശനമുഹൂര്‍ത്തത്തെ. ഉറങ്ങിയില്ലേ എന്നു ചോദിച്ചപ്പോള്‍ എങ്ങനെ ഉറങ്ങാന്‍ പറ്റും എന്നു മറുപടി.



ഏകദേശം പത്ത്‌ മണി ആകാറായപ്പോള്‍ കൃഷ്ണപുരം എന്ന സ്ഥലത്തെത്തി. അവിടെ നിന്ന് വലതുവശത്തേക്കു തിരിയുന്നതിനു പകരം അറിയാതെ കുറച്ചു ദൂരം മുന്‍പോട്ടു പോയി. വഴിമാറിപ്പോയി എന്നു മനസ്സിലായപ്പോള്‍ എതിരേ വന്ന ഒരു സ്ത്രീയോട്‌ ചോദിച്ചു, കാപ്പില്‍ എങ്ങോട്ടെന്ന്. നമ്മള്‍ വലത്തോട്ട്‌ തിരിയേണ്ട സ്ഥലവും കടന്ന് മുന്‍പോട്ടു പോന്നു എന്നും കുറച്ചു മുന്‍പായി വലത്തോട്ടു തിരിയണം എന്നും അവര്‍ പറഞ്ഞു. എന്നിട്ട്‌ അവര്‍ സന്തോഷത്തോടെ പറഞ്ഞു ഞാനും കാപ്പില്‍കാരിയാണ്‌. അങ്ങനെ വഴി ചോദിച്ചു ചോദിച്ച്‌ നമ്മള്‍ കാപ്പിലെത്തി. ഇടയ്ക്ക്‌ ഒരു ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്‌ ധാരാളം പേര്‍ വേപ്പിലയും മറ്റുമായി പോകുന്നത്‌ കണ്ടു. വഴിനീളെ വേപ്പിലതണ്ടുകള്‍ വില്‍പ്പനയ്ക്ക്‌ വച്ചേയ്ക്കുന്നതും ആളുകള്‍ അവ വാങ്ങി സഞ്ചിയിലാക്കി കൊണ്ടു പോകുന്നതും കണ്ടു.



അങ്ങനെ ഞങ്ങള്‍ കാപ്പില്‍ മാര്‍ത്തോമ്മാ പള്ളിയില്‍ എത്തി. പള്ളിയങ്കണത്തില്‍ വണ്ടി പാര്‍ക്ക്‌ ചെയ്തശേഷം ഞാന്‍ ഇറങ്ങി, അങ്ങു അമേരിക്കയില്‍ താമസിക്കുന്ന ലാല്‍ പി. തോമസ്സിന്റെ വീടേതാണ്‌ എന്നു ചോദിക്കാമെന്നു വച്ച്‌ ഗേറ്റിനടുത്തേക്ക്‌ നടക്കുമ്പോള്‍ പിന്നില്‍ നിന്നൊരു ശബ്ദം - ലാലിന്റെ കാര്യത്തിനായി വന്നതാണോ? തിരിഞ്ഞു നോക്കുമ്പോള്‍ നീല ഷര്‍ട്ട്‌ ഇട്ട ഒരു ചെറുപ്പക്കാരന്‍. എങ്ങനെ മനസ്സിലായി ആവോ നമ്മള്‍ അതിനു വന്നതാണെന്ന്. ആ ചെറുപ്പക്കാരന്‍ കാപ്പുവിന്റെ ഒരു കസിന്‍ ബ്രദര്‍ ആയിരുന്നു. പേര്‌ രാജു. രാജു ഞങ്ങളെ രാജുവിന്റെ മാരുതിവാനില്‍ കൂട്ടിക്കൊണ്ടു പോയി, തൊട്ടടുത്തു തന്നെയുള്ള കാപ്പുവിന്റെ വീട്ടിലേക്ക്‌.



കാപ്പുവിന്റെ വീട്ടിലെത്തി വണ്ടിയില്‍ നിന്നിറങ്ങിയതും ഒരാള്‍ മുറ്റത്തുനിന്ന്‌ അതിഥികളെ ഹൃദയംഗമമായി സ്വീകരിക്കുന്നുണ്ട്‌ - കാപ്പുവിന്റെ വീട്ടിലെ റോസി എന്ന നായ. ഞങ്ങളെയൊക്കെ ആദ്യമായി കാണുകയാണെങ്കിലും അവള്‍ക്ക്‌ പണ്ടുമുതലേ പരിചയമുള്ളപോലെ വലാട്ടി സ്നേഹം പ്രകടിപ്പിക്കുന്നു. എന്റെ മോള്‍ റോസിയെ പോയി തലോടുകയും കൊഞ്ചിക്കുകയുമൊക്കെ ചെയ്തിട്ടേ വീട്ടിനകത്തേക്കു കയറിയുള്ളു. നേരത്തെ എത്തിയിരുന്ന ശ്രീ.തോമസ്‌ നീലാര്‍മഠം ഹൃദ്യമായപുഞ്ചിരിയുമായി ഇറങ്ങി വന്നു. അദ്ദേഹവും കുടുംബസമേതമാണ്‌ എത്തിയിരുന്നത്‌. ഭാര്യയേയും രണ്ടാണ്‍മക്കളേയും നമുക്ക്‌ പരിചയപ്പെടുത്തി. പുസ്തകപരിചയം നടത്താനായി എത്തിയിരുന്ന ശ്രീ. ജോസഫ്‌ തേക്കിന്‍കാടിനേയും പരിചയപ്പെടുത്തി. വീണ്ടും അതിഥികള്‍ എത്തിക്കൊണ്ടിരുന്നു. ഒരു പുരുഷനും രണ്ടു സ്ത്രീകളും. നോക്കിയപ്പോള്‍ മുഖം പരിചയമുള്ളതു പോലെ. ഓര്‍ത്തുനോക്കിയപ്പോള്‍ മനസ്സിലായി കാപ്പിലാന്റെ ഭാര്യ സുനിതയുടെ അമ്മയും അഛനും. [ഇവരുടെ ഫോട്ടോ എന്റെ കമ്പ്യൂട്ടറില്‍ ഉണ്ടേ.] കൂടെവന്ന മറ്റൊരു ലേഡി സുനിതയുടെ അഛന്റെ സഹോദരന്റെ ഭാര്യ അമ്മിണി ടീച്ചര്‍. ടീച്ചര്‍ തിരുവനന്തപുരത്താണ്‌ താമസം. സ്ഥലമൊക്കെ പറഞ്ഞപ്പോള്‍ എനിക്ക്‌ നല്ലവണ്ണം അറിയാവുന്നിടം, പോരെങ്കില്‍ എന്റെ കൂട്ടുകാരില്‍ ചിലരെ ടീച്ചര്‍ക്കും അറിയാം.. കാപ്പിലാന്റെ ചേച്ചിയും അനിയത്തിയും വന്നു ഇവരെ കെട്ടിപ്പിടിച്ച്‌ ആശ്ലേഷിച്ച്‌ സ്നേഹം പങ്കിടുന്നത്‌ കണ്ടു. പിന്നെ എല്ലാവരും അന്യോന്യം പരിചയപ്പെട്ടു. കാപ്പുവിന്റെ ഏട്ടന്‍ അച്ചന്‍കുഞ്ഞ്‌, ലിസി, സഹോദരങ്ങളുടെയൊക്കെ കുഞ്ഞുങ്ങള്‍ എല്ലാവരേയും പരിചയപ്പെട്ടു.



എന്റെ കണ്ണുകള്‍ പരതിയത്‌ ബ്ലോഗിലൂടെ അറിഞ്ഞിട്ടുള്ള കാപ്പുവിന്റെ സ്നേഹമയിയായ അമ്മച്ചിയെ ആണ്‌. അന്വേഷിച്ചപ്പോഴാണ്‌ അറിഞ്ഞത്‌ അമ്മച്ചി പള്ളിയില്‍ ആണെന്ന്‌. കാപ്പിലാന്റെ വീടിന്റെ തൊട്ടടുത്ത പറമ്പില്‍ തന്നെയാണ്‌ പള്ളിയും. പള്ളിയിലെ സര്‍വീസ്‌ കഴിയുവോളം ഞങ്ങള്‍ കാപ്പുവിന്റെ വീട്ടില്‍ തന്നെ വിശ്രമിച്ചു.



പതിനൊന്നര ആകാറായപ്പോള്‍ ഞങ്ങള്‍ എല്ലാവരും പള്ളിയിലേക്ക്‌ തിരിച്ചു. അവിടെ വച്ചാണ്‌ ഞാന്‍ കാപ്പുവിന്റെ അമ്മയെ ആദ്യമായി കാണുന്നത്‌. അവിടെ നടക്കാന്‍ പോകുന്ന തന്റെ മകന്റെ പുസ്തകപ്രകാശനചടങ്ങ്‌ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കയായിരുന്നു ആ അമ്മ.



പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞെങ്കിലും പള്ളിയില്‍ നിന്ന് ആരും പിരിഞ്ഞു പോയിരുന്നില്ല. പള്ളിയങ്കണത്തും അകത്തുമായി ധാരാളം പേര്‍ ഉണ്ടായിരുന്നു. വികാരിയച്ചന്റെ അദ്ധ്യക്ഷതയില്‍ ചടങ്ങ്‌ ആരംഭിച്ചു. പള്ളിയിലെ സംഗീതദിനമായിരുന്നതിനാല്‍ ഗായകസംഘത്തിന്റെ ഗാനാലാപനം കൂടി ഇടയ്ക്ക്‌ ഉള്‍പ്പെടുത്താം എന്ന് അദ്ദേഹം പറഞ്ഞു. അതനുസരിച്ച്‌ ഗായകസംഘം ആലപിച്ച മനോഹരമായ ഒരു പ്രാര്‍ത്ഥനാഗീതത്തോടു കൂടിയാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. ശ്രീ. നീലാര്‍മഠം പ്രൗഡഗംഭീരമായ ഒരു സ്വാഗതപ്രസംഗം നടത്തി. അതിനു ശേഷം വികാരിയച്ചന്റെ അദ്ധ്യക്ഷ പ്രസംഗം. വീണ്ടും ഒരു ഗാനാലാപനത്തിനു ശേഷം ശ്രീ. ജോസഫ്‌ തേക്കിന്‍ കാട്‌ പുസ്തകപരിചയം നടത്തി. ഒരു മധുരഗാനാലാപനം കൂടി കഴിഞ്ഞ്‌ വികാരിയച്ചന്‍, മനോഹരമായ വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ പുസ്തകത്തിന്റെ ഒരു പ്രതി എനിക്കു തന്ന്‌ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. ചടങ്ങിന്‌ ആശംസകളര്‍പ്പിക്കാനായി എത്തിയിരുന്നത്‌, കാപ്പിലാന്റെ ഗുരുനാഥനും കൂടിയായ ശ്രീ. ഡി.കെ യേശുദാസന്‍ ആയിരുന്നു. നന്ദിപറഞ്ഞത്‌ കാപ്പിലാന്റെ ഇളയപ്പനും.



ചടങ്ങിലുടനീളം കാപ്പുവിന്റെ അമ്മച്ചിയുടെ അഭിമാനവും സന്തോഷവുമൊക്കെ സ്ഫുരിക്കുന്ന മുഖം എനിക്കു കാണാമായിരുന്നു. ഒരമ്മയ്ക്ക്‌ ജീവിതത്തില്‍ കിട്ടാവുന്ന മഹനീയ നിമിഷങ്ങളിലൊന്നല്ലേ ഇത്‌.



ചടങ്ങു കഴിഞ്ഞ്‌ ലഘുഭക്ഷണ വിതരണം ഉണ്ടായിരുന്നു. ചായയും പഫ്സും. പുറത്തിറങ്ങിയപ്പോള്‍ കാപ്പുവിന്റെ ഒരു പഴയ ഫ്രണ്ട്‌ ആണെന്നുപറഞ്ഞ്‌ ഒരു ലേഡി വന്നു പരിചയപ്പെട്ടു. പേര്‌ ബീന(സൂസന്‍). ബീന പറഞ്ഞു: ലാല്‍ പണ്ടേ തന്നെ തമാശ പറഞ്ഞ്‌ ഞങ്ങളെയൊക്കെ ചിരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. തമാശ പറഞ്ഞ്‌ മറ്റുള്ളവരെ ചിരിപ്പിച്ചിട്ട്‌ പുള്ളിക്കാരനൊട്ടു ചിരിക്കത്തുമില്ല - ബീനയുടെ പരാതി. ശ്രീ യേസുദാസനും കാപ്പുവിനെ ഓര്‍ക്കുന്നത്‌ തമാശക്കാരനും കുറുമ്പനും വികൃതിയുമൊക്കെയായൊരു പൂര്‍വ്വകാലവിദ്യാര്‍ത്ഥിയായാണ്‌. അങ്ങനെ, അങ്ങകലെയാണെങ്കിലും നാട്ടുകാരില്‍ പലരുടേയും മനസ്സുകളില്‍ കാപ്പു ഇന്നും ജീവിക്കുന്നു പ്രിയപ്പെട്ടവനായി.



ചടങ്ങു കഴിഞ്ഞ്‌ ഞങ്ങള്‍ കാപ്പുവിന്റെ വീട്ടിലേക്ക്‌ പോയി. അവിടെ വിഭവസമൃദ്ധമായ ഗംഭീര സദ്യ ഒരുക്കിയിരുന്നു. ചിക്കന്‍, മല്‍സ്യം എല്ലാമുണ്ട്‌. കൂട്ടത്തില്‍ നമുക്കു വേണ്ടി സ്പെഷ്യലായി ഒന്നാംതരം വെജിറ്റേറിയന്‍ വിഭവങ്ങളും (കിച്ചടി, ഇഞ്ചി, കടുമാങ്ങ, അവിയല്‍, തോരന്‍ തുടങ്ങിയവ.) മൃഷ്ടാന്നം കഴിച്ചു എല്ലാവരും.



എന്റെ അടുത്തിരുന്നു ഉണ്ടു കൊണ്ടിരുന്ന കൃഷ്ണേട്ടനെ നോക്കി അമ്മച്ചി കഴുത്തില്‍ താലി എന്ന ആംഗ്യം കാണിച്ചു എന്നോടു ചോദിച്ചു. ഞാന്‍ അതേന്നു തലയാട്ടിയപ്പോള്‍ അമ്മച്ചി തോളൊന്നു വെട്ടിച്ച്‌ വായ്‌ പൊത്തി ചിരിച്ച ആ നിഷ്കളങ്ക ഭാവം കാണണമായിരുന്നു -കൊച്ചു പെണ്‍കുട്ടിയെ പോലെ. അമ്മച്ചിയുടെ ആ ആംഗ്യം കണ്ട്‌ എല്ലാവരും ചിരിച്ചു പോയി. പിന്നെ എന്റെ മൂത്ത മോള്‍ എവിടെ എന്നു ചോദിച്ചു. അവള്‍ സിംലയിലാണ്‌ എന്നു പറഞ്ഞപ്പോള്‍ അമ്മച്ചി കേട്ടത്‌ 'സിനിമയിലാണ്‌' എന്നാണ്‌. ഓ സിനിമയിലോ എന്നമ്മച്ചി തിരിച്ചു ചോദിച്ചു. അതുകേട്ട്‌ എന്റെ മോള്‍ പൊട്ടിച്ചിരിച്ചു. സിനിമയില്‍ ചേരാനുള്ള വല്ല ഗ്ലാമറും നമുക്കുണ്ടോ എന്നു വിചാരിച്ചാണ്‌ അവള്‍ ചിരിച്ചത്‌. പിന്നെ അമ്മച്ചിക്ക്‌ സിംല എന്നു പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. അപ്പോള്‍ അമ്മച്ചി 'വയസ്സായില്ലേ മക്കളേ ചെവിയൊന്നും പോര' എന്ന്‌ മോളോട്‌ പറഞ്ഞു ചിരിച്ചു. പാവം അമ്മച്ചിക്ക്‌ വിഷമമായോ എന്തോ.



ഊണ്‌ കഴിഞ്ഞ്‌ സുനിതയുടെ അമ്മയും അമ്മിണിടീച്ചറുമായി ഏറെ നേരം സംസാരിച്ചു. മേഴ്സിയും ബേബിയും എല്ലാം വളരെ സൗഹൃദ ഭാവമുള്ളവര്‍. എല്ലാവരുമായും മാനസീകമായി വളരെ അടുത്തതുപോലെ ഏതാനും മണിക്കൂറുകള്‍കൊണ്ട്‌. പോരാന്‍ നേരം അമ്മച്ചിയുടെ കൈയില്‍ ഒരു കാര്യം പിടിപ്പിച്ചു കൊടുത്തു അന്നേരം ആ മുഖത്ത്‌ വല്ലാത്തൊരു നിര്‍വൃതിഭാവം തെളിഞ്ഞു.



ഒരു കാര്യം കൂടി. അവിടത്തെ റോസി എന്ന നായയുടെ സ്നേഹവും കൂടി ആവോളം ആസ്വദിച്ചിട്ടേ കാപ്പില്‍ നിന്നു തിരിച്ചുള്ളു.



ബ്ലോഗില്‍ തുടങ്ങിയ സൗഹൃദം അങ്ങനെ കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദമായി മാറി.



ഇനി കായംകുളത്തു ചെല്ലുമ്പോള്‍ അവിടൊരു ബന്ധുവീടുണ്ട്‌ നമുക്ക്‌. കാപ്പുവിനും കുടുംബത്തിനും ഈ തിരോന്തരത്തും ഒരു ബന്ധുവീടുണ്ട്‌.

(എറണാകുളത്തും ഒരു ബന്ധുവുണ്ടെനിക്ക്‌ - നീരു).



ഗീത.
അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍